രാജസ്ഥാൻ റോയൽസിൽ ഉനദ്കട് എറിഞ്ഞ 20-ാം ഓവറിന്റെ രണ്ടാം പന്ത് ഡൽഹി ക്യാപ്പിറ്റൽസിന്റെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിന്റെ ബാറ്റിൽനിന്ന് പന്ത് നിലംതൊടാതെ ഗാലറിയിലേക്ക് പറന്നു.
രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 192 റണ്‍സ് എന്ന വിജയലക്ഷ്യം മറികടന്ന് ഡൽഹി ക്യാപ്പിറ്റൽസിന്റെ സ്കോർ 193ൽ, ക്യാപ്പിറ്റൽസിന് ത്രസിപ്പിക്കുന്ന ആറ് വിക്കറ്റ് ജയം. ടീമിന്റെ ഉപദേശകനും ഇന്ത്യൻ ടീം മുൻ നായകനുമായ സൗരവ് ഗാംഗുലി മൈതാനത്തേക്കെത്തി പന്തിനെ എടുത്തുയർത്തി. ജീവിതത്തിൽ ഇത്രയും സന്തോഷം വേറെ ഉണ്ടായിട്ടില്ലെന്നാണ് പന്ത് അതിനെ വിശേഷിപ്പിച്ചത്.
സൗരവ് സർ എടുത്തുയർത്തി ആഹ്ലാദം പങ്കിട്ടത് എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭവമാണ് നല്‍കിയത്- പന്ത് പറഞ്ഞു.
രാജസ്ഥാനുവേണ്ടി അജിങ്ക്യ രഹാനെ 63 പന്തിൽ 105 റണ്‍സ് എടുത്ത് പുറത്താകാതെനിന്നത് വെള്ളത്തിലാക്കിയായിരുന്നു ക്യാപ്പിറ്റൽസിനായി പന്തിന്റെ ഇന്നിംഗ്സ്. 36 പന്തിൽ നാല് സിക്സും ആറ് ഫോറും അടക്കം 78 റണ്‍സുമായി പന്ത് പുറത്താകാതെനിന്ന് ടീമിന്റെ വിജയശിൽപ്പിയായി. 27 പന്തിൽ 54 റണ്‍സുമായി ശിഖർ ധവാനും 39 പന്തിൽ 42 റണ്‍സുമായി പൃഥ്വി ഷായും ഡൽഹിക്കായി തിളങ്ങി.
ജയത്തോടെ ഐപിഎൽ ട്വന്റി-20 പോയിന്റ് ടേബിളിൽ ഡൽഹി ക്യാപ്പിറ്റൽസ് ഒന്നാം സ്ഥാനത്ത് എത്തി. 11 മത്സരങ്ങളിൽനിന്ന് 14 പോയിന്റാണ് ഡൽഹിക്കുള്ളത്. ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. 10 മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസിന് മൂന്ന് ജയം മാത്രം നേടാനേ സാധിച്ചിട്ടുള്ളൂ. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം. നാളെ രാജസ്ഥാൻ കോൽക്കത്തയ്ക്കെതിരേ ഇറങ്ങും.
നന്പർ വൺ ഡൽഹി
11:14 PM Apr 23, 2019 | Deepika.com