സതാംപ്ടണ്: റൂട്ട് തെളിഞ്ഞപ്പോൾ ഇംഗ്ലണ്ടിനു പിന്നാലെ നടക്കാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. അതോടെ വെസ്റ്റ് ഇൻഡീസിനെതിരേ ഇംഗ്ലീഷുകർ എട്ട് വിക്കറ്റ് ജയത്തിലെത്തി. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് മൂന്നാം ജയം. ജയത്തോടെ ആതിഥേയർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. പാർട്ട് ടൈം ബൗളറായെത്തി രണ്ട് വിക്കറ്റും തുടർന്ന് ബാറ്റേന്തിയപ്പോൾ സെഞ്ചുറിയും നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പി.
റിക്കാർഡ് കുറിച്ച് ഗെയ്ൽ
ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് ഇന്നലെ ക്രിസ് ഗെയ്ൽ സ്വന്തമാക്കി. ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ 1596 റണ്‍സ് എന്ന നിലയിലാണ് ഗെയ്ൽ ഇന്നലെ ഇറങ്ങിയത്. 41 പന്തിൽ 36 റണ്‍സ് നേടി ഇംഗ്ലണ്ടിനെതിരേ ആകെയുള്ള റണ്‍ സന്പാദ്യം 1632 ആക്കി. 34 ഇന്നിംഗ്സിൽനിന്നാണിത്. 41 ഇന്നിംഗ്സിൽനിന്ന് 1625 റണ്‍സുള്ള ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാരയെയാണ് ഗെയ്ൽ പിന്തള്ളിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഗെയ്ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും മാർക് വുഡ് കൈവിട്ടിരുന്നു.
എന്നാൽ, നാല് റണ്‍സിൽ എത്തിയപ്പോൾ ഓപ്പണർ എവിൻ ലെവിസിനെ (രണ്ട് റണ്‍സ്) ക്രിസ് വോക്സ് ബൗൾഡാക്കി. 13.2 ഓവറിൽ 55 റണ്‍സ് എടുക്കുന്നതിനിടെ വിൻഡീസിനു മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്ന് നിക്കോളാസ് പുരാനും ഷിംറണ്‍ ഹെറ്റ്മേയറും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വിൻഡീസിനെ 200 കടക്കാൻ സഹായിച്ചത്. 48 പന്തിൽ 39 റണ്‍സ് നേടിയ ഹെറ്റ്മേയറെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 78 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 63 റണ്‍സ് നേടിയ പുരാനാണ് കരീബിയൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. പുരാന്റെ ആദ്യ അർധശതകമാണ്. നാലാം വിക്കറ്റിൽ ഇവർ 89 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 18 റണ്‍സിനും ജോഫ്ര ആർച്ചർ 30 റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോ റൂട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
റോയ്ക്കും മോർഗനും പരിക്ക്
ഫീൽഡിംഗിനിടെ പരിക്കേറ്റ് ജെസണ്‍ റോയിയും ക്യാപ്റ്റൻ ഇയോൻ മോർഗനും കളം വിട്ടത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ലൈനപ്പിനെ ബാധിച്ചു. ഇന്നിംഗ്സിലെ എട്ടാം ഓവറിലാണ് റോയ് പരിക്കേറ്റ് മടങ്ങിയത്. മോർഗൻ 40-ാമത്തെ ഓവറിലും. റോയ്ക്ക് ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടാൽ മാത്രമേ ഐസിസി നിയമപ്രകാരം ബാറ്റിംഗിന് എത്താൻ സാധിക്കുമായിരുന്നുള്ളൂ.
റൂട്ടിനു സെഞ്ചുറി
ജോണി ബെയർ സ്റ്റോയ്ക്കൊപ്പം ജോ റൂട്ട് ആണ് ഓപ്പണിംഗിനെത്തിയത്. ഇവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 14.4 ഓവറിൽ 95 റണ്‍സിൽ എത്തിയപ്പോൾ ഭേദിക്കപ്പെട്ടു.
ബെയർസ്റ്റോയെ (46 പന്തിൽ 45 റണ്‍സ്) ഷാനോണ്‍ ഗബ്രിയേൽ പുറത്താക്കുകയായിരുന്നു. ഓപ്പണിംഗ് ബൗളറായ ക്രിസ് വോക്സ് ആണ് മൂന്നാം നന്പറായി ക്രീസിൽ എത്തിയത്. രണ്ടാം വിക്കറ്റിൽ ക്രിസ് വോക്സും (54 പന്തിൽ 40 റണ്‍സ്) റൂട്ടും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചു. 103 പന്തിൽ 104 റണ്‍സ് ഇരുവരും രണ്ടാം വിക്കറ്റിൽ കണ്ടെത്തി. വോക്സിനെയും ഗബ്രിയേലാണ് പുറത്താക്കിയത്.
32-ാം ഓവറിന്റെ അഞ്ചാം പന്തിൽ ഗബ്രിയേൽ, ക്രിസ് വോക്സിനെ പുറത്താക്കുന്പോൾ ഇംഗ്ലണ്ടിന്റെ സ്കോർബോർഡിൽ 199 റണ്‍സ് എത്തിയിരുന്നു. തുടർന്നെത്തിയ ബെൻ സ്റ്റോക്സ് (ആറ് പന്തിൽ 10 നോട്ടൗട്ട്) റൂട്ടിനൊപ്പം ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. 93-ാം പന്തിൽ റൂട്ട് സെഞ്ചുറി നേടി.
റൂട്ട് തെളിഞ്ഞു
11:44 PM Jun 14, 2019 | Deepika.com