മുംബൈ: ടെലിവിഷൻ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ.എൽ. രാഹുലിനും പിഴ ശിക്ഷ. ഇരുവർക്കും 20 ലക്ഷം രൂപ ബിസിസിഐ ഓംബുഡ്സ്മാൻ ഡി.ജെ. ജെയ്ൻ പിഴ ശിക്ഷ വിധിച്ചു.
ജോലിക്കിടെ മരിച്ച 10 അർധസൈനികരുടെ കുടുംബാംഗങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതവും കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബിസിസിഐ രൂപീകരിച്ച ഫണ്ടിലേക്ക് 10 ലക്ഷം രൂപ വീതവും അടയ്ക്കാനാണ് വിധി. പിഴത്തുക നാലാഴ്ചയ്ക്കകം അടയ്ക്കണം. അതിനു വീഴ്ചവരുത്തിയാൽ ഇരുവരുടെയും മാച്ച് ഫീയിൽ നിന്ന് ഈ തുക ഈടാക്കാൻ ബിസിസിഐക്ക് ഓംബുഡ്സ്മാൻ നിർദേശം നൽകി.
വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ തിരിച്ചുവിളിക്കപ്പെട്ട പാണ്ഡ്യക്കും രാഹുലിനും 30 ലക്ഷം രൂപ വരുമാന നഷ്ടമുണ്ടായതായും ഓംബുഡ്സ്മാൻ വിലയിരുത്തി. ഇരുവരും മാപ്പു പറഞ്ഞതിനാൽ കൂടുതൽ അച്ചടക്ക നടപടികളിലേക്ക് നീങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഓംബുഡ്സ്മാൻ വ്യക്തമാക്കി. ബിസിസിഐയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
രാഹുലിനും പാണ്ഡ്യക്കും 20 ലക്ഷം രൂപ പിഴ
11:35 PM Apr 20, 2019 | Deepika.com