ലണ്ടന്‍: ആവേശം ഒട്ടും ചോരാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ അവസാന ഘട്ടത്തിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഒരിക്കല്‍ക്കൂടി സിറ്റിയോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വിയേറ്റുവാങ്ങി. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫഡില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു യുണൈറ്റഡിന്റെ പരാജയം. രണ്ടാം പകുതിയില്‍ ബെര്‍ണാര്‍ഡോ സില്‍വ, ലെറോയ് സേന് എന്നിവരുടേതായിരുന്നു ഗോളുകള്‍.
ലീഗില്‍ ഇനി മൂന്നു മത്സരംകൂടി ശേഷിക്കേ സിറ്റിക്ക് 35 കളിയില്‍ 89 പോയിന്റാണ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമെന്ന സ്വന്തം റിക്കാര്‍ഡ് തിരുത്തി. ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി 157 ഗോളാണ് സിറ്റി നേടിയത്. ഒരു ഗോള്‍ പോലും നേടാതെയുള്ള യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ്. കഴിഞ്ഞ ഒമ്പത് കളിയില്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയറുടെ ടീമിന്റെ ഏഴാമത്തെ തോല്‍വിയും.
ആദ്യ നാലില്‍ തിരിച്ചെത്താമെന്ന ആഴ്സണലിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. എവേ മത്സരത്തില്‍ ആഴ്സണല്‍ 3-1ന് വൂള്വര്ഹാംടണോട് തോറ്റു. 35 കളിയില്‍ 66 പോയിന്റുമായി ആഴ്സണല്‍ ആറാം സ്ഥാനത്താണ്.
സിറ്റി ജയിച്ചു; ആഴ്സണൽ തോറ്റു
11:40 PM Apr 25, 2019 | Deepika.com