ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ലങ്കയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ ദിമുത് കരുണരത്നെയും (32 റണ്‍സ്) കുശാൽ പെരേരയും (64 റണ്‍സ്) 15.2 ഓവറിൽ 93 റണ്‍സ് സ്കോർ ചെയ്തശേഷമാണ് പിരിഞ്ഞത്. മൂന്നാം നന്പറായി ക്രീസിലെത്തിയ അവിഷ്കയുടെ കന്നി സെഞ്ചുറിയാണ് റിവർസൈഡ് ഗ്രൗണ്ടിൽ പിറന്നത്. 100 പന്തിൽനിന്നായിരുന്നു ഇരുപത്തൊന്നുകാരനായ താരം സെഞ്ചുറി തികച്ചത്. ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലങ്കൻ താരമെന്ന റിക്കാർഡും ഇതോടെ അവിഷ്ക സ്വന്തമാക്കി. ഇന്നലെ സെഞ്ചുറി തികച്ചപ്പോൾ 21 വയസും 87 ദിവസവുമായിരുന്നു ലങ്കൻ താരത്തിന്റെ പ്രായം.
2015 ലോകകപ്പിൽ ലഹിരു തിരിമന്നെ കുറിച്ച റിക്കാർഡാണ് അവിഷ്ക മറികടന്നത്. തിരിമന്നെ സെഞ്ചുറി നേടിയപ്പോൾ 25 വയസും 204 ദിവസവും പ്രായമുണ്ടായിരുന്നു. മൂന്ന്, നാല്, അഞ്ച് വിക്കറ്റ് കൂട്ടുകെട്ടുകൾ അർധസെഞ്ചുറി കടത്താൻ അവിഷ്ക ഫെർണാണ്ടോയ്ക്കു സാധിച്ചു. രണ്ടാം വിക്കറ്റിൽ കുശാൽ മെൻഡിസിനൊപ്പം (39 റണ്‍സ്) 85 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. എയ്ഞ്ചലോ മാത്യൂസ് (26) അവിഷ്ക നാലാം വിക്കറ്റ് കൂട്ടുകെട്ട് 58 റണ്‍സ് നേടി. തിരിമന്നെയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
മറുപടിക്കിറങ്ങിയ വിൻഡീസിന്റെ മുൻനിര ലസിത് മലിംഗയ്ക്കു മുന്നിൽ തകർന്നു. എന്നാൽ, നിക്കോളാസ് പുരാന്റെ (118 റണ്‍സ്) ഒറ്റയാൾ പോരാട്ടത്തിലൂടെ വിൻഡീസ് ജയത്തോട് അടുത്തെങ്കിലും ഫലമുണ്ടായില്ല. ഫാബിയൻ അലൻ (51 റണ്‍സ്) പുരാന് മികച്ച പിന്തുണ നല്കി. പുരാനെ എയ്ഞ്ചലോ മാത്യൂസ് പുറത്താക്കിയതാണ് കളി ലങ്കയുടെ വരുതിയിലാക്കിയത്.