നോട്ടിങാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് അപരാജിതരുടെ പോരാട്ടം. ഈ ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ ഇറങ്ങും. ട്രെന്റ് ബ്രിഡ്ജിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. മഴ ഭീഷണിയിലാണ് മത്സരം നടക്കുന്നതെന്നതാണ് വസ്തുത. മഴ രസംകൊല്ലിയായില്ലെങ്കിൽ ക്രിക്കറ്റ് ആരാധകർക്ക് ഇന്നത്തെ മത്സരം വിരുന്നൊരുക്കുമെന്നുറപ്പ്. നീണ്ട 16 വർഷത്തിനുശേഷമാണ് ഇന്ത്യയും ന്യൂസിലൻഡും ലോകകപ്പിൽ ഏറ്റുമുട്ടുന്നത്.
ധവാൻ ഇല്ലാതെ...
ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാന്റെ പരിക്കാണ് ഇന്ത്യൻ ക്യാന്പിലെ പ്രധാന പ്രശ്നം. ധവാൻ ഇല്ലാതാകുന്നതോടെ നാലാം നന്പറിൽ ആരെത്തുമെന്നതും തലവേദന സൃഷ്ടിക്കുന്നു. ദിനേശ് കാർത്തിക്, വിജയ് ശങ്കർ എന്നിവരിലാരെങ്കിലും അവസാന പതനൊന്നിൽ ഉൾപ്പെടാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ബാറ്റിംഗ് ഓർഡറിലും പരീക്ഷണം നടന്നേക്കും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ നാലാം നന്പറിൽ ഹാർദിക് പാണ്ഡ്യയായിരുന്നു ഇറങ്ങിയത്. തകർത്തടിച്ച ഹാർദിക് 48 റണ്സും നേടി. സമാനമായൊരു നീക്കം ക്യാപ്റ്റൻ വിരാട് കോഹ് ലി നടത്താനും സാധ്യതയുണ്ട്. അതിന് ടോപ് ഓർഡർ ഫോം കണ്ടെത്തണമെന്നുമാത്രം. കെ.എൽ. രാഹുൽ ഓപ്പണിംഗിൽ ഇറങ്ങാനാണ് സാധ്യത കൂടുതൽ. രോഹിത്-രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരിശീലന മത്സരത്തിൽ നാലാം നന്പറിൽ സെഞ്ചുറി നേടിയ രാഹുൽ ശക്തരായ ന്യൂസിലൻഡിനെതിരേ ഇറങ്ങുന്പോൾ ഫോം കണ്ടെത്തുമോയെന്നതിനായി ക്രിക്കറ്റ് ലോകവും കണ്ണുനട്ടിരിക്കുന്നു.
പോരാട്ടം കടുത്തത്
ന്യൂസിലൻഡിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ തകർന്നടിഞ്ഞിരുന്നു. ട്രെന്റ് ബോൾട്ട് നയിക്കുന്ന പേസ് ആക്രമണമാണ് ന്യൂസിലൻഡിന്റെ കരുത്ത്. ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ പരസ്പരം മത്സരിക്കുന്ന ബോൾട്ടും നീഷവും ഫെർഗൂസനും ചേരുന്പോൾ ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്തളക്കപ്പെടുമെന്നതിൽ തർക്കമില്ല.
ബാറ്റിംഗിലും ഫോമിലാണ് ന്യൂസിലൻഡ്. എന്നാൽ, ബംഗ്ലാദേശിനെതിരേ അവർ ശരിക്കും വിയർത്തിരുന്നു എന്നതാണ് വാസ്തവം. ഇന്ത്യയുടെ ബൗളിംഗ് ആക്രമണം ലോകകപ്പിലെ മികച്ചതാണ്. ജസ്പ്രീത് ബുംറയും ഭുവനേശ്വറുമാണ് ഇന്ത്യൻ പേസ് ആക്രമണം ഇതുവരെ നയിച്ചത്. മുഹമ്മദ് ഷാമിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ട്രെന്റ് ബ്രിഡ്ജിലെ പിച്ചിൽ അധിക ബൗണ്സ് ലഭിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് അവരുടെ കഴിഞ്ഞ മത്സരത്തിൽ തെളിയിച്ചിരുന്നു.
ചരിത്രത്തിൽ
ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻഡും ഇതുവരെ ഏഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ നാല് ജയം ന്യൂസിലൻഡിനായിരുന്നു. മൂന്ന് ജയം ഇംഗ്ലണ്ടിൽവച്ചായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇന്ത്യ കിവികളെ കീഴടക്കിയതിൽ രണ്ട് തവണ സ്വന്തം നാട്ടിൽവച്ചും ഒരെണ്ണം ദക്ഷിണാഫ്രിക്കയിൽവച്ചുമാണ്. 2003 ലോകകപ്പിലാണ് ഇരു ടീമുകളും ലോകകപ്പിൽ അവസാനമായി ഏറ്റു മുട്ടിയത്.
മഴ ഭീഷണി
യുകെയിൽ രണ്ട് ദിവസമായി ഇടവിട്ട മഴയുണ്ട്. നോട്ടിങാമിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഈ ആഴ്ചയിൽ നോട്ടിങാമിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാനുള്ള സാധ്യതപോലുമുണ്ടെന്നാണ് പ്രവചിക്കപ്പെടുന്നത്. വൈകുന്നേരം ഏഴ് വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് നോട്ടിങാംപോസ്റ്റിന്റെ റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്നത്തെ ഉയർന്ന താപനില 13 ഡിഗ്രി സെൽഷസായിരിക്കും. ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിനു മഴ തടസമാകാൻ സാധ്യതയില്ലെങ്കിലും ഭീഷണി നിലനിൽക്കുന്നുണ്ട്. മഴ എത്തിയാൽപോലും മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടിവരില്ലെന്നാണ് സൂചന.
ക്ലാഷ് ഓഫ് ദ ടൈറ്റൻസ്
12:26 AM Jun 13, 2019 | Deepika.com