ആലപ്പുഴ: സംസ്ഥാനത്തെ തുഴച്ചിൽ താരങ്ങളുടെ പത്താ തരം, പ്ലസ് ടു സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ തിരിമറിക്കു നീക്കമെന്നു പരാതി. അംഗീകാരമില്ലാത്ത മത്സരം നടത്തി താരങ്ങൾക്കു നൽകിയ സർട്ടിഫിക്കറ്റിനു ഗ്രേസ്മാർക്ക് നൽകാനാണ് ഇപ്പോൾ നീക്കമെന്നാണ് ആക്ഷേപം. ഇതോടെ അംഗീകൃത മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടിയ താരങ്ങൾ പിന്തള്ളപ്പെടുമോയെന്ന ആശങ്കയിലാണ്.
2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ തുഴച്ചിൽ മത്സരയിനങ്ങളിൽ സാന്പത്തിക തിരിമറി നടത്തിയെന്ന വിവാദത്തെത്തുടർന്നു സംസ്ഥാന തുഴച്ചിൽ അസോസിയേഷനെ ദേശീയ തുഴച്ചിൽ അസോസിയേഷൻ പുറത്താക്കിയിരുന്നു. അധികാരം വിട്ടൊഴിയാതെ സ്വയംപ്രഖ്യാപിത അസോസിയേഷനായി നിലക്കൊണ്ട കേരള തുഴച്ചിൽ അസോസിയേഷൻ താരങ്ങളെ പങ്കെടുപ്പിച്ച് കൊല്ലത്ത് 2018ൽ മത്സരങ്ങൾ സംഘടിപ്പിച്ചതായും എതിർവിഭാഗം ആരോപിക്കുന്നു. ഇതൊന്നുമറിയാതെ മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.
കൊല്ലത്തു നടത്തിയ മത്സരത്തിന്റെ മറവിൽ കേരള അസോസിയേഷൻ ഡൽഹിയിൽ നടന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി. എന്നാൽ, ദേശീയ ഫെഡറേഷനാകട്ടെ അംഗീകൃത മത്സരത്തിൽനിന്നു യോഗ്യത നേടാത്തതിനാൽ അവസരം നിഷേധിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇങ്ങനെ മടങ്ങിയെത്തിയ ടീമിനാണത്രേ പുറത്താക്കപ്പെട്ട അസോസിയേഷൻ സർട്ടിഫിക്കറ്റ് നൽകിയത്.
കേരളത്തിൽ ദേശീയ ഫെഡറേഷൻ മത്സരങ്ങളുടെ നടത്തിപ്പിനായി താത്കാലിക കമ്മിറ്റിക്കു രൂപം നൽകിയ വിവരം അധികൃതരെ അറിയിച്ചിട്ടും സ്പോർട്സ് കൗണ്‍സിലോ സർക്കാരോ ഇത് അംഗീകരിച്ചിട്ടില്ല. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ചു താരങ്ങൾ നിയമ നടപടിക്കൊരുങ്ങുന്നതായാണു സൂചന.
പ്രവേശനം കീറാമുട്ടി, തുഴച്ചിൽ താരങ്ങൾ കോടതിയിലേക്ക്
12:47 AM May 17, 2019 | Deepika.com