എഗ്ബാസ്റ്റണ്‍: ന്യൂസിലൻഡിനെതിരേ പാക്കിസ്ഥാന് ആറു വിക്കറ്റ് ജയം. കിവീസ് മുന്നോട്ടുവച്ച 237 റണ്‍സ് എന്ന ലക്ഷ്യം പാക്കിസ്ഥാൻ അവസാന ഓവറിൽ അഞ്ചു പന്ത് ബാക്കിനിൽക്കേ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബാബർ അസമിന്റെ സെഞ്ചുറി കരുത്തിലാണ് പാക്കിസ്ഥാൻ വിജയത്തേരേറിയത്. ബാബറിനു പിന്തുണയുമായി ഹാരിസ് സൊഹൈലും 68 (76) മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്.
സ്കോർ: ന്യൂസിലാൻഡ് - 237/6 (50)
പാക്കിസ്ഥാൻ - 241/4 (49.1)
എറിഞ്ഞൊതുക്കി
ടോസ് ലഭിച്ച ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും പാക്കിസ്ഥാന്റെ പേസ് ആക്രമണത്തെ ചെറുത്തുനിൽക്കാൻ സാധിച്ചില്ല. ഇന്നിംഗ്സിലെ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ മുഹമ്മദ് അമീറിനു മുന്നിൽ മാർട്ടിൻ ഗപ്റ്റിൽ (അഞ്ച് റണ്‍സ്) ഇൻസൈഡ് എഡ്ജ് ആയി ബൗൾഡായി. ഏഴാം ഓവറിന്റെ രണ്ടാം പന്തിൽ കോളിൻ മണ്‍റോയെ (12 റണ്‍സ്) ഫസ്റ്റ് സ്ലിപ്പിൽ ഹാരിസ് സൊഹൈലിന്റെ കൈയിലെത്തിച്ച് ഷഹീൻ അഫ്രീദി കിവീസിനെ പ്രതിരോധത്തിലാക്കി. ഒന്‍പതാം ഓവർ എറിയാനെത്തിയ ഷഹീൻ റോസ് ടെയ്ലറെ (മൂന്ന് റണ്‍സ്) വിക്കറ്റിനു പിന്നിൽ സർഫ്രാസ് അഹമ്മദിന്റെ ഗ്ലൗസിൽ ഭദ്രമാക്കി. ഫിറ്റ്നസിനെക്കുറിച്ച് ഏറെ വിമർശനം കേട്ട സർഫ്രാസ് വലത്തോട്ട് ഫുൾ ലെംഗ്തിൽ ഡൈവ് ചെയ്ത് ഒറ്റക്കൈകൊണ്ട് ഉജ്വല ക്യാച്ചിലൂടെയായിരുന്നു ടെയ്ലറെ പുറത്താക്കിയത്. ടോം ലാഥമിനെയും (ഒരു റണ്‍) സർഫ്രാസിന്റെ കൈകളിലെത്തിച്ച് ഷഹീൻ ന്യൂസിലൻഡിനെ 12.3 ഓവറിൽ നാലിന് 46 എന്ന നിലയിലേക്ക് തള്ളിവിട്ടു. പ്രതിരോധിച്ച് നിന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും (69 പന്തിൽ 41 റണ്‍സ്) പുറത്തായതോടെ കിവീസ് സമ്മർദത്തിലായി.
നീഷം - ഗ്രാൻഡ്ഹോം
26.2 ഓവറിൽ അഞ്ചിന് 83 എന്ന നിലയിൽ ജയിംസ് നീഷവും കോളിൻ ഗ്രാൻഡ്ഹോമും രക്ഷാപ്രവർത്തനം ആരംഭിച്ചു. ആറാം വിക്കറ്റിൽ ഇവർ 128 പന്തിൽ 132 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഈ കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ 237ൽ എത്തിച്ചത്. ഇല്ലാത്ത റണ്ണിനായുള്ള ശ്രമത്തിൽ ഗ്രാൻഡ്ഹോം (64 റണ്‍സ്) റണ്ണൗട്ടായി. 97 റണ്‍സുമായി നീഷം പുറത്താകാതെനിന്നു. 112 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കമായിരുന്നു നീഷമിന്റെ ഇന്നിംഗ്സ്. മുഹമ്മദ് അമീർ എറിഞ്ഞ 47-ാം ഓവറിൽ 18 റണ്‍സ് ഇരുവരും അടിച്ചെടുത്തു. അവസാന ആറ് ഓവറിൽ 61 റണ്‍സ് ആണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്.
ആറാം നന്പറോ അതിൽ താഴെയോ ആയെത്തി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന രണ്ടാമത്തെ താരമായി നീഷം. 2015ൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ ജയിംസ് ടെയ്ലർ നേടിയ 98 നോട്ടൗട്ടാണ് റിക്കാർഡ്.
ബാബർ ഷോ
പാക്കിസ്ഥാന്റെ മറുപടി ബാബർ അസമിലൂടെയായിരുന്നു. 44 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഫഖാർ സമാനെയും (ഒന്‍പത് റണ്‍സ്) ഇമാം ഉൾ ഹക്കിനെയും (19 റണ്‍സ്) നഷ്ടപ്പെട്ട പാക്കിസ്ഥാനായി മൂന്നാം നന്പർ താരമായ ബാബർ അസം മുന്നിൽനിന്ന് പടനയിച്ചു.
കിവികളെ പറത്തി പാക് പട;
12:49 AM Jun 27, 2019 | Deepika.com