ക്രിക്കറ്റ് ജ്വരം ആരാധകരുടെ മസ്തിഷ്കത്തിൽ പെരുന്പറ മുഴക്കുന്ന ദിനങ്ങൾക്ക് ഇന്ന് കൊടിയേറ്റ്... ഇനിയുള്ള 46 ദിനങ്ങളിൽ ലോകത്തിലെ എല്ലാ വഴികളും യുകെ ലക്ഷ്യമാക്കിയുള്ളത്... 12-ാം ഏകദിന ലോകകപ്പിന് ക്രിക്കറ്റിന്റെ ഉദ്ഭവ നാട്ടിൽ ഇന്ന് തിരിതെളിയും. ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോഡ്സിൽ ജൂലൈ 14ന് ഫൈനൽ. ലോക ക്രിക്കറ്റിലെ ശക്തർ കൊന്പുകോർക്കുന്പോൾ ശക്തിയറിയിക്കാനായും ടീമുകളെത്തുന്നു.
ആറാം തന്പുരാക്കന്മാരാകാൻ ഓസ്ട്രേലിയയും മൂന്നാം കിരീടത്തിനായി ഇന്ത്യ, വെസ്റ്റ് ഇൻഡീസ് എന്നിവയും രണ്ടാം കിരീടത്തിനായി ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവയും ഇംഗ്ലണ്ടിലും വെയ്ൽസിലുമായി പൊരാട്ടത്തിനിറങ്ങും. ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരാണെങ്കിലും ഇക്കാലമത്രയും അന്യമായി നിൽക്കുന്ന ലോക കിരീടത്തിനായാണ് ആതിഥേയരുടെ തയാറെടുപ്പ്. എക്കാലവും ഫേവറിറ്റുകളായെത്തുന്ന ദക്ഷിണാഫ്രിക്കയും അദ്ഭുതങ്ങൾ കാണിക്കാനൊരുങ്ങുന്ന ന്യൂസിലൻഡും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമെല്ലാം കന്നിക്കിരീടമാണ് സ്വപ്നം കാണുന്നത്.
ഇംഗ്ലീഷ് നാട്ടിൽ സ്വപ്ന സാഫല്യത്തിനായി ടീമുകൾ ഇറങ്ങുന്പോൾ ആരാധകരും ആവേശത്തിൽ. ചിരവൈരികളെ കീഴടക്കുന്നതിനും ‘ക്ലാഷസ് ഓഫ് ടൈറ്റൻസിൽ’ തങ്ങൾ ജയിക്കുന്നതിനായുമെല്ലാം ഓരോ ആരാധകരും പ്രാർഥനയോടെ കാത്തിരിക്കും. നാലു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോക പോരാട്ടത്തിൽ തങ്ങളുടെ ടീം കിരീടത്തിൽ മുത്തമിടുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. അതെ, ഇനിയുള്ള ദിനങ്ങളിൽ കളിക്കാരും ആരാധകരും ഒന്നുപോലെ ഇംഗ്ലീഷ് സ്വപ്നത്തിൽ അലിഞ്ഞുചേരും...
ഉദ്ഘാടനം
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ലോകകപ്പ് ഉദ്ഘാടന മത്സരം. ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി കൊന്പുകോർക്കും. ഓവലിലാണ് മത്സരം അരങ്ങേറുന്നത്.
ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ലണ്ടനിൽ ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് നടന്നു. ബെക്കിങ്ഹാം കൊട്ടാരം പശ്ചാത്തലമായി കാണാൻ സാധിക്കുന്ന തരത്തിൽ ദ മാളിലായിരുന്നു ഓപ്പണിംഗ് പാർട്ടി. ചടങ്ങിൽ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തില്ല.
ലോകകപ്പിൽ രണ്ട് മത്സരങ്ങൾ നടക്കുന്ന ദിനങ്ങളിൽ രണ്ടാം മത്സരം വൈകുന്നേരം ആറ് മണിക്കാണ്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആരംഭിക്കുന്നത്. ജൂണ് അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇംഗ്ലീഷ് ഡ്രീംസ്
12:07 AM May 30, 2019 | Deepika.com