രോഹിത് ശർമയുടെയും (140 റണ്‍സ്) വിരാട് കോഹ്ലിയുടെയും (77 റണ്‍സ്) മികച്ച ബാറ്റിംഗിന്റെ പിൻബലത്തിൽ ഇന്ത്യ 336 റണ്‍സ് പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 166 ൽ നിൽക്കുന്പോൾ രണ്ടാം വട്ടവും മഴയെത്തി.
തുടർന്ന് മത്സരം 40 ഓവറായി ചുരുക്കിയപ്പോൾ പാക്കിസ്ഥാന്റെ ലക്ഷ്യം 302 ആയി നിശ്ചയിക്കപ്പെട്ടു. എന്നാൽ, 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ പാക്കിസ്ഥാനായുള്ളൂ.
റിക്കാർഡ് രോഹിത് - രാഹുൽ
ശിഖർ ധവാന്റെ അഭാവത്തിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച കെ.എൽ. രാഹുൽ കരുതലോടെ തുടങ്ങിയപ്പോൾ രോഹിത് ആക്രമണ ബാറ്റിംഗ് കാഴ്ചവച്ചു. നേരിട്ട 34-ാം പന്തിൽ രോഹിത് അർധസെഞ്ചുറി പൂർത്തിയാക്കി. രണ്ട് തവണ രോഹിത് റണ്ണൗട്ടിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. രണ്ട് തവണ ജീവൻലഭിച്ച രോഹിതിനൊപ്പം രാഹുലും റണ്‍സ് നേടാൻ തുടങ്ങിയതോടെ പാക്കിസ്ഥാൻ വിയർത്തു. നേരിട്ട 69-ാം പന്തിൽ രാഹുൽ അർധസെഞ്ചുറി തികച്ചു. 23.5-ാം ഓവറിലാണ് ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞത്. 136 റണ്‍സ് ഓപ്പണിംഗ് വിക്കറ്റിൽ ഇവർ സ്വന്തമാക്കി. 57 റണ്‍സ് എടുത്ത രാഹുൽ വഹാബ് റിയാസിന്റെ പന്തിൽ പുറത്താകുകയായിരുന്നു.
ലോകകപ്പിൽ ഏതൊരു വിക്കറ്റിലും ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റിക്കാർഡ് സ്ഥാപിച്ചായിരുന്നു രോഹിത്-രാഹുൽ സഖ്യം പിരിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റിലെ പുതിയ റിക്കാർഡും രോഹിത്-രാഹുൽ കൂട്ടുകെട്ട് സ്ഥാപിച്ചു. 1996 ലോകകപ്പിൽ സച്ചിൻ തെണ്ടുൽക്കർ-നവജ്യോത് സിംഗ് സിദ്ദു സഖ്യം നേടിയ 90 റണ്‍സ് കൂട്ടുകെട്ടാണ് പഴങ്കഥയായത്.
രോഹിത്-കോഹ്ലി
രണ്ടാം വിക്കറ്റിൽ രോഹിത്തും കോഹ്ലിയും ചേർന്ന് 87 പന്തിൽ 98 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. മികച്ച രീതിയിൽ മുന്നേറിയ ഈ കൂട്ടുകെട്ട് പൊളിഞ്ഞത് രോഹിത്തിന്റെ തെറ്റായ ഒരു ഷോട്ട് തെരഞ്ഞെടുപ്പിലൂടെയായിരുന്നു. ഹസൻ അലിയുടെ പന്തിലാണ് രോഹിത് മടങ്ങിയത്. നേരിട്ട 85-ാം പന്തിൽ സെഞ്ചുറി നേടിയ രോഹിത് ലോകകപ്പിൽ വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തി.
2007ൽ ബെർമുഡയ്ക്കെതിരേ 81 പന്തിൽ സെഞ്ചുറി തികച്ച വിരേന്ദർ സെവാഗ് ആണ് ഈ പട്ടികയിൽ ഒന്നാമത്. മൂന്ന് സിക്സും 14 ഫോറും അടക്കം 113 പന്തിൽനിന്നായിരുന്നു രോഹിത് 140 റണ്‍സ് നേടിയത്. രോഹിത് ശർമയുടെ 24-ാം സെഞ്ചുറിയാണ്. ഈ ലോകകപ്പിൽ രണ്ടാമത്തെയും, റൺ വേട്ടയിൽ 319 റൺസുമായി രണ്ടാമതുമെത്തി രോഹിത്. ലോകകപ്പിൽ രോഹിത്തിന്റെ തുടർച്ചയായ മൂന്നാമത്തെ 50ൽ അധികമുള്ള നേട്ടമാണിത്, ഏകദിനത്തിൽ തുടർച്ചയായ അഞ്ചാമത്തേതും. സച്ചിൻ, ദ്രാവിഡ്, കോഹ്ലി, രഹാനെ എന്നിവർക്കു പിന്നാലെ തുടർച്ചയായ അഞ്ച് 50ൽ അധികം സ്കോർ എന്ന നേട്ടത്തിൽ രോഹിത് എത്തി.
