ബര്‍ലിന്‍: ഈ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് പോലെതന്നെ ജര്‍മന്‍ ബുണ്ടസ് ലിഗയിലും ചാമ്പ്യന്മാരെ നിര്‍ണിക്കുന്നത് ലീഗിന്റെ അവസാന ദിവസമായി. തുടര്‍ച്ചയായ ആറ് ബുണ്ടസ് ലിഗ കിരീടങ്ങള്‍ നേടിയ ബയേണ്‍ മ്യൂണിക്കിന് ഏഴാം കിരീടം നേടാന്‍ ഒരു ജയം മാത്രം മതി. ജയത്തിനായി ബയേണ്‍ സ്വന്തം അലയന്‍സ് അരീനയില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടുകയാണ്. 75 പോയിന്റുള്ള ബയേണ്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇതേ സമയം തന്നെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് എവേ ഗ്രൗണ്ടില്‍ മോണ്ചന്ഗ്ലട്ബാഷില് നാലാം സ്ഥാനക്കാരായ ബൊറൂസിയ മോണ്ചന്ഗ്ലട്ബാഷിനെ നേരിടും. എല്ലാ മത്സരവും ഇന്ത്യൻ സമയം രാത്രി ഏഴിനാണ്.
ബയേണിനാണ് അനായാസ മത്സരം. 2011-12 സീസണുശേഷം ലീഗ് കിരീടം തേടുന്ന ഡോര്‍ട്മുണ്ട് ഇത്തവണ കിരീടം നേടുന്നതിന് അദ്ഭുതമാണ് പ്രതീക്ഷിക്കുന്നത്. ബയേണ്‍ മ്യൂണിക്ക് പരാജയപ്പെടുകയും ഡോര്‍മുണ്ട് ജയിക്കുകയും ചെയ്താല്‍ ആറു സീസണുശേഷം ഡോര്‍ട്മുണ്ട് കിരീടത്തില്‍ മുത്തമിടും. ബയേണ്‍-ഐന്‍ട്രാക്ട് മത്സരം സമനിലയും ബൊറുസിയ ജയിക്കുകയും ചെയ്താലും ഗോള്‍ശരാശരിയില്‍ ബയേണ്‍ ചാമ്പ്യന്മാരാകും. കഴിഞ്ഞ ആറു സീസണിലും ഇല്ലാത്ത വിധം ബയേണ്‍ ഇത്തവണ അവസാന ദിനം വല്ലാത്തൊരു സമ്മര്‍ദത്തിലൂടെയാണ് പോകുന്നത്. കഴിഞ്ഞ ആറു സീസണിലും ബവേറിയന്‍ ക്ലബ്ബിന് നേരത്തെതന്നെ കിരീടത്തില്‍ മുത്തമിടാനായിരുന്നു.
ഈ സീസണിന്റെ തുടക്കത്തിലേറ്റ തോല്‍വികളും സമനിലകളുമാണ് ബയേണിന്റെ അനായാസ കുതിപ്പിനു തിരിച്ചടിയായത്. ലീഗിന്റെ ഒരുഘട്ടം വരെ ബയേണ്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു. ഈ ഘട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടും മോണ്ചന്ഗ്ലഡ്ബാഷുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പിന്നീട് ഡിസംബര്‍ അവസാനവും 2019ന്റെ തുടക്കത്തിലുമേറ്റ സമനിലകളും തോല്‍വികളുമാണ് രണ്ടു ക്ലബ്ബിനും തിരിച്ചടിയായത്. ഒന്നാം സ്ഥാനത്തായിരുന്ന ഡോര്‍ട്മുണ്ടിന് ഫെബ്രുവരിയിലാണ് തിരിച്ചടികള്‍ നേരിട്ടത്. മൂന്നു സമനില വഴങ്ങേണ്ടിവന്നു. മാര്‍ച്ചിലെ ആദ്യ മത്സരം തോല്‍വിയായിരുന്നു. ഈ സമയം ബയേണ്‍ മ്യൂണിക് തുടര്‍ ജയങ്ങളോടെ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മത്സരത്തില്‍ ലീപ്സിഗിനെ ബയേണ്‍ തോല്‍പ്പിച്ചിരുന്നെങ്കില്‍ കിരീട നിര്‍ണയം ഇന്നാകില്ലായിരുന്നു. ബയേണിന് ഈ സീസണും കിരീടം നിലനിര്‍ത്താമായിരുന്നു.
