ലണ്ടൻ: ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കംഗാരുക്കളെ ഫ്രൈ ചെയ്ത് നീലപ്പട രണ്ടാം ജയത്തിൽ. ഏകദിന ലോകകപ്പിലെ അത്യന്തംവാശിയേറിയ മത്സരത്തിൽ 36 റണ്‍സിന് ഇന്ത്യ ഓസ്ട്രേലിയയയെ കീഴടക്കി. ഇന്ത്യയുടെ രണ്ടാം ജയമാണിത്. സ്കോർ: ഇന്ത്യ 50 ഓവറിൽ അഞ്ചിന് 352. ഓസ്ട്രേലിയ 50 ഓവറിൽ 316.
രോഹിത്-ധവാൻ-കോഹ്ലി
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും പ്രകടനം. ശ്രദ്ധയോടെ ബാറ്റ് ചലിപ്പിച്ച ഇരുവരും 69 പന്ത് നേരിട്ട് 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ആദ്യം അർധസെഞ്ചുറി നേടിയത് ധവാൻ ആയിരുന്നു. നേരിട്ട 53-ാം പന്തിൽ ധവാൻ അർധസെഞ്ചുറി തികച്ചു. 19 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ 100ൽ എത്തി. തൊട്ടുപിന്നാലെ രോഹിത് 61 പന്തിൽനിന്ന് 50ൽ.
സ്കോർ 127ൽ നിൽക്കുന്പോൾ രോഹിത് കോർട്ടർ നെയ്ലിന്റെ പന്തിൽ പുറത്തായി. മൂന്നാം നന്പറായെത്തിയ വിരാട് കോഹ്ലി സ്റ്റാൻഡ് ചെയ്യാൻ സമയം എടുത്തപ്പോൾ ഇന്ത്യൻ റണ്‍ റേറ്റ് അല്പം താഴ്ന്നു. ഇതിനിടെ 95 പന്തിൽ ധവാൻ സെഞ്ചുറി നേടി. ഗബ്ബാർ എന്നറിയപ്പെടുന്ന ധവാന്റെ 17-ാം ഏകദിന സെഞ്ചുറിയായിരുന്നു അത്. രണ്ടാം വിക്കറ്റിൽ ധവാൻ-കോഹ്ലി സഖ്യം കൂട്ടുകെട്ട് 93 റണ്‍സ് നേടി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് ധവാൻ (109 പന്തിൽ 117 റണ്‍സ്) മടങ്ങിയത്. 37 ഓവറിൽ രണ്ടിന് 220 എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോൾ. റണ്‍ റേറ്റ് ഉയർത്താൻ നാലാം നന്പറായി ഹാർദിക് പാണ്ഡ്യയാണ് എത്തിയത്. പാണ്ഡ്യ-കോഹ്ലി മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 53 പന്തിൽ 81 റണ്‍സ് അടിച്ചെടുത്തു. അതിൽ 48 റണ്‍സ് പാണ്ഡ്യയുടെ വകയായിരുന്നു.
നാലാം നന്പറായി പാണ്ഡ്യ
കോർട്ടർ നെയ്ൽ എറിഞ്ഞ 38-ാം ഓവറിന്റെ മൂന്നാം പന്തിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാച്ച് വിക്കറ്റിനു പിന്നിൽ അലക്സ് കാരെ വിട്ടുകളഞ്ഞു. സ്ഥാനക്കയറ്റം ലഭിച്ച് നാലാം നന്പറായെത്തിയ പാണ്ഡ്യ നേരിട്ട ആദ്യ പന്തായിരുന്നു അത്. ജീവൻ തിരിച്ചു ലഭിച്ച പാണ്ഡ്യയുടെ ബാറ്റ് തുടർന്ന് സ്ഫോടനമുണ്ടാക്കി. മൂന്ന് സിക്സും നാല് ഫോറും അടക്കം 27 പന്തിൽ 48 റണ്‍സ് പാണ്ഡ്യ വാരിക്കൂട്ടി. നിർഭാഗ്യത്താൽ ബലഹീനമായൊരു ഷോട്ടിലായിരുന്നു പാണ്ഡ്യ പാറ്റ് കമ്മിൻസിനു വിക്കറ്റ് സമ്മാനിച്ചത്. അർധസെഞ്ചുറി നേടിയില്ലെങ്കിലും ഏൽപ്പിച്ച കർത്തവ്യം ഭംഗിയാക്കിയാണ് പാണ്ഡ്യ മടങ്ങിയത്.
നാലാം നന്പറിൽ ഇറങ്ങാൻ സാധിക്കാത്തതിന്റെ കേട് തീർക്കുന്നതായിരുന്നു കെ.എൽ. രാഹുലിന്റെ മൂന്ന് പന്ത് മാത്രം നീണ്ട ഇന്നിംഗ്സ്. നേരിട്ട ആദ്യ പന്തിൽ മാർക്കസ് സ്റ്റോയിനിസിനെ സിക്സർ പറത്തിയ രാഹുൽ 11 റണ്‍സുമായി പുറത്താകാതെനിന്നു. അവസാന എട്ട് ഓവറിൽ 73 റണ്‍സ് ആണ് ഇന്ത്യ അടിച്ചെടുത്തത്.
ടോപ് 03
ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാർ 50ൽ അധികം റണ്‍സ് നേടുന്നത് ഇത് രണ്ടാം തവണ. 2011 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിരേന്ദർ സെവാഗ് (73 റണ്‍സ്), സച്ചിൻ തെണ്ടുൽക്കർ (111 റണ്‍സ്), ഗൗതം ഗംഭീർ (69 റണ്‍സ്) എന്നിവരാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരേ രോഹിത് (57 റണ്‍സ്), ശിഖർ ധവാൻ (117 റണ്‍സ്), വിരാട് കോഹ്ലി (82 റണ്‍സ്) എന്നിവരും ഈ നേട്ടത്തിലെത്തി.