കോഹ്ലിയുടെ പുറത്താകൽ
മുഹമ്മദ് അമീറിന്റെ പന്തിൽ ബാറ്റിൽ ടച്ചില്ലാതെയാണ് കോഹ്ലി പുറത്തായതെന്ന് അൾട്രാ എഡ്ജ് റീപ്ലേയിൽ വ്യക്തമായി. ഷോർട്ട്പിച്ച് പന്തിൽ ബാറ്റിന്റെ ഇളക്കത്തിന്റെ ശബ്ദം ബോളുമായുള്ള ടച്ച് ആയിരിക്കുമെന്ന് തെറ്റിധരിച്ച കോഹ്ലി ക്രീസ് വിടുകയായിരുന്നു. 65 പന്തിൽ 77 റണ്‍സ് ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ സന്പാദ്യം. നാലാം നന്പറായെത്തിയ ഹാർദിക് പാണ്ഡ്യ 19 പന്തിൽ 26 റണ്‍സ് നേടിയപ്പോൾ അഞ്ചാമതെത്തിയ ധോണി രണ്ട് പന്തിൽ ഒരു റണ്ണുമായി നിരാശപ്പെടുത്തി. പാണ്ഡ്യ-കോഹ്ലി മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 51 റണ്‍സ് നേടിയിരുന്നു. ധവാന്റെ പരിക്കിനെത്തുടർന്ന് പ്ലേയിംഗ് ഇലവണിലെത്തിയ വിജയ് ശങ്കർ 15 പന്തിൽ 15 റണ്‍സുമായും കേദാർ ജാദവ് എട്ട് പന്തിൽ ഒന്‍പത് റണ്‍സുമായും പുറത്താകാതെനിന്നു.
വിജയിയായി വിജയ് ശങ്കർ
ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തി അപൂർവ നേട്ടം കരസ്ഥമാക്കിയ വിജയ് ശങ്കറാണ് പാക് തകർച്ചയ്ക്കു തുടക്കമിട്ടത്. വിജയും ഹാർദിക്കും കുൽദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 117 എന്ന നിലയിൽനിന്ന് അവർ ആറിന് 165ലേക്ക് കൂപ്പുകുത്തി. ഷൊയ്ബ് മാലിക്കിനെ ഹാർദിക് ഗോൾഡൻ ഡക്കാക്കി.
സ്കോർബോർഡ്
ടോസ്: പാക്കിസ്ഥാൻ
ഇന്ത്യ ബാറ്റിംഗ്: കെ.എൽ. രാഹുൽ സി ബാബർ അസം ബി വഹാബ് 57, രോഹിത് സി വഹാബ് ബി ഹസൻ അലി 140, കോഹ്ലി സി സർഫ്രാസ് ബി അമീർ 77, ഹാർദിക് സി ബാബർ അസം ബി അമീർ 26, ധോണി സി സർഫ്രാസ് ബി അമീർ 1, വിജയ് ശങ്കർ നോട്ടൗട്ട് 15, കേദാർ ജാദവ് നോട്ടൗട്ട് 9, എക്സ്ട്രാസ് 11, ആകെ 50 ഓവറിൽ അഞ്ചിന് 336.
വിക്കറ്റ് വീഴ്ച: 136/1, 234/2, 285/3, 298/4, 314/5.
ബൗളിംഗ്: മുഹമ്മദ് അമീർ 10-1-47-3, ഹസൻ അലി 9-0-84-1, വഹാബ് റിയാസ് 10-0-71-1, ഇമാഗ് വസീം 10-0-49-0, ഷദാബ് ഖാൻ 9-0-61-0, ഷൊയ്ബ് മാലിക്ക് 1-0-11-0, ഹഫീസ് 1-0-11-0.
പാക്കിസ്ഥാൻ ബാറ്റിംഗ്: ഇമാം എൽബിഡബ്ല്യു ബി വിജയ് 7, ഫഖാർ സമാൻ സി ചാഹൽ ബി കുൽദീപ് 62, ബാബർ അസം ബി കുൽദീപ് 48, ഹഫീസ് സി വിജയ് ബി ഹാർദിക് 9, സർഫ്രാസ് ബി വിജയ് 12, ഷൊയ്ബ് മാലിക് ബി ഹാർദിക് 0, ഇമാദ് വസിം 46 നോട്ടൗട്ട്, ഷദാബ് ഖാൻ നോട്ടൗട്ട് 20, എക്സ്ട്രാസ് 8, 40 ഓവറിൽ ആറിന് 212.
വിക്കറ്റ് വീഴ്ച: 13/1, 117/2, 126/3, 129/4, 129/5, 165/6.
ബൗളിംഗ്: ഭുവനേശ്വർ 2.4-0-8-0, ബുംറ 8-0-52-0, വിജയ് ശങ്കർ 5.2-0-22-2, ഹാർദിക് പാണ്ഡ്യ 8-0-44-2, കുൽദീപ് 9-1-32-2, ചാഹൽ 7-0-53-0.