ചാരത്തില്‍നിന്നു പറന്നുയര്‍ന്നവരാണ് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമെന്ന് നിസംശയം പറയാം. സോവിയറ്റ് യൂണിയന്റെ കടന്നുകയറ്റവും അതിനെതിരേയുള്ള യുദ്ധവും അഫ്ഗാനിസ്ഥാന് ആഭ്യന്തര യുദ്ധവും അസ്ഥിരമായ ഭരണകൂടവും പിന്നീട് താലിബാന്റെ കടന്നുകയറ്റവും അവരെ തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യത്തിന്റെ കടന്നുവരവും എല്ലാം ചേര്‍ന്ന് അഫ്ഗാനിസ്ഥാന് സമ്മാനിച്ചത് യുദ്ധങ്ങളുടെ നാളുകളായിരുന്നു.
യുദ്ധം ആ നാടിനെ മുഴുവന്‍ തകര്‍ത്തു. ജനങ്ങള്‍ക്ക് പാക്കിസ്ഥാനിലേക്ക് അഭയാര്‍ഥികളായി പോകേണ്ടിവന്നു. അഭയാര്‍ഥി ക്യാമ്പുകളില്നിന്നായിരുന്നു അഫ്ഗാന് ടീമുണ്ടായത്. ക്രിക്കറ്റിന് ഒരുതരത്തിലുമുള്ള പാരമ്പര്യമില്ലാത്ത നാട്ടില്‍നിന്നാണ് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് പത്തു ടീമുകള്‍ ഏറ്റുമുട്ടുന്ന ഐസിസി ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയത്. രണ്ടാം തവണയാണ് അഫ്ഗാന് ലോകകപ്പ് വേദിയിലെത്തുന്നത്. 2015ല്‍ ലോകകപ്പില്‍ ആറു കളിയില്‍ ഒരു ജയം നേടാനായി.
സ്വന്തം നാട്ടില്‍ ഇവര്‍ക്കു കളിക്കാന്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പോലുമില്ല. ഇന്ത്യയിലാണ് അഫ്ഗാന് ഹോം മത്സരങ്ങള്‍ നടത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് വളര്‍ച്ചയില്‍ ഇന്ത്യയും പാക്കിസ്ഥാനും വഹിച്ച പങ്ക് വലുതായിരുന്നു. അഫ്ഗാനിസ്ഥാനിലിപ്പോള് ലക്ഷത്തോളം പേര് ക്രിക്കറ്റ് കളിക്കുന്നു. ഇതില്‍ 300 പേര് പൂര്‍ണമായും പ്രഫഷണല്‍ കളിക്കാരാണ്. ക്രിക്കറ്റ് അഫ്ഗാനിലെങ്ങും പടര്‍ന്നു കഴിഞ്ഞു. ഗ്രാമങ്ങളിലും തെരുവുകളിലും ക്രിക്കറ്റ് കളിക്കുന്നവരെ കാണാനാകും. അഫ്ഗാന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് മറ്റ് ലോക രാഷ്ട്രങ്ങളും വലിയ സംഭാവന നല്‍കുന്നുണ്ട്. യുദ്ധകാലത്ത് ഡോക്ടറായി സേവനമനുഷ്ഠിച്ച സാറ ഫേന്‍ അഫ്ഗാന് കണക്ഷന് എന്ന സന്നദ്ധസേവന സ്ഥാപനം സ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമാക്കുന്നത് കുട്ടികള്‍ക്കു ക്രിക്കറ്റും വിദ്യാഭ്യാസവുമാണ്. രാജ്യത്തെ 50 ശതമാനം ജനങ്ങളും 18 വയസില്‍ താഴെയുള്ളവരാണ്. ഇവരുടെ പ്രവര്‍ത്തനത്തിലൂടെ രാജ്യത്ത് 46 സ്കൂളുകളും 100 ക്രിക്കറ്റ് പിച്ചുകളും നിര്‍മിച്ചു. ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്കാണ് ഇവരുടെ സേവനം ലഭിക്കുന്നത്.
