തുടക്കം പിഴച്ചു
ഓപ്പണർമാർ വീണ്ടും പരാജയപ്പെടുന്നതാണ് കാർഡിഫിലെ സോഫിയ ഗാർഡൻസിൽ കണ്ടത്. സ്കോർ 50ൽ എത്തിയപ്പോഴേക്കും രോഹിത് ശർമയും ശിഖർ ധവാനും പവലിയനിൽ മടങ്ങിയെത്തി. ഒന്‍പത് പന്തിൽ ഒരു റണ്‍ നേടിയ ധവാനാണ് ആദ്യം വീണത്. മുസ്താഫിസുർ റഹ്മാന്റെ ഉജ്വല പന്തിൽ ഇടംകൈ ബാറ്റ്സ്മാൻ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 42 പന്തിൽ 19 റണ്‍സ് എടുത്ത രോഹിത് ശർമയെ റുബെൽ ഹുസൈൻ ബൗൾഡാക്കി. ഇൻസൈഡ് എഡ്ജ് ആയാണ് രോഹിതിന്റെ വിക്കറ്റ് തെറിച്ചത്.
കോഹ്ലി, രാഹുൽ, ധോണി
ക്യാപ്റ്റൻ വിരാട് കോഹ്ലിയും രാഹുലും മൂന്നാം വിക്കറ്റിൽ 33 റണ്‍സ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ട് മുന്നോട്ട് പോകുന്പോൾ മുഹമ്മദ് സൈഫുദ്ദീന്റെ മിന്നും ബോളിൽ കോഹ്ലി ബൗൾഡ്. 46 പന്തിൽ 47 റണ്‍സ് ആയിരുന്നു ക്യാപ്റ്റന്റെ സന്പാദ്യം. പിന്നാലെ വിജയ് ശങ്കറും (രണ്ട് റണ്‍സ്) മടങ്ങി.
തുടർന്ന് രാഹുലും ധോണിയും ക്രീസിൽ ഒന്നിച്ചു. അഞ്ചാം വിക്കറ്റിൽ 164 റണ്‍സ് കൂട്ടുകെട്ട് ഇവർ സ്ഥാപിച്ചു. ഈ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ഇന്നിംഗ്സിൽ നിർണായകമായത്. ഏഴ് സിക്സും എട്ട് ഫോറും ധോണിയുടെ ഇന്നിംഗ്സിന് അലങ്കാരമായി. നാല് സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21 റണ്‍സ്), രവീന്ദ്ര ജഡേജ (നാല് പന്തിൽ 11 നോട്ടൗട്ട്), ദിനേശ് കാർത്തിക് (അഞ്ച് പന്തിൽ ഏഴ് നോട്ടൗട്ട്) എന്നിവർ ചേർന്ന് സ്കോർ 350 കടത്തി.
ബംഗ്ല മറുപടി
360 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് ചലിപ്പിച്ച ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായിരുന്നു. 9.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 49 റണ്‍സ് അവർ എടുത്തു. എന്നാൽ, പത്താം ഓവറിന്റെ നാലാം പന്തിൽ സൗമ്യ സർക്കാറിനെ (29 പന്തിൽ 25 റണ്‍സ്) വിക്കറ്റിനു പിന്നിൽ ദിനേശ് കാർത്തികിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ ആദ്യ പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത പന്തിൽ ഷക്കീബ് അൽ ഹസന്റെ വിക്കറ്റും ബുംറ തെറിപ്പിച്ചു. അതോടെ രണ്ടന് 49 എന്ന നിലയിലായി ബംഗ്ലാദേശ്.
മൂന്നാം വിക്കറ്റിൽ ലിടണ്‍ ദാസും മുഷ്ഫിക്കർ റഹീമും 120 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ട് തകർത്തത് യുവ്വേന്ദ്ര ചാഹൽ ആണ്. 90 പന്തിൽ 73 റണ്‍സ് നേടിയ ദാസിനെ ചാഹലിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് പുറത്താക്കി. 31.3-ാം ഓവറിലായിരുന്നു ദാസ് വീണത്. തൊട്ടടുത്ത പന്തിൽ മുഹമ്മദ് മിഥനും (പൂജ്യം) ചാഹലിനു മുന്നിൽ കീഴടങ്ങി. ഒന്‍പത് റണ്‍സ് എടുത്ത മുഹമ്മദുള്ളയെ കുൽദീപ് യാദവ് ബൗൾഡാക്കിയപ്പോൾ ബംഗ്ലാദേശ് സ്കോർ 35.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191.