ലോകകപ്പ്് ചേസിംഗില്‍ ഏറ്റവും വലിയ രണ്ടാമത്തെ ജയവുമാണ്. 2011ല്‍ ഇംഗ്ലണ്ടിനെതിരേ അയര്‍ലന്‍ഡിന്റെ 328 റണ്‍സാണ് മുന്നില്‍. 2015 ലോകകപ്പില്‍ ബംഗ്ലാദേശ് സ്കോട്ലന്‍ഡിനെതിരേ നേടിയ 319 റണ്‍സാണ് മൂന്നാമത്തേത്.
സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഷക്കീബ് ആണ് മാന്‍ ഓഫ് ദ മാച്ച്. സെഞ്ചുറിയോടെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ റണ്‍ വേട്ടയില്‍ മുന്നിലെത്തി. ഈ ലോകകപ്പില്‍ ഇതുവരെ രണ്ടു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയുമാണ് ഷക്കീബിനുള്ളത്.
ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനു വിട്ടു. കിട്ടിയ അവസരത്തില്‍ വിന്‍ഡീസ് ഷായ് ഹോപ്പ് (96), എവിന്‍ ലൂയിസ് (70), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (50) എന്നിവരുടെ അര്‍ധസെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. നിര്‍ണായക സമയത്ത് 15 പന്തില്‍ നാലു ഫോറും രണ്ടു സിക്സും സഹിതം 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറിന്റെ പ്രകടനവും വിന്‍ഡീസ് ഇന്നിംഗ്സിന് കരുത്തു പകര്‍ന്നു.
വന്‍ സ്കോറിലേക്ക് അനായാസമായാണ് ബംഗ്ലാ ഓപ്പണര്‍മാരായ തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ബാറ്റ് ചെയ്തത്. 8.2 ഓവറില്‍ 52 റണ്‍സിലെത്തിയപ്പോള്‍ സര്‍ക്കാരിനെ (29) ആന്ദ്രെ റസല്‍ പുറത്താക്കി. ക്രിസ് ഗെയ്ലിനായിരുന്നു ക്യാച്ച്. ഫോമിലുള്ള ഷക്കീബ് അല്‍ ഹസന് തമീമിനു കൂട്ടായെത്തിയതോടെ സ്കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 69 റണ്‍സ് നേടിയ സഖ്യം തമീമിന്റെ റണ്‍ഔട്ടിലൂടെ തകര്‍ന്നു.അപ്പോള്‍ 17.3 ഓവറില്‍ 121 റണ്‍സിലെത്തി. വൈകാതെതന്നെ മുഷ്ഫിഖര്‍ റഹീം (1) പുറത്തായി. ഒഷേന്‍ തോമസിനായിരുന്നു വിക്കറ്റ്. മത്സരത്തിലേക്കു തിരിച്ചുവരാനുള്ള വിന്‍ഡീസിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഷക്കീബ് അല്‍ ഹസനും ലിട്ടന്‍ ദാസും മുന്നേറിയതോടെ സ്കോര്‍ അനായാസം ഉയര്‍ന്നു. വിന്‍ഡീസിന്റെ പോരാട്ടവീര്യം കളത്തിലേ കാണാനേ ഇല്ലാത്ത അവസ്ഥയുമായി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങേണ്ടിവന്ന വിന്‍ഡീസ് ഓപ്പണര്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ഓപ്പണിംഗ് ബൗളര്‍മാരായ മഷ്റഫെ മൊര്‍ത്താസയും മുഹമ്മദ് സെയ്ഫുദിനും പുറത്തെടുത്തത്. ഇരുവരുടെ പേസിനു മുന്നില്‍ വിന്‍ഡീസിനു തുടക്കത്തില്‍ വന്‍ സ്കോര്‍ നേടാനായില്ല. സ്കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാത്ത ക്രിസ് ഗെയ്ലിനെ സെയ്ഫുദിന്‍ വിക്കറ്റ്കീപ്പര്‍ മുഷ്ഫിഖര്‍ റഹീമിന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ എവിന്‍ ലൂയിസ് - ഷായ് ഹോപ്പ് സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് മികച്ച സ്കോറിന് അടിത്തറയൊരുക്കിയത്. ഈ സഖ്യം 116 റണ്‍സാണ് വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. നല്ല രീതിയില്‍ മുന്നോട്ടുനീങ്ങിയ ഈ കൂട്ടുകെട്ട് ഷക്കീബ് അല്‍ ഹസന് പൊളിച്ചു. 67 പന്തില്‍ ആറു ഫോറും രണ്ടു സിക്സും പായിച്ച് 70 റണ്‍സ് എടുത്ത ലൂയിസ് സാബിര്‍ റഹ്മാന് ക്യാച്ച് നല്കി. നിക്കോളസ് പുരാനു ക്രീസില്‍ അധികനേരം നില്ക്കാന് ഇടകൊടുക്കാതെ ഷക്കീബ് വീഴ്ത്തി. ഇതിനിടെ ഹോപ്പ് അര്‍ധ സെഞ്ചുറി കടന്നു.