2019 ഐസിസി ലോകകപ്പിനു യോഗ്യത നേടാനായി കഴിഞ്ഞ വര്‍ഷം നടന്ന യോഗ്യത മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ്കോംഗിനോടുപോലും തോറ്റ് അവസാനം നേപ്പാളിനെതിരേയുള്ള ജയവും പിന്നെ മികച്ച റണ്‍റേറ്റും അഫ്ഗാനെ സൂപ്പര്‍ സിക്സിലെത്തിച്ചു. യുദ്ധങ്ങള്‍ കണ്ട് വളര്‍ന്ന ആ കളിക്കാര്‍ തളരുന്നവരായിരുന്നില്ല. സൂപ്പര്‍ സിക്സില് അഞ്ചില്‍ മൂന്നു കളിയും ജയിച്ച് അഫ്ഗാനിസ്ഥാന് ഫൈനലില്‍ കടന്നു. സൂപ്പര്‍ സിക്സിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതോടെ ലോകകപ്പിന് ഇംഗ്ലണ്ടിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. ഫൈനലില്‍ ലോകകപ്പിനു യോഗ്യത നേടിയ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. അതുകൊണ്ട് അഫ്ഗാനെക്കാള്‍ പാരമ്പര്യവും മികച്ച കളിക്കാരുമുള്ള വിന്‍ഡീസ് ജയിക്കുമെന്നു കരുതി. എന്നാല്‍ അവിടെയും അഫ്ഗാന് ഏകദേശം 10 ഓവര്‍ ബാക്കിയിരിക്കേ ഏഴു വിക്കറ്റിനു ജയിച്ചു. യോഗ്യതാ മത്സരത്തില്‍ വിന്‍ഡീസിനെതിരേ 10 ദിവസത്തിനിടെ നേടുന്ന രണ്ടാമത്തെ ജയമായിരുന്നു.
1995ലാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ ദേശീയ ടീം രൂപീകരിക്കപ്പെടുന്നത്. 2001ല്‍ ഐസിസിയുടെ അഫിലിയേറ്റ് അംഗവുമായി. പിന്നീട് രണ്ടു പതിറ്റാണ്ടിനുള്ളില്‍ ടെസ്റ്റ് പദവിയുള്ള 12 രാജ്യങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അഫ്ഗാന് ടീമിന്റെ വളര്‍ച്ച കായികലോകത്തെ തന്നെ പ്രചോദിക്കുന്ന കാര്യമാണ്.
തങ്ങള്‍ ഒട്ടും മോശമല്ലെന്ന് തെളിയിച്ചവരാണ് ഈ ടീം. ഏഷ്യാ കപ്പില്‍ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലെത്തി. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരേ പൊരുതി തോല്‍ക്കുകയായിരുന്നു. കൂടാതെ കരുത്തരായ ഇന്ത്യയുമായി സമനിലയില്‍ പിരിയാനുമായി.
ടീമിലെ പല കളിക്കാരും ലോകത്തെ പല ക്രിക്കറ്റ് ലീഗുകളില്‍ കളിച്ച് തങ്ങളുടെ കഴിവ് തെളിയിച്ചതാണ്. ഇതുതന്നെയാണ് അവര്‍ക്കു നല്കുന്ന ആത്മവിശ്വാസവും. സ്പിന്‍ നിരയിലെ റഷീദ് ഖാന്, മുജീബ് ഉര് റഹ്മാന്, മുഹമ്മദ് നബി എന്നിവര്‍ ഏതു ബാറ്റിംഗ് നിരയ്ക്കും ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്. ഇതില്‍ റഷീദ് ഖാന് ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തും ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാമതുമാണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ മുഹമ്മദ് നബി മൂന്നാം സ്ഥാനത്തുണ്ട്. ഷെയ്ന് വോണിനുശേഷം റിസ്റ്റ് സ്പിന്നില്‍ ഏവരെയും ആവേശം കൊള്ളിച്ച ബൗളറാണ് റഷീദ് ഖാന്.
പേസ് നിരയിലുള്ളവര്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിവുള്ളവാരണ്. അഫ്താബ് ആലം, ദൗലത് സര്ദ്രാന്, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവരാണ് പേസ് നിരയില്‍. അസ്ഖാര് അഫ്ഗാനെ മാറ്റി പകരം ഗുല്‍ബാദിന്‍ നെയ്ബാണ് ടീമിന്റെ നായകന്. ഈ പേസ് നിര കടലാസില്‍ കരുത്തരല്ലെങ്കിലും അപ്രതീക്ഷിത മികവ് പുറത്തെടുക്കാന്‍ കഴിവുള്ളവരെന്ന് തെളിയിച്ചിട്ടുണ്ട്.
ബാറ്റിംഗ് നിരയിലേക്കു നോക്കിയാല്‍ ഭേദപ്പെട്ടവരാണെന്നു പറയാം. മുഹമ്മദ് ഷഹ്സാദ്, വിക്കറ്റ്കീപ്പര്‍ ഹസ്രത്തുള്ള സസായി, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി എന്നിവര്‍ മികവ് പുറത്തെടുക്കാന്‍ കഴിവുള്ളവരാണ്. ഇവരെക്കൂടാതെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയും തകര്‍പ്പന്‍ അടികള്‍ക്കു കെല്പുള്ളവരാണ്.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
അന്പരപ്പിക്കാൻ അഫ്ഗാൻ...
11:51 PM May 23, 2019 | Deepika.com