സതാംപ്ടണ്: കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുല്ലസിച്ച്, അവരുടെ അനുഗ്രഹാശീർവാദങ്ങളോടെ ഇന്ത്യൻ ടീം ഇന്നിറങ്ങും... പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തങ്ങളുടെ അഞ്ചാം പോരാട്ടത്തിനായി. ലോകകപ്പ് ക്രിക്കറ്റ് പോരാട്ടവേദിയിലെ കുഞ്ഞന്മാരായി വിശേഷിപ്പിക്കപ്പെടുന്ന, എന്നാൽ അട്ടിമറിക്കു കെൽപ്പുള്ള അഫ്ഗാനിസ്ഥാനുമായി ഇന്ത്യൻ ടീം ഇന്ന് ഏറ്റുമുട്ടും. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് മത്സരം.
സ്കൂൾ കുട്ടികൾക്കായി ഐസിസിയും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) നടത്തുന്ന ക്രിക്കറ്റ് ഫോർ ഗുഡ് എന്ന സംരംഭത്തിലാണ് ഇന്ത്യൻ ടീം കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചത്. സതാംപ്ടണിലെ സ്പ്രിംഗ്ഹിൽ സ്കൂളിലെ 30 കുട്ടികൾക്കായിരുന്നു ഇന്ത്യൻ ടീമിനൊപ്പം ക്രിക്കറ്റ് കളിക്കാനും സംവദിക്കാനുമുള്ള അവസരം ലഭിച്ചത്. ലോകകപ്പിനുള്ള ടീമുകളുമായി കുട്ടികൾക്ക് അടുത്തിടപഴകാനുള്ള അവസരം നല്കുന്നതാണ് ക്രിക്കറ്റ് ഫോർ ഗുഡ് എന്ന പരിപാടി. എല്ലാ കുട്ടികൾക്കും ഓട്ടോഗ്രാഫ് നല്കിയശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മടങ്ങിയതെന്നതും ശ്രദ്ധേയം. കുട്ടികളുടെ ജീവിതത്തിൽ ക്രിക്കറ്റിനു വ്യത്യാസം കൊണ്ടുവരാൻ സാധിക്കുമെന്ന് കോഹ്ലി പറഞ്ഞു.
‘എല്ലാ ടീമും ശക്തർ’
കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചെങ്കിലും ഇന്നത്തെ പോരാട്ടം കുട്ടിക്കളിയല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച പാക്കിസ്ഥാനെതിരായ ജയത്തിനുശേഷമാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് പോലുള്ള പോരാട്ടവേദിയിൽ എത്തുന്ന എല്ലാ ടീമുകളും കരുത്തരാണെന്നും ഒരു ടീമിനെയും വിലകുറച്ചു കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും കോഹ്ലി സൂചിപ്പിച്ചു. ഇന്ത്യയുടെ നാല് മത്സരങ്ങൾ കഴിഞ്ഞതിൽ മൂന്നിലും ജയിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ മത്സരം മഴയെത്തുടർന്ന് നടന്നില്ല. ലോകകപ്പിലെ ഒരു മത്സരവും അനായാസം ജയിക്കാമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
പരിക്ക്, പന്ത്, ആശങ്ക...
ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതും പേസർ ഭുവനേശ്വർ കുമാറിന്റെയും ഓൾ റൗണ്ടർ വിജയ് ശങ്കറിന്റെയും പരിക്കുകളുമാണ് ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ. ധവാനു പകരം ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് പ്ലേയിംഗ് ഇലവനിൽ ഇന്നുണ്ടാകുമോയെന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. കാരണം, ധവാൻ പരിക്കേറ്റ് പുറത്തിരുന്നപ്പോൾ അവസാന പതിനൊന്നിൽ ഉൾപ്പെട്ട വിജയ് ശങ്കറും പരിക്കിന്റെ പിടിയിലാണ്. ഓപ്പണറായി കെ.എൽ. രാഹുൽ ഓസ്ട്രേലിയയ്ക്കെതിരേ നടത്തിയ പ്രകടനം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ ഫോമും ഇന്ത്യക്ക് ആശ്വാസകരമാണ്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഭുവനേശ്വർ കുമാറിനു പകരം മുഹമ്മദ് ഷാമി ഇന്ന് കളിച്ചേക്കും.
ഞായറാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിനുശേഷം അഞ്ച് ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
അഫ്ഗാൻ ത്രിശങ്കുവിൽ
ശക്തമായ മത്സരങ്ങളിൽ (ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക) ജയം നേടിയെത്തുന്ന ഇന്ത്യക്കു മുന്നിൽ പോരാടാനുള്ള മനോവീര്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് അഫ്ഗാൻ. ടീമിനുള്ളിലും പുറത്തും അവർക്കു പ്രശ്നങ്ങളാണ്. ലോകകപ്പിനു തൊട്ടുമുന്പ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് അസ്ഗർ അഫ്ഗാനെ നീക്കിയതും വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹസാദിനെ പരിക്കിന്റെ പേരിൽ ഒഴിവാക്കിയതുമെല്ലാം അഫ്ഗാനിസ്ഥാൻ ടീമിനുള്ളിൽ നിലവിലെ പ്രശ്നങ്ങൾക്കു തുടക്കമിട്ടു.
അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ ഇന്ന് എന്തുചെയ്യുമെന്ന് കണ്ടറിയണം. റഷീദ് ഖാനും മുഹമ്മദ് നബിയുമെല്ലാം അവരവരുടേതായ ദിവസം ഏതു വന്പനെയും മലർത്തിയടിക്കാൻ കെൽപ്പുള്ളവരാണ്. ഇംഗ്ലണ്ടിനെതിരേ അടികൊണ്ടു വലഞ്ഞതിൽനിന്നു തിരിച്ചുവരാനുള്ള ശ്രമവും റഷീദ് ഖാൻ ഇന്നു നടത്തിയേക്കും.
മഴ മാറിനിൽക്കും
ഇന്ത്യ-അഫ്ഗാൻ പോരാട്ടം നടത്തുന്ന സതാംപ്ടണിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിൽ മഴ മാറിനിൽക്കുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴയെത്തുടർന്ന് ഇന്ത്യൻ ടീമിന്റെ പരിശീലനം മുടങ്ങിയിരുന്നു.
ഏഷ്യ കപ്പ് ഓർമകൾ
കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ തരനാരിഴയ്ക്കാണ് അഫ്ഗാനിസ്ഥാനോട് തോൽവി വഴങ്ങാതിരുന്നത്. ടോസ് ജയിച്ച് ക്രീസിലെത്തിയ 50 ഓവറിൽ എട്ട് വിക്കറ്റിന് 252 റണ്സ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252നു പുറത്തായി.
കുട്ടിക്കളിയല്ല
02:52 AM Jun 22, 2019 | Deepika.com