ബംഗ്ലാദേശിനെതിരേ ഹോപ്പിന്റെ തുടര്‍ച്ചയായ അമ്പതിനു മുകളിലുള്ള റണ്‍സാണ്. പിന്നീട് നാലാം വിക്കറ്റില്‍ ഹോപ്പും ഹെറ്റ്മെയറും ചേര്‍ന്ന് വേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ വിന്‍ഡീസ് സ്കോര്‍ കുതിക്കുമെന്നു കരുതി. 83 റണ്‍സാണ് നാലാം വിക്കറ്റില്‍ പിറന്നത്. മുഷ്താഫിസുര് റഹ്മാനെ സിക്സിനു ശ്രമിച്ച ഹെറ്റ്മെയര്‍ക്കു പിഴച്ചു. മിഡ് വിക്കറ്റില്‍ ഓടിയെത്തിയ തമീം ഇക്ബാല്‍ വീണു പന്തു പിടിച്ചു. ഈ ലോകകപ്പില്‍ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റിക്കാര്‍ഡിന് ഒപ്പമെത്തിയ ഹെറ്റ്മയര്‍ 26 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 50 റണ്‍സെടുത്തു. 25 പന്തില്‍നിന്നായിരുന്നു ഹെറ്റ്മയറിന്റെ അര്‍ധസെഞ്ചുറി. ലോകകപ്പില്‍ ഒരു വെസ്റ്റ് ഇന്ഡീസുകാരന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണ്. 2011 ലോകകപ്പില്‍ കിറോണ്‍ പൊളാര്‍ഡ് നെതര്‍ലന്‍ഡ്സിനെതിരേ 23 പന്തില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് വേഗമേറിയത്. ആ ഓവറിന്റെ അവസാന പന്തില്‍ വിന്‍ഡീസിന് തകര്‍പ്പന്‍ അടികള്‍ക്കു കരുത്തുള്ള ആന്ദ്രെ റസലും റണ്ണെടുക്കാതെ പുറത്തായതോടെ വിന്‍ഡീസിന് ഇരട്ട പ്രഹരമേറ്റു.
സാവധാനം കളിച്ച ഹോപ്പിനു കൂട്ടായി നായകന് ഹോള്ഡറെത്തി വേഗത്തില്‍ സ്കോര്‍ ചെയ്തതോടെ വിന്‍ഡീസ് സ്കോറിംഗിനു ജീവന് വച്ചു. സെയ്ഫുദിനെ വന്‍ അടിക്കു ശ്രമിച്ച ഹോള്‍ഡര്‍ മഹമദുള്ളയ്ക്കു ക്യാച്ച് നല്കി. ഇതോടെ വിന്‍ഡീസ് സ്കോറിംഗ് സാവധാനത്തിലായി. സെഞ്ചുറിക്ക് നാലു റണ്‍ അകലെ വച്ച് പന്ത് ഉയര്‍ത്തിവിടാനുള്ള ഹോപ്പിന്റെ ശ്രമം ലിട്ടന്‍ ദാസിന്റെ കൈകളില്‍ അവസാനിച്ചു. റഹ്മാനായിരുന്നു വിക്കറ്റ്. 121 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 96 റണ്‍സാണ് ഹോപ്പ് നേടിയത്. അവസാനം ഡാരന്‍ ബ്രാവോയുടെ (19) പ്രകടനം വിന്‍ഡീസിനെ 321ലെത്തിച്ചു. ഒഷേന്‍ തോമസ് (6) പുറത്താകാതെ നിന്നു
ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്, മുഹമ്മദ് സെയ്ഫുദീന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം പിഴുതു. ഷക്കീബ് അല്‍ ഹസനും രണ്ടു വിക്കറ്റ് ലഭിച്ചു. ഏകദിനത്തില്‍ 250 വിക്കറ്റും 6000ത്തിലേറെ റണ്‍സു നേടുന്ന നാലാമത്തെ കളിക്കാനാണ് ഷക്കീബ്.