സ്വന്തം അലയന്‍സ് അരീന ഗ്രൗണ്ടില്‍വച്ച് ബയേണ്‍ മ്യൂണിക്കിന് കിരീടം നേടാനായിട്ടില്ല. 2005ലാണ് 75000 പേരെ ഉള്‍ക്കൊള്ളുന്ന ഈ സ്റ്റേഡിയം തുറന്നു കൊടുത്തത്. ഇതിനുശേഷം ബയേണിന് ഒമ്പത് പ്രാവശ്യം കിരീടം നേടാനായി. ബയേണിന്റെ കിരീടം ഉറപ്പാക്കിയതെല്ലാം അലയന്‍സ് അരീനയുടെ പുറത്തുവച്ചായിരുന്നു. 2014-15ല്‍ മാത്രമാണ് ഇതിനൊരു മാറ്റമുണ്ടായത്. അന്ന് രണ്ടാം സ്ഥാനക്കാരായ വൂള്‍ഫ്സ്ബര്‍ഗിനെ ഗ്ലഡ്ബാഷ് എവേ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തി. 24 മണിക്കൂറിനുശേഷം ബയേണ്‍ സ്വന്തം ഗ്രൗണ്ടില്‍വച്ച് ഹെറാത്ത ബര്‍ലിനെ തോല്‍പ്പിച്ചപ്പോള്‍ കിരീടം നേടി.
അവസാനദിനപേടി
1999-2000നുശേഷം അവസാന ദിവസം ബയേണ്‍ സ്വന്തം സ്റ്റേഡിയത്തില്‍ ജയിച്ച് ചാമ്പ്യന്മാരായിട്ടില്ല. അവസാന മത്സരത്തില്‍ ജയത്തോടെ മൂന്നു പോയിന്റ് നേടി ബയേര്‍ ലെവര്കൂസനൊപ്പമെത്തി. പിന്നെ ഗോള്‍ശരാശരിയില്‍ കിരീടം ബവേറിന്‍ ക്ലബ് സ്വന്തമാക്കി. ബുണ്ടസ് ലിഗയുടെ അവസാന ദിനത്തിനു തൊട്ടുമുമ്പ് വരെ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തായിരുന്നവര്‍ക്ക് കിരീടം നഷ്ടപ്പെട്ട ചരിത്രം അഞ്ച് പ്രാവശ്യം ഉണ്ടായിട്ടുണ്ട്. ബയേണ്‍ രണ്ടു തവണ ഇതിന്റെ ഗുണം അനുവഭിച്ചു. 1985-86, 1999-2000 സീസണിലും പിന്നില്‍ നിന്ന ബയേണ്‍ അവസാന ദിവസം ജയിച്ച് ജേതാക്കളായി. 1971ല്‍ ഗ്ലട്ബാഷ് ജേതാക്കളായതും ഇങ്ങനെയായിരുന്നു. അതുകൊണ്ട് ഇത്തവണ ഡോര്‍ട്മുണ്ടിന് സാധ്യതകളുണ്ട്.
അവസാന ദിവസത്തെ പോരാട്ടങ്ങളിലുള്ള ബയേണിന്റെ പരിശീലകന് നിക്കോ കോവാച്ചിന്റെ മുന്‍ ക്ലബ്ബായിരുന്നു ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട്. അവിടെനിന്നാണ് മുന്‍ ക്രൊയേഷ്യന്‍ താരം ബയേണിലെത്തിയത്. ഡോര്‍ട്മുണ്ടിന്റെ പരിശീലകന് ലൂസിയന്‍ ഫാവ്റെയുടെ മുന്‍ ക്ലബ്ബായിരുന്നു ഗ്ലട്ബാഷ്.
ജര്‍മന്‍ ചാമ്പ്യന്മാര് ഇന്ന്
11:34 PM May 17, 2019 | Deepika.com