ചെന്നൈ: ദോഹ ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്കായി സ്വർണം നേടിയ ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ബി സാന്പിൾ പരിശോധനയിലും പരാജയപ്പെട്ടാൽ നാല് വർഷത്തെ വിലക്ക് എങ്കിലും താരം നേരിടേണ്ടിവരും. അതോടെ ഇന്ത്യക്ക് ലഭിച്ച സ്വർണം നഷ്ടപ്പെടും. കഴിഞ്ഞ മാസം നടന്ന ചാന്പ്യൻഷിപ്പിൽ ഇന്ത്യ മൂന്ന് സ്വർണവും ഏഴ് വീതം വെള്ളിയും വെങ്കലവും നേടിയിരുന്നു.
എ സാന്പിൾ പരിശോധനയിലാണ് തമിഴ്നാട് താരം പരാജയപ്പെട്ടത്. മാർച്ച് 15 മുതൽ 18വരെ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിനിടെയും ഗോമതി നാഡയുടെ (നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി) പരിശോധനയിൽ പരാജയപ്പെട്ടിരുന്നതായും സൂചനയുണ്ട്.
പരിശോധനയിൽ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഗോമതിയുടെ പ്രതികരണം. വാർത്തകളിലൂടെയാണ് ഇക്കാര്യമറിഞ്ഞതെന്നും അത്ലറ്റിക് ഫെഡറേഷനോട് വിശദാംശങ്ങൾ ആരാഞ്ഞതായും ഗോമതി പറഞ്ഞു.
ഗോമതി മാരിമുത്തു കുടുക്കിൽ
12:16 AM May 22, 2019 | Deepika.com