വാർണർ @ 500
ഈ ലോകകപ്പിൽ റണ്‍ വേട്ടയിൽ 500 റണ്‍സിൽ എത്തുന്ന ആദ്യ താരമായി ഡേവിഡ് വാർണർ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 53 റണ്‍സ് എടുത്തതോടെയാണിത്. 61 പന്തിൽനിന്ന് ആറ് ഫോറിന്റെ സഹായത്തോടെയാണ് വാർണറിന്റെ 53 റണ്‍സ്.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ 123 റണ്‍സ് നേടി. വാർണറും ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചും (116 പന്തിൽ 100 റണ്‍സ്) ചേർന്ന് ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തിന്റെ മുനയൊടിച്ചു. രണ്ട് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്സ്. 22.4 ഓവറിൽ 123 റണ്‍സ് നേടിയ ഓസ്ട്രേലിയയെ പിന്നീട് ഇംഗ്ലണ്ട് പിടിച്ചുനിർത്തുകയായിരുന്നു. ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തി ജോഫ്ര ആർച്ചറും ഉസ്മാൻ ഖ്വാജയെ (29 പന്തിൽ 23 റണ്‍സ്) ബൗൾഡാക്കി ബെൻ സ്റ്റോക്സും ഇംഗ്ലണ്ടിനു ബ്രേക്ക് ത്രൂ നല്കി. രണ്ടാം വിക്കറ്റിൽ ഫിഞ്ച് - ഖ്വാജ കൂട്ടുകെട്ട് 50 റണ്‍സ് നേടിയിരുന്നു.
ലോകകപ്പ് പോരാട്ടത്തിൽ ഒരു ഓപ്പണർ 500 റണ്‍സ് കടക്കുന്നത് ചരിത്രത്തിൽ ഇത് ആറാം തവണയാണ്. രണ്ട് തവണ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ (1996, 2003) ഈ നേട്ടം സ്വന്തമാക്കി. മാത്യു ഹെയ്ഡൻ (2007), തിലകരത്നെ ദിൽഷൻ (2011), മാർട്ടിൻ ഗപ്റ്റിൽ (2015) എന്നിവരാണ് ഡേവിഡ് വാർണറിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 496 റണ്‍സുള്ള ആരോണ്‍ ഫിഞ്ചും വരും ദിനങ്ങളിൽ ഈ പട്ടികയിൽ ഇടംപിടിക്കും.
ഫിഞ്ച് റിക്കാർഡ്
ഒരു ലോകകപ്പിൽ രണ്ട് സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്ന നേട്ടത്തിൽ ഗ്ലെൻ ടർണർ (1975), റിക്കി പോണ്ടിംഗ് (2003), ബ്രണ്ടൻ ടെയ്ലർ (2015), കെയ്ൻ വില്യംസണ് (2019) എന്നിവർക്കൊപ്പമെത്തി ഫിഞ്ച്. മൂന്ന് സെഞ്ചുറി നേടിയ സൗരവ് ഗാംഗുലിയുടെ (2003) പേരിലാണ് റിക്കാർഡ്.
ഒരു രാജ്യത്തിനെതിരേ ഏറ്റവും അധികം സെഞ്ചുറി നേടുന്ന ഓസ്ട്രേലിയൻ താരമെന്ന റിക്കാർഡ് ഫിഞ്ച് ഇന്നലെ കുറിച്ചു. ഇംഗ്ലണ്ടിനെതിരേ ഓസീസ് ക്യാപ്റ്റന്റെ ഏഴാം സെഞ്ചുറി നേട്ടമാണ്. പോണ്ടിംഗ്, ഗിൽക്രിസ്റ്റ് (ആറ് സെഞ്ചുറി) എന്നിവർക്കൊപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു ഫിഞ്ച്. ഓസീസ് ക്യാപ്റ്റന്റെ 15-ാം ഏകദിന സെഞ്ചുറിയാണ് ലോഡ്സിൽ പിറന്നത്.
ആർച്ചർ തരംഗം
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോൾ ജോഫ്ര ആർച്ചറിന് ഇടം ലഭിച്ചിരുന്നില്ല. എന്നാൽ, അവസാനം ടിക്കറ്റ് ലഭിച്ച ആർച്ചർ ഇന്നലെ ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഒരു ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റിക്കാർഡിൽ എത്തി. 1992ൽ ഇയാൻ ബോതം (16 വിക്കറ്റ്) കുറിച്ച റിക്കാർഡിനൊപ്പമാണ് ആർച്ചൻ ഇപ്പോൾ.
നാലിൽ തിളങ്ങാത്ത സ്മിത്ത്
34 പന്തിൽ 38 റണ്‍സ് എടുത്ത സ്മിത്ത് 46-ാം ഓവറിലാണ് പുറത്തായത്. ഗ്ലെൻ മാക്സ്വെൽ (12 റണ്‍സ്), സ്റ്റോയിനിസ് (എട്ട് റണ്‍സ്) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. 27 പന്തിൽ 38 റണ്‍സുമായി അലക്സ് കാരെ പുറത്താകാതെനിന്നു.
സ്റ്റാർക്ക് ആക്രമണം
ഓസ്ട്രേലിയയെ 285ൽ നിർത്താൻ സാധിച്ചതിന്റെ ആശ്വാസത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ ഓപ്പണിംഗ് സ്പെല്ലിൽത്തന്നെ ഓസീസ് തകർത്തു. മിച്ചൽ സ്റ്റാർക്കും ജെസണ്‍ ബെഹ്റെൻഡോഫും ചേർന്ന് ഇംഗ്ലണ്ടിന്റെ ടോപ് ഓർഡർ നിലംപരിശാക്കി. 13.5 ഓവറിൽ 53 റണ്‍സ് എത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന്റെ നാല് മുൻനിര ബാറ്റ്സ്മാന്മാർ പവലിയനിലെത്തി.
ജോ റൂട്ടിനെയും (എട്ട് റണ്‍സ്) ഇയോൻ മോർഗനെയും (നാല് റണ്‍സ്) സ്റ്റാർക്ക് മടക്കിയപ്പോൾ ജയിംസ് വിൻസി (പൂജ്യം) ജോണി ബെയർസ്റ്റോ (27 റണ്‍സ്) എന്നിവരുടെ വിക്കറ്റ് ബെഹ്റെൻഡോഫിനായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ വിൻസി പുറത്തായി. 15 ൽ അധികം വിക്കറ്റ് രണ്ട് ലോകകപ്പുകളിൽ (2015, 2019) വീഴ്ത്തുന്ന താരമെന്ന നേട്ടം സ്റ്റാർക്കിനെ തേടിയെത്തി. വസിം അക്രം (1992, 1999), സഹീർ ഖാൻ (2003, 2011), ടിം സൗത്തി (2011, 2015) എന്നിവർക്കുശേഷമാണിത്. ഗ്ലെൻ മഗ്രാത്ത് മൂന്ന് ലോകകപ്പുകളിൽ (1999, 2003, 2007) ഈ നേട്ടത്തോടെ റിക്കാർഡിൽ തുടരുന്നു.