മുംബൈ/ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇരുട്ടടിയായി ശിഖർ ധവാന്റെ പരിക്ക്. ഇടതു കൈയിലെ തള്ളവിരലിനു പരിക്കേറ്റ ഇന്ത്യൻ ഓപ്പണർക്ക് മൂന്ന് ആഴ്ച വിശ്രമം വേണ്ടിവരും. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേ നടന്ന മത്സരത്തിനിടെയാണ് ധവാനു പരിക്കേറ്റത്. ഓസീസ് പേസർ പാറ്റ് കമ്മിൻസിന്റെ ബൗണ്‍സർ കൊണ്ട് ധവാന്റെ വിരൽ നീരുവന്നിരുന്നു. വൈദ്യസഹായം തേടിയശേഷമാണ് താരം തുടർന്ന് ബാറ്റ് ചെയ്തത്.
ധവാനെ ഇന്നലെ സ്കാനിംഗിന് വിധേയനാക്കി. കൈവിരലിന് പൊട്ടലുണ്ടെന്ന് സ്കാനിംഗിൽ തെളിഞ്ഞു. ഇതോടെയാണ് ധവാന് വിശ്രമം വേണ്ടിവന്നത്. ചുരുങ്ങിയത് മൂന്ന് ആഴ്ച ഡൽഹി താരത്തിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിൽ ഉണ്ടാകില്ല. ഇതോടെ ഈ മാസം നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾ ധവാനു നഷ്ടമാകും.
ധവാന്റെ പരിക്ക് കുറയുന്നുണ്ടോയെന്ന് നോക്കാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പരിക്ക് ഭേദമാകുന്ന സൂചനകൾ ഇതിനിടെ ലഭിച്ചില്ലെങ്കിൽ ധവാൻ നാട്ടിലേക്കു മടങ്ങും. പകരം യുവ താരം ഋഷഭ് പന്ത് ടീമിനൊപ്പം ചേരും.
ടീം കുരുക്കിൽ
ഐസിസി ടൂർണമെന്റുകളിൽ മികച്ച റിക്കാർഡുള്ള ധവാനു പരിക്കേറ്റത് ലോകകപ്പിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ടൂർണമെന്റുകളിൽ ധവാൻ അസാമാന്യ പ്രകടനമാണ് മുന്‍പ് കാഴ്ചവച്ചിട്ടുള്ളത്. നാളെ ന്യൂസിലൻഡിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടർന്ന് 16ന് പാക്കിസ്ഥാൻ, 22ന് അഫ്ഗാനിസ്ഥാൻ, 27ന് വെസ്റ്റ് ഇൻഡീസ്, 30ന് ഇംഗ്ലണ്ട് എന്നിവയ്ക്കെതിരേയാണ് ഈ മാസം ഇന്ത്യക്ക് ലോകകപ്പ് പോരാട്ടങ്ങളുള്ളത്.
നിർണായക സമയത്താണ് ധവാന്റെ സേവനം ടീമിനു ലഭിക്കാതിരിക്കുന്നതെന്നതാണ് പ്രധാന പ്രശ്നം. ന്യൂസിലൻഡിന്റെ ശക്തമായ ബൗളിംഗ് ആക്രമണം നേരിടാൻ ധവാന്റെ സാന്നിധ്യം ടീമിന് സഹായകമാകുമായിരുന്നു. ഓസീസിനെതിരായ മത്സരത്തിൽ പരിക്കേറ്റിട്ടും ധവാൻ ക്രീസിൽ തുടർന്നിരുന്നു. 109 പന്തുകളിൽ നിന്ന് 117 റണ്‍സെടുത്ത ധവാൻ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. ബാറ്റിംഗിനുശേഷം ധവാൻ മൈതാനം വിട്ടു. ഫീൽഡിംഗിൽ ധവാനു പകരം രവീന്ദ്ര ജഡേജയായിരുന്നു എത്തിയത്.
രാഹുൽ ഓപ്പണർ, പന്ത് എത്തും
ധവാൻ പ്ലേയിംഗ് ഇലവനിൽ ഇല്ലാതാകുന്നതോടെ ഓപ്പണറെയും നാലാം നന്പർ ബാറ്റ്സ്മാനെയും കണ്ടെത്തേണ്ട ദുരവസ്ഥയിലായിരിക്കുകയാണ് ഇന്ത്യൻ ടീം. ധവാന്റെ പരിക്ക് ഇരട്ട പ്രഹരമാണ് ഇന്ത്യക്ക് സമ്മാനിച്ചതെന്നു ചുരുക്കം. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ മികച്ച നിലയിൽ നിൽക്കുന്പോഴാണ് പരിക്ക് വില്ലനായെത്തിയത്. ഇന്ത്യൻ ടീമിൽ നിലവിൽ ശേഷിക്കുന്ന ഓപ്പണർമാർ രോഹിത് ശർമയും കെ.എൽ. രാഹുലുമാണ്. ഇവരെ ഓപ്പണിംഗിന് ഇറക്കുന്നതോടെ നാലാം നന്പർ എന്ന പ്രശ്നം വീണ്ടും ഉരുത്തിരിയും. കാരണം, രാഹുൽ ആയിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും നാലാം നന്പർ. ഓസ്ട്രേലിയയ്ക്കെതിരേ റണ്‍റേറ്റ് ഉയർത്തേണ്ടതിനാൽ രാഹുലിന് നാലാമത് ഇറങ്ങേണ്ടി വന്നില്ലെങ്കിലും 11 റണ്‍സുമായി താരം പുറത്താകാതെനിന്നു.
ധവാനു പകരം ഇന്ത്യൻ ടീമിൽ യുവതാരം ഋഷഭ് പന്ത് ആണ് എത്തുക. ലോകകപ്പ് റിസർവ് പട്ടികയിൽ പന്ത് ഉള്ളതിനാലാണിത്. പന്ത് ടീമിൽ എത്തിയാലും നേരിട്ട് നാലാം നന്പറിൽ കളിക്കാൻ സാധ്യത കുറവാണ്. ശ്രേയസ് അയ്യറുടെ പേരും ഉയർന്നുകേട്ടെങ്കിലും റിസർവ് പട്ടികയിൽ ഇല്ലാത്തത് അദ്ദേഹത്തിനു തിരിച്ചടിയായി.
രാഹുൽ ഓപ്പണറുടെ റോളിലെത്തുന്പോൾ വിജയ് ശങ്കറിനോ ദിനേഷ് കാർത്തിക്കിനോ അന്തിമ ടീമിൽ അവസരം ലഭിക്കാനാണ് സാധ്യത. ബൗളിംഗ്, ഫീൽഡിംഗ്, ബാറ്റിംഗ് മികവുള്ളതിനാൽ വിജയ്ക്ക് നറുക്കു വീണേക്കാം. എന്നാൽ, ക്യാപ്റ്റൻ കോഹ്ലിയുടെ വിശ്വാസം ദിനേശ് കാർത്തിക്കിലായാൽ നാലാം നന്പറിൽ അദ്ദേഹം ഇറങ്ങും.
ഇരട്ടപ്രഹരം ; ശിഖർ ധവാനു പരിക്ക്
12:06 AM Jun 12, 2019 | Deepika.com