ക്രിക്കറ്റ് ലോകം ഇപ്പോൾ ഒരു പേരാണ് ഉച്ചരിക്കുന്നത്, ധോണി... തല, മഹിഭായ്, എം.എസ്.ഡി തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്ന ധോണിയുടെ സാന്നിധ്യമാണ് ലോകകപ്പ് കിരീട പോരാട്ടത്തിൽ ഇന്ത്യൻ ടീമിനെ വ്യത്യസ്തമാക്കുന്നതെന്ന് നിരീക്ഷകർ. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി മുതൽ ലോക ക്രിക്കറ്റിലെ പല പ്രമുഖരും ധോണിയെ പുകഴ്ത്തുന്നു. പഴയതുപോലെ സ്ട്രൈക്ക് റേറ്റ് ഇല്ലെങ്കിലും ധോണിയെന്ന ഫിനിഷറുടെ ബാറ്റിന്റെ ചൂടിലും ചൂരിലും ബുദ്ധിയിലും ഇന്ത്യ വിശ്വാസമർപ്പിക്കുന്നു. തലയുള്ളപ്പോൾ എന്തിനു പേടി എന്നാണ് ആരാധകരുടെ ചിന്ത...
കളിയുടെ ഗതിവിഗതികൾ ഒന്നാമത്തെ പന്ത് മുതൽ 300-ാമത്തെ പന്ത് വരെ കൃത്യമായി അറിയാവുന്ന ആളാണ് ധോണി. അദ്ദേഹം ടീമിലുള്ളത് കരുത്തും ആത്മവിശ്വാസവും പകരുന്നതാണ്- വിരാട് കോഹ്ലിയുടെ വാക്കുകളാണിത്. അതെ, വിരാടിന് ധോണി എന്നും ബിഗ് ബ്രദറാണ്. ക്യാപ്റ്റനാണെങ്കിലും ധോണിയുടെ വാക്കുകൾക്ക് ചെവി കൊടുക്കാറുള്ള വിനീതഹൃദയനാണ് കോഹ്ലി. അതിന്റെ ഫലം കോഹ്ലി എന്ന ക്യാപ്റ്റന്‍ ലഭിക്കാറുമുണ്ട്. ധോണിയുടെ വാക്കുകേട്ട് ഡിആർഎസ് നല്കിയാലും ബൗളിംഗ്, ഫീൽഡിംഗ് മാറ്റങ്ങൾ വരുത്തിയാലും കോഹ്ലിക്ക് നിരാശനാകേണ്ടിവന്നിട്ടില്ലെന്നതും ശ്രദ്ധേയം.
തന്ത്രജ്ഞൻ...
ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച തന്ത്രജ്ഞനായ ക്യാപ്റ്റനാണ് ധോണി, 2007 ട്വന്റി-20, 2011 ഏകദിനം. ഈ രണ്ട് ലോകകപ്പുകളിലും ധോണിയുടെ അപ്രതീക്ഷിത നീക്കങ്ങൾ ക്രിക്കറ്റ് ലോകം അദ്ഭുതത്തോടെ വീക്ഷിച്ചു. 2007 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ജൊഗീന്ദർ ശർമ എന്ന ബൗളർക്ക് പന്ത് നല്കിയപ്പോൾ സർവരും അന്തംവിട്ടു. എന്നാൽ, ധോണിയുടെ തീരുമാനം ഇന്ത്യക്ക് കപ്പ് സമ്മാനിച്ചു. മികച്ച ഫോമിൽ കളിച്ച യുവരാജ് സിംഗിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് വലിച്ച് 2011 ലോകകപ്പ് ഫൈനലിൽ ബാറ്റുമായി ക്രീസിലേക്ക് ദൃഢനിശ്ചയത്തോടെ നടന്ന ധോണിയെയും ആരാധകർ മറന്നിരിക്കില്ല. നുവാൻ കുലശേകരയുടെ പന്ത് ഗാലറിയിലേക്ക് പറത്തി ഇന്ത്യയെ ജയത്തിലെത്തിച്ച ധോണി അന്ന് പുറത്താകാതെ നേടിയത് 91 റണ്‍സ്. അതെ, ഈ ലോകകപ്പിലും ധോണിയുടെ മാജിക്കിനായാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്.
