പാരീസ്: 2022 ഫുട്ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ച് ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്ത യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോള്‍ താരവുമായ മിഷേല്‍ പ്ലറ്റീനിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിൽ പ്ലറ്റീനി ആരോപണങ്ങളെല്ലാം നിഷേധിച്ചു. താൻ നടത്തിയതായി പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണ്. പല കാര്യങ്ങൾ താൻ ആദ്യമായാണു കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലറ്റീനിക്ക് ഒറ്റയ്ക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരമിതികളുണ്ട്. മാത്രവുമല്ല അദ്ദേഹത്തെ പോലൊരു സെലിബ്രിറ്റി വിദേശ രാജ്യങ്ങളിൽ സന്ദർശിച്ചതിനെക്കുറിച്ചൊക്കെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വളരെ ബാലിശവും പരിഹാസ്യവുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വില്യം ബർഡൻ പറഞ്ഞു. ഇനി ഖത്തർ അറിയാതെ അവർക്കു വേണ്ടി വേദിക്കായി അപേക്ഷിച്ചതും പ്ലറ്റീനിയാണെന്നായിരിക്കും ഉയരാനിടയുള്ള ആരോപണമെന്നും ബർഡൻ കളിയാക്കി. കഴിഞ്ഞദിവസം വൈകുന്നേരം പാരീസിലാണു പ്ലറ്റീനിയെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലറ്റീനി 2007 മുതല്‍ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു.
മിഷേൽ പ്ലറ്റീനിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
01:15 AM Jun 20, 2019 | Deepika.com