വിക്കറ്റിൽ കൊണ്ടിട്ടും ഒൗട്ടാകാതെ വാർണർ
ഈ ലോകകപ്പിൽ മൂന്നാം തവണയും പന്ത് വിക്കറ്റിൽ കൊണ്ടിട്ടും ബെയ്ൽസ് വീണില്ല. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ ഡേവിഡ് വാർണറാണ് ഇത്തവണ രക്ഷപ്പെട്ടത്. ഇന്നിംഗ്സിലെ രണ്ടാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറയുടെ ആദ്യ പന്ത് വാർണർ പ്രതിരോധിച്ചു. എന്നാൽ, പന്ത് പിന്നോട്ട് ഉരുണ്ട് വിക്കറ്റിൽ കൊണ്ടു. മൂന്ന് പന്തിൽ ഒരു റണ്‍ മാത്രമായിരുന്നു വാർണറിന്റെ അപ്പോഴത്തെ സന്പാദ്യം.
ശക്തമായ പോരാട്ടമാണ് ഓസ്ട്രേലിയ ചേസിംഗിൽ നടത്തിയത്. ഡേവിഡ് വാർണർ (56 റണ്‍സ്), സ്റ്റീവ് സ്മിത്ത് (69 റണ്‍സ്), അലക്സ് കാരെ (55 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറികളുമായി ഓസ്ട്രേലിയയെ മുന്നോട്ടു നയിച്ചു. എന്നാൽ, 300ൽ അധികം റണ്‍സ് ലോകകപ്പിൽ നേടിയശേഷം ഇതുവരെ തോൽവി നേരിട്ടിട്ടില്ലെന്ന റിക്കാർഡ് ഇന്ത്യ നിലനിർത്തിയപ്പോൾ ഓസ്ട്രേലിയയ്ക്ക് ഒടുവിൽ തലകുനിച്ചു.
ഇന്ത്യ 352/5
ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്നലെ നേടിയ അഞ്ചിന് 352. 1975 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ലോഡ്സിൽ നേടിയ എട്ടിന് 291 ആയിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത് സ്കോറാണ് 352. 2007ൽ ബെർമുഡയ്ക്കെതിരേ നേടിയ അഞ്ചിന് 413 ആണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ.
സ്കോർബോർഡ്
ടോസ്: ഇന്ത്യ
ഇന്ത്യ ബാറ്റിംഗ്: രോഹിത് ശർമ സി കാരെ ബി നെയ്ൽ 57, ശിഖർ ധവാൻ സി സബ് ബി സ്റ്റാർക്ക് 117, കോഹ്ലി സി കമ്മിൻസ് ബി സ്റ്റോയിനിസ് 82, ഹാർദിക് സി ഫിഞ്ച് ബി കമ്മിൻസ് 48, ധോണി സി ആൻഡ് ബി സ്റ്റോയിനിസ് 27, രാഹുൽ നോട്ടൗട്ട് 11, കേദാർ ജാദവ് നോട്ടൗട്ട് 0, എക്സ്ട്രാസ് 10, ആകെ 50 ഓവറിൽ അഞ്ചിന് 352.
വിക്കറ്റ് വീഴ്ച: 127/1, 220/2, 301/3, 338/4, 348/5.
ബൗളിംഗ്: കമ്മിൻസ് 10-0-55-1, സ്റ്റാർക്ക് 10-0-74-1, നെയ്ൽ 10-1-63-1, മാക്സ് വെൽ 7-0-45-0, സാംപ 6-0-50-0, സ്റ്റോയിനിസ് 7-0-62-2.
ഓസ്ട്രേലിയ ബാറ്റിംഗ്: വാർണർ സി ഭുവനേശ്വർ ബി ചാഹൽ 56, ഫിഞ്ച് റണ്ണൗട്ട് കേദാർ ജാദവ് 36, സ്റ്റീവ് സ്മിത്ത് എൽബിഡബ്ല്യു ബി ഭുവനേശ്വർ 69, ഖ്വാജ ബി ബുംറ 42, മാക്സ്വെൽ സി സബ് (ജഡേജ) ബി ചാഹൽ 28, സ്റ്റോയിനിസ് ബി ഭുവനേശ്വർ 0, അലക്സ് കാരെ നോട്ടൗട്ട് 55, നെയ്ൽ സി കോഹ്ലി ബി ബുംറ 4, കമ്മിൻസ് സി ധോണി ബി ബുംറ 8, സ്റ്റാർക്ക് റണ്ണൗട്ട് 3, സാംപ സി ജഡേജ (സബ്) ബി ഭുവനേശ്വർ 1, എക്സ്ട്രാസ് 14, ആകെ 50 ഓവറിൽ 316.
വിക്കറ്റ് വീഴ്ച: 61/1, 133/2, 202/3, 238/4, 238/5, 244/6, 283/7, 300/8 313/9 316/10.
ബൗളിംഗ്: ഭുവനേശ്വർ 10-0-50-3, ബുംറ 10-1-61-3, ഹാർദിക് 10-0-68-0, കുൽദീപ് യാദവ് 9-0-55-0, ചാഹൽ 10-0-62-2, കേദാർ ജാദവ് 1-0-14-0.
കംഗാരു ഫ്രൈ; ഇന്ത്യ ഓസ്ട്രേലിയയെ 36 റൺസിനു കീഴടക്കി
12:18 AM Jun 10, 2019 | Deepika.com