മാഞ്ചസ്റ്റർ: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയെ ജയത്തിലെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചത് പേസ് ബൗളർ മുഹമ്മദ് ഷാമി. ആദ്യ സ്പെൽ മുതൽ പേസും സ്വിംഗും സമന്വയിപ്പിച്ച ബൗളിംഗ് ആക്രമണം നടത്തിയ ഷാമി 50-ാം ഓവർ എറിയാനെത്തി ഹാട്രിക്കും സ്വന്തമാക്കി. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന രണ്ടാമത് ഇന്ത്യൻ താരമായി അതോടെ ഷാമി. 1987 ലോകകപ്പിൽ ചേതൻ ശർമയാണ് ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരൻ. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്കും അതായിരുന്നു.
ഷാമി അവസാന ഓവർ എറിയാനെത്തിയപ്പോൾ അഫ്ഗാനിസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത് 16 റണ്സ്. ഷാമിയുടെ ആദ്യ പന്ത് മുഹമ്മദ് നബി ലോംഗ് ഓണിലൂടെ ബൗണ്ടറി കടത്തി. അതോടെ വിക്കറ്റിനു പിന്നിൽനിന്ന് എം.എസ്. ധോണി ഷാമിയുടെ അടുത്തെത്തി എന്തോ ഉപദേശം നല്കി. രണ്ടാം പന്ത് നബി ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ചെങ്കിലും റണ്ണിനായി ശ്രമിച്ചില്ല. മൂന്നാം പന്തിൽ നബിയെ ഷാമി ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. നാലും അഞ്ചും പന്തുകളിൽ യോർക്കറുകളിലൂടെ അഫ്താബ് ആലത്തിന്റെയും മുജീബ് ഉർ റഹ്മാന്റെയും വിക്കറ്റ് തെറിപ്പിച്ച് ഷാമി ഹാട്രിക്ക് തികച്ചു.
അവസാന ഓവറിൽ ഷാമിയുടെ അടുത്തുചെന്ന് ധോണി എന്ത് നിർദേശമാണ് നല്കിയതെന്നത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി. എന്താണ് ധോണി പറഞ്ഞതെന്ന് ഷാമി വ്യക്തമാക്കി. യോർക്കർ എറിയാനാണ് മഹി (ധോണി) നിർദേശിച്ചത്. ഹാട്രിക് നേടാനുള്ള സുവർണാവസരമുണ്ടെന്നും ധോണി സൂചിപ്പിച്ചു. ബൗളിംഗ് രീതി മാറ്റേണ്ടെന്നും എന്താണോ ചെയ്തത് അത് തുടരാനും അദ്ദേഹം ആവർത്തിച്ചു. അവസാന പന്ത് എറിയുന്നതിനു മുന്പ് ധോണിയുടെ ഉപദേശം മനസിൽ വീണ്ടുമെത്തി. ലോകകപ്പ് ഹാട്രിക്ക് അപൂർവമാണ്. യോർക്കർ എറിയുക. ഇത് നിങ്ങളുടെ അവസരമാണ്. അത് ഞാൻ പ്രാവർത്തികമാക്കി- ഷാമി പറഞ്ഞു. ഭുവനേശ്വർ കുമാറിനു പരിക്കേറ്റതോടെയാണ് ഷാമി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടത്.
ധോണി പറഞ്ഞു, ഷാമി ചെയ്തു
12:12 AM Jun 24, 2019 | Deepika.com