ഹൈദരാബാദ്: പന്ത്രണ്ടാം എഡിഷൻ ഐപിഎൽ കിരീടം ചെന്നൈയിലേക്കോ അതോ മുംബൈയിലേക്കോ പറക്കുക എന്ന് ഇന്നറിയാം. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും കിരീട പോരാട്ടത്തിനായി കൊന്പുകോർക്കും. ചിരവൈരികളായ ഇരു ടീമുകളും ഐപിഎൽ കിരീടം മൂന്ന് തവണ വീതം നേടിയിട്ടുണ്ട്. ഇന്നു ജയിക്കുന്ന ടീം ഐപിഎൽ കിരീട നേട്ടത്തിൽ മുന്നിലെത്തും. ഈ സീസണിൽ ഇതു നാലാം തവണയാണ് ഇരു ടീമുകളും നേർക്കുനേർ ഇറങ്ങുന്നത്. ലീഗ് ഘട്ടത്തിൽ രണ്ട് തവണയും പ്ലേ ഓഫിലെ ക്വാളിഫയർ ഒന്നിലും മുംബൈക്കായിരുന്നു ജയം. അതുകൊണ്ടുതന്നെ മൂന്ന് തവണ പരാജയപ്പെട്ടതിന്റെ കണക്ക് കിരീടത്തിലൂടെ തീർക്കുകയാണ് എം.എസ്. ധോണിയുടെയും സംഘത്തിന്റെയും ലക്ഷ്
യം.
ഡാഡ്സ് ആർമി
ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണ ഡാഡ്സ് ആർമി എന്ന പേരിൽകൂടിയാണ് അറിയപ്പെടുന്നത്. കാരണം, ടീമിലെ പ്രമുഖ താരങ്ങളെല്ലാം 34 വയസ് പിന്നിട്ടവരാണ്. മുപ്പത്തേഴുകാരനായ ധോണിയുടെ കീഴിലിറങ്ങുന്ന ടീമിന്റെ ഓപ്പണർമാരായ ഫാഫ് ഡുപ്ലസിക്കും ഷെയ്ൻ വാട്സണും 37ഉം 34ഉം വയസ് വീതമുണ്ട്. ക്വാളിഫയർ രണ്ടിൽ ഡൽഹിക്കെതിരേ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുടെ പ്രായം 35 ആണ്. വിക്കറ്റ് വേട്ടയിൽ 24 എണ്ണവുമായി രണ്ടാം സ്ഥാനത്തുള്ള ഇമ്രാൻ താഹിറിന്റെ പ്രായം 40ഉം.
25 അംഗ ചെന്നൈ ടീമിലെ 13 പേർ 30 വയസിനു മുകളിലുള്ളവരാണ്. നാൽപ്പതുകാരനായ ഇമ്രാൻ താഹിറാണ് ഏറ്റവും പ്രായമുള്ള താരം.
സമ്മിശ്ര മുംബൈ
യുവതാരങ്ങളും സീനിയർ താരങ്ങളും ചേർന്നതാണ് മുംബൈ ഇന്ത്യൻസ്. ഇരുപതുകാരനായ ഇഷൻ കിഷനും പാണ്ഡെ സഹോദരങ്ങളും കിറോണ്‍ പൊള്ളാർഡുമാണ് മധ്യനിരയിൽ മുംബൈയുടെ ബാറ്റിംഗ് കരുത്ത്. സീസണിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞെങ്കിലും മുംബൈ ഇന്ത്യൻസ് ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയിരുന്നു.
മാനസിക മുൻതൂക്കം മുംബൈക്കനുകൂലമാണ്. ഈ സീസണിൽ ചെന്നൈക്കെതിരേ അവർ മൂന്ന് ജയം നേടിക്കഴിഞ്ഞു. മൂന്ന് തവണ ഐപിഎൽ ഫൈനലുകളിൽ ഏറ്റുമുട്ടിയതിൽ രണ്ട് തവണയും മുംബൈക്കായിരുന്നു വിജയം. 2013, 2015 വർഷങ്ങളിലാണ് ചെന്നൈയെ ഫൈനലിൽ കീഴടക്കി മുംബൈ കിരീടത്തിൽ മുത്തമിട്ടത്. 2010ലായിരുന്നു ചെന്നൈ മുംബൈയെ കീഴടക്കി കിരീടം നേടിയത്. മുംബൈ നാല് ഫൈനലുകൾ ഇതുവരെ കളിച്ചതിൽ മൂന്നിലും വിജയിച്ചു. ചെന്നൈയുടെ എട്ടാമത് ഫൈനലാണ് ഇന്ന് നടക്കുന്നത്.
ഇവിടെ IPL, അവിടെ EPL
11:52 PM May 11, 2019 | Deepika.com