മാഞ്ചസ്റ്റർ: ഇന്ത്യ x ന്യൂസിലൻഡ് ഏകദിന ക്രിക്കറ്റ് സെമി ഫൈനൽ ഇന്നലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിൽ നടന്നത് എയർ സ്പേസ് (വ്യോമപാത) അടച്ചശേഷം. ഹെഡ്ഡിംഗ്ലിയിൽ ഇന്ത്യ x ശ്രീലങ്ക ലീഗ് മത്സരം നടന്നപ്പോൾ ഇന്ത്യ വിരുദ്ധ ബാനറുകളുമായി സ്വകാര്യ വിമാനം സ്റ്റേഡിയത്തിനു മുകളിലൂടെ പല തവണ പറന്നിരുന്നു. സംഭവത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പൊതുവായ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഇന്നലെ ഓൾഡ് ട്രാഫോഡിന്റെ എയർ സ്പേസ് അടച്ചത്.
പ്രാദേശിക അധികാരികളുമായി സംസാരിച്ചശേഷം ഇംഗ്ലീഷ് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ആണ് എയർ സ്പേസ് അടയ്ക്കാനുള്ള തീരുമാനമെടുത്തത്. ഇസിബി ഇക്കാര്യം ബിസിസിഐയെ ധരിപ്പിക്കുകയും ചെയ്തു.
ആൾകൂട്ട തല്ലിക്കൊല ഇന്ത്യ അവസാനിപ്പിക്കുക, കാഷ്മീരിന് നീതി നല്കുക തുടങ്ങിയ ബാനറുകളായിരുന്നു ലീഡ്സിലെ ഹെഡ്ഡിംഗ് ലി സ്റ്റേഡിയത്തിനു മുകളിൽ പറന്നത്. ഐസിസിക്ക് അപമാനമുണ്ടാക്കുന്ന ഇത്തരം സംഭവം പാക്കിസ്ഥാൻ x അഫ്ഗാനിസ്ഥാൻ മത്സരത്തിനിടയിലും നടന്നിരുന്നു. ബലൂചിസ്ഥാനു നീതി നല്കുക എന്ന ബാനർ ആയിരുന്നു അന്ന് ഉയർന്നത്. ഹെഡ്ഡിംഗ്ലി സ്റ്റേഡിയത്തിനു പരിസരത്തായിരുന്നു ബാനർ.
മത്സരം നടത്തിയത് ഓൾഡ് ട്രാഫോഡിന്റെ വ്യോമപാത അടച്ചശേഷം
01:20 AM Jul 10, 2019 | Deepika.com