ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പുതു റിക്കാർഡ്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ്, അന്പയറിംഗ്, കാണികൾ എന്നിവയിലൊന്നുമല്ല പുതിയ ചരിത്രം പിറന്നത്. ഇതൊന്നുമല്ലാതെ എന്ത് റിക്കാർഡാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ളതെന്ന് സംശയം തോന്നിയേക്കാം. ഇവയിലൊന്നും പെടാത്ത ഒരു കളിക്കാരൻ കൂടി 12-ാം ലോകകപ്പിൽ യുകെയിലുണ്ട്, മഴ. മഴയെത്തുടർന്ന് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ചതിന്റെ റിക്കാർഡ് ഇന്നലെ കുറിക്കപ്പെട്ടു.
ഇന്നലെ നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം ടോസ് ചെയ്യാൻപോലും സാധിക്കാതെ ഉപേക്ഷിച്ചതോടെയാണിത്. മഴയെത്തുടർന്ന് ഈ ലോകകപ്പിൽ ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണം ഇതോടെ മൂന്ന് ആയി. ഇതുവരെയുള്ള റിക്കാർഡ് രണ്ട് മത്സരം ഉപേക്ഷിച്ചതായിരുന്നു. എന്നാൽ, ഇത്തവണ ബ്രിസ്റ്റളിൽ നടക്കേണ്ട രണ്ട് മത്സരംതന്നെ ഉപേക്ഷിച്ചു. ശ്രീലങ്കയ്ക്കാണ് രണ്ട് മത്സരവും നഷ്ടപ്പെട്ടതെന്നതും ശ്രദ്ധേയം.
ഒരു ലോകകപ്പിൽ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ച റിക്കാർഡും ഇന്നലെ പിറന്നു. 1979, 2015 ലോകകപ്പുകളിൽ ഒരു മത്സരം വീതം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാതെ ഈ ലോകകപ്പിൽ ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണം രണ്ടായി (ശ്രീലങ്ക - പാക്കിസ്ഥാൻ, ശ്രീലങ്ക - ബംഗ്ലാദേശ്). ദക്ഷിണാഫ്രിക്ക - വെസ്റ്റ് ഇൻഡീസ് മത്സരവും ഉപേക്ഷിച്ചിരുന്നു. ആ മത്സരത്തിൽ 7.3 ഓവർ കഴിഞ്ഞശേഷമായിരുന്നു മഴ വില്ലനായത്.
വെസ്റ്റ് ഇൻഡീസ് - ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ പാക് മുൻ പേസർ ഷൊയ്ബ് അക്തറിന്റെ മഴയെക്കുറിച്ചുള്ള ട്വീറ്റ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റെയ്ൻ റെയ്ൻ ഗോ എവേ... എന്നു തുടങ്ങുന്ന ഗാനമായിരുന്നു വിൻഡീസ് - ദക്ഷിണാഫ്രിക്ക മത്സരം ബന്ധിപ്പിച്ച് അക്തർ ട്വീറ്റ് ചെയ്തത്.
റെയ്ൻ റെയ്ൻ ഗോ എവേ...
12:06 AM Jun 12, 2019 | Deepika.com