ലണ്ടൻ: ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ ഇന്ന് 2019 ഏകദിന ലോകകപ്പിന്റെ മെഗാ പോരാട്ടം. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ ഇംഗ്ലണ്ട് - ഓസ്ട്രേലിയ മത്സരം ഇന്ന്. പന്ത് ചുരണ്ടലിനെത്തുടർന്ന് സസ്പെൻഷനുശേഷം തിരിച്ചെത്തിയ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും നേരത്തേതന്നെ ഇംഗ്ലീഷ് ആരാധകരുടെ കണ്ണിലെ കരടാണ്. ഇരുവർക്കുമെതിരായ യുദ്ധം ഇംഗ്ലീഷ് ആരാധകർ നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ പോരാട്ടം.
ഇംഗ്ലീഷ് നിരയിൽ പരിക്കേറ്റ ജെസണ്‍ റോയ് ഇന്നുണ്ടാകില്ല. തുടഞരന്പിനു പരിക്കേറ്റ റോയ് ഇന്നു കളിക്കില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ശ്രീലങ്കയ്ക്കെതിരായ അപ്രതീക്ഷിത തോൽവിക്കുശേഷമാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറുവശത്ത് ഇന്ത്യയോട് മാത്രമേ ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടുള്ളൂ. ഡേവിഡ് വാർണർ-ആരോണ്‍ ഫിഞ്ച് ഓപ്പണിംഗ് സഖ്യത്തിന്റെ മിന്നും ഫോമാണ് ഓസ്ട്രേലിയയുടെ കരുത്ത്. ബൗളിംഗിൽ മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ് സഖ്യവും മികവ് ആവർത്തിക്കുന്നു.
ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ഇയോൻ മോർഗൻ എന്നിവരുടെ ബാറ്റിംഗും ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവരുടെ പേസ് ആക്രമണവുമാണ് ഇംഗ്ലണ്ടിന്റെ ശക്തി. ലോകകപ്പിൽ ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയതിൽ 2/5ന് ഓസ്ട്രേലിയ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ പക്ഷേ, 55 ശതമാനം വിജയസാധ്യത ഇംഗ്ലണ്ടിനാണ് കൽപ്പിക്കപ്പെടുന്നത്.
ഇംഗ്ലണ്ട് x ഓസീസ് മെഗാ ഷോ
12:20 AM Jun 25, 2019 | Deepika.com