ധോണി അഞ്ചാം നന്പറാകണം
നാലാം നന്പറിൽ ആരാണെങ്കിലും ധോണി അഞ്ചാം നന്പർ ബാറ്റ്സ്മാനായി ഇറങ്ങണം- പറയുന്നത് മറ്റാരുമല്ല, സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ. 2011 ലോകകപ്പ് ഫൈനലിൽ അഞ്ചാം നന്പറായാണ് ധോണി ഇറങ്ങിയത്. അതുപോലെ ഈ ലോകകപ്പിലും ധോണി അഞ്ചാം നന്പറിൽ ഇറങ്ങിയാൽ ഇന്ത്യക്ക് ഇരട്ടി ബലം കൈവരുമെന്നാണ് സച്ചിന്റെ ഭാഷ്യം. ധോണിക്ക് അവസരോചിതമായി ദീർഘ ഇന്നിംഗ്സും സ്ഫോടനാത്മക ബാറ്റിംഗും കാഴ്ചവയ്ക്കാൻ സാധിക്കുമെന്നതാണ് സച്ചിന്റെ അഭിപ്രായത്തിനു കാരണം.
ലോകകപ്പിൽ ധോണിയുടെ സ്ട്രൈക്ക് റേറ്റ് 91.18 ആണ്. 20 ലോകകപ്പ് മത്സരങ്ങൾ എം.എസ്.ഡി കളിച്ചിട്ടുണ്ട്. മൂന്ന് അർധസെഞ്ചുറിയുൾപ്പെടെ 507 റണ്‍സ് നേടി. 2011 ലോകകപ്പ് ഫൈനലിലെ 91 നോട്ടൗട്ടാണ് ഉയർന്ന സ്കോർ.
ബിഗ് ബി
ഈ ലോകകപ്പിലെ വന്പൻ കളിക്കാരൻ ധോണി ആണെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. എന്തൊക്കെ സംഭവിച്ചാലും മഹി ഭായിയാണ് ആശ്രയകേന്ദ്രമെന്ന് സ്പിന്നർ യുസ് വേന്ദ്ര ചാഹലും പറയുന്നു. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സഹീർ അബ്ബാസിനും ധോണിയെക്കുറിച്ച് വലിയ അഭിപ്രായമാണ്. ജീനിയസ്, എം.എസ്. ധോണി ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണെന്നാണ് അബ്ബാസ് മനസുതുറന്നത്. കോഹ്ലിയുടെ വിജയ രഹസ്യംതന്നെ ധോണി ആണെന്ന് രാഹുൽ ദ്രാവിഡ്. ധോണി എപ്പോഴും എതിരാളികളെ സമ്മർദത്തിലാക്കുമെന്നാണ് ന്യൂസിലൻഡിന്റെ മുൻ താരം ബ്രണ്ടൻ മക്കല്ലത്തിന്റെ നിരീക്ഷണം. ഇന്ത്യൻ ടീമിന്റെ സ്പന്ദനമാണ് ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ധോണിയുടെ പരിചയസന്പന്നത ഇന്ത്യക്ക് മുതൽക്കൂട്ടാണെന്ന് ഇന്ത്യൻ വനിതാ ടീം മുതിർന്ന താരം മിതാലി രാജും പറയുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 2015നുശേഷം ധോണിയുടെ ബാറ്റിന്റെ ചൂട് അല്പം കുറഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയം. സൗരവ് ഗാംഗുലി ഉൾപ്പെടെ ധോണിയുടെ വിരമിക്കൽ ഇക്കാലയളവിൽ ആവശ്യപ്പെട്ടിരുന്നു. 2016ലും (27.80) 2018 ലും (25.00) ധോണിയുടെ കരിയറിൽ ബാറ്റിംഗ് ശരാശരി ആദ്യമായി 40ൽ താഴെയായി (അരങ്ങേറ്റ വർഷമായ 2004നുശേഷം). സ്ട്രൈക്ക് റേറ്റ് 78നു താഴെ പോകുന്നതും 2018ൽ (71.42) കണ്ടു.
എന്നാൽ, 2019ൽ ധോണി പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തി. ഒന്‍പത് ഇന്നിംഗ്സിൽ 81.75 ശരാശരിയിൽ 418 റണ്‍സ് നേടി. 78.22 ആണ് ഈ വർഷം ഇതുവരെയുള്ള ശരാശരി.
ധോണി @ ലോകകപ്പ്
മത്സരം: 20
ഇന്നിംഗ്സ്: 17
നോട്ടൗട്ട്: 05
റണ്‍സ്: 507
ഉയർന്ന സ്കോർ: 91*
ശരാശരി: 42.25
സ്ട്രൈക്ക് റേറ്റ്: 91.18
100/50: 00/03
അനീഷ് ആലക്കോട്
എം.എസ്.ഡി
11:51 PM May 23, 2019 | Deepika.com