ബംഗളൂരു: ഒന്നിനു പുറകേ ഒന്നായി ബാറ്റിൽനിന്ന് പന്ത് വേലിക്കെട്ട് ഭേദിച്ചു. സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കുവരെ പന്ത് അടിച്ചു പറത്തി എബി ഡിവില്യേഴ്സ് സംഹാര താണ്ഡവമാടിയപ്പോൾ പഞ്ചാബ് കിംഗ്സ് ഇലവനെതിരായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് നേടി. അവസാന മൂന്ന് ഓവറിൽ 64 റണ്‍സ് ആണ് ബംഗളൂരു വാരിക്കൂട്ടിയത്. പഞ്ചാബിന് ഇരുപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 185 റണ്‍സ് മാത്രമാണ് നേടാനായത്.
ഡിവില്യേഴ്സും മാർക്കസ് സ്റ്റോയിനിസുമാണ് പഞ്ചാബ് ബൗളർമാരെ പ്രഹരിച്ചവശരാക്കിയത്. ഡിവില്യേഴ്സ് 44 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടക്കം 82 റണ്‍സുമായി പുറത്താകാതെനിന്നു. 34 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 46 റണ്‍സുമായി സ്റ്റോയിനിസും പുറത്തായില്ല. അഞ്ചാം വിക്കറ്റിൽ ഇരുവരും 66 പന്തിൽ 121 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് സ്ഥാപിച്ചു. ഒന്‍പത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എന്ന നിലയിലാണ് ഇവർ ക്രീസിൽ ഒത്തുചേർന്നത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ റോയൽ ചലഞ്ചേഴ്സിന് സ്കോർബോർഡിൽ 35 റണ്‍സുള്ളപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ (13 റണ്‍സ്) നഷ്ടപ്പെട്ടു. പാർഥിവ് പട്ടേൽ (24 പന്തിൽ 43 റണ്‍സ്) പുറത്താകുന്പോൾ സ്കോർ 6.2 ഓവറിൽ 71. കിംഗ്സ് ഇലവൻ ബൗളിംഗ് നിരയിൽ ഏറ്റവും അധികം പ്രഹരമേറ്റത് മുഹമ്മദ് ഷാമിക്കാണ് (നാല് ഓവറിൽ 53 റണ്‍സ്).
ഡിവില്യേഴ്സ് കൊടുങ്കാറ്റിൽ വിജയം
01:31 AM Apr 25, 2019 | Deepika.com