മുംബൈ: ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടം ലഭിക്കാതിരുന്ന മുതിർന്ന താരം അന്പാട്ടി റായുഡുവിനെയും യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയും പകരക്കാരാക്കാൻ ബിസിസിഐ തീരുമാനം. 15 അംഗ ടീമിൽ ആർക്കെങ്കിലും പരിക്കേറ്റാൽ പരിഗണിക്കാനുള്ള സ്റ്റാൻഡ്ബൈ പട്ടികയിലാണ് റായുഡു, പന്ത്, പേസ് ബൗളർ നവദീപ് സൈനി എന്നിവരെ ഉൾപ്പെടുത്തിയത്.
പന്ത്, റായുഡു എന്നിവരെ പുറത്താക്കിയതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പന്തിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ അദ്ഭുത തീരുമാനമായാണ് വിശേഷിപ്പിച്ചത്. പന്തിനെ ഒഴിവാക്കിയതിൽ അദ്ഭുതമില്ലെന്നും റായുഡുവിനെ തഴഞ്ഞത് ഹൃദയഭേദകമാണെന്നുമായിരുന്നു സൗരവ് ഗാംഗുലിയുടെ അഭിപ്രായം. സച്ചിൻ തെണ്ടുൽക്കറിനേക്കാളും ശരാശരിയുള്ള റായുഡുവിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഐസിസി തങ്ങളുടെ ഒൗദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി ആരാധകരുടെ അഭിപ്രായം തേടുകപോലും ചെയ്തിരുന്നു.
ഇന്ത്യൻ ടീമിനൊപ്പം പേസർമാരായ ഖലീൽ അഹമ്മദ്, അവേഷ് ഖാൻ, ദീപക് ചാഹർ എന്നിവരും ബ്രിട്ടനിലേക്ക് പുറപ്പെടും. നെറ്റ് ബൗളർമാരായാണ് ഇവർ ടീമിനൊപ്പമുള്ളത്. സ്റ്റാൻഡ് ബൈ കളിക്കാരായല്ല ഖലീൽ, അവേഷ്, ദീപക് എന്നിവരെ ഉൾപ്പെടുത്തിയതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ഐപിഎൽ ട്വന്റി-20യുടെ ചൂടിൽനിൽക്കുന്നതിനാൽ ലോകകപ്പ് ടീം അംഗങ്ങളുടെ കായികക്ഷമത പരിശോധിക്കുന്ന യൊ-യൊ ടെസ്റ്റ് ഉണ്ടായിരിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. മേയ് 12നാണ് ഐപിഎൽ അവസാനിക്കുക. തുടർന്ന് താരങ്ങൾക്ക് വിശ്രമം ആവശ്യമാണെന്നാണ് ബിസിസിഐയുടെ നിലപാട്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
പകരക്കാരായി പന്ത്, റായുഡു
12:41 AM Apr 18, 2019 | Deepika.com