മാഞ്ചസ്റ്റർ: ആ പന്ത് ബൗണ്ടറി കടക്കാൻ മാത്രമുള്ള ബാറ്റിംഗ് കാഴ്ചവച്ചതായാണ് വിചാരിച്ചത്. നിർഭാഗ്യവശാൽ അതുണ്ടായില്ല. ലോകത്തിലെ മികച്ച ഫീൽഡർമാരിൽ ഒരാളുടെ (ട്രെന്റ് ബോൾട്ട്) അടുത്തേക്കാണ് ആ പന്ത് ചെന്നതും. ഒന്ന് രണ്ട് അടികൂടി ആ പന്ത് നീങ്ങിയിരുന്നെങ്കിൽ ഞങ്ങൾ ജയിക്കുമായിരുന്നു- പറയുന്നത് വെസ്റ്റ് ഇൻഡീസിന്റെ കാർലോസ് ബ്രാത്വൈറ്റ്.
ന്യൂസിലൻഡിനെതിരായ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അഞ്ച് റണ്‍സിന്റെ തോൽവി വഴങ്ങിയശേഷമാണ് ബ്രാത്വൈറ്റ് ഇങ്ങനെ പ്രതികരിച്ചത്. കാരണം, ഫെർഗൂസന്റെ പന്തിൽ സിക്സറിനായി ശ്രമിച്ച ബ്രാത്വൈറ്റ് ബൗണ്ടറി ലൈനിനരികെ ബോൾട്ടിന്റെ പിടിയിലൊതുങ്ങി. ഒരു വിക്കറ്റ് ശേഷിക്കേ ഏഴ് പന്തിൽ ആറ് റണ്‍സ് മാത്രമായിരുന്നു അപ്പോൾ വിൻഡീസിനു ജയിക്കാൻ വേണ്ടിയിരുന്നത്. തോൽക്കുമെന്ന അവസ്ഥയിൽനിന്ന് 82 പന്തിൽ അഞ്ച് സിക്സും ഒന്‍പത് ഫോറും അടക്കം 101 റണ്‍സ് നേടിയ ബ്രാത്വൈറ്റ് വിൻഡീസിനെ ജയത്തോട് അടുപ്പിച്ചു.
ന്യൂസിലൻഡ് 50 ഓവറിൽ എട്ടിന് 291 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ വിൻഡീസ് 49 ഓവറിൽ അവർ 286നു പുറത്തായി.
ഹൃദയം നുറുങ്ങി ബ്രാത്വൈറ്റ്
12:12 AM Jun 24, 2019 | Deepika.com