ലോകമെന്പാടുമുള്ള, പ്രത്യേകിച്ച് പാരീസിലെ ക്രൈസ്തവ തനിമയുടെ പ്രതീകമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ദേവാലയമാണ് തിങ്കളാഴ്ച അഗ്നിക്കിരയായ നോട്ടർഡാം കത്തീഡ്രൽ. ഓരോ വർഷവും ക്രൈസ്തവരും അല്ലാത്തവരുമായി കോടിക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന തീർഥാടന കേന്ദ്രം കൂടിയാണിത്. തിങ്കളാഴ്ച വൈകുന്നേരം ഇവിടെ തീയും പുകയും ഉയർന്നപ്പോൾ ആ വാർത്ത ഉടൻതന്നെ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം മറ്റു വാർത്തകൾ നിർത്തിവച്ച് റിപ്പോർട്ട് ചെയ്തു തുടങ്ങി. ലോകജനതയിൽ ബഹുഭൂരിപക്ഷവും ടെലിവിഷനു മുന്പിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
എന്താണു നോട്ടർഡാം കത്തീഡ്രൽ ഇത്രയേറെ ജനമനസുകളിൽ എന്തിന്റെയൊക്കെയോ പ്രതീകമായി നിലകൊള്ളുന്നത്? വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക കഴിഞ്ഞാൽ നൂറ്റാണ്ടുകളായി ആഗോള കത്തോലിക്കർക്കു പൊതുവായി ഏറ്റവും വൈകാരിക അടുപ്പമുള്ള പ്രതീകമായി നിൽക്കുന്ന ഒരു ബൃഹത്തായ കത്തീഡ്രലാണു നോട്ടർഡാം എന്നു പറയാം. നോട്ടർഡാം എന്നാൽ നമ്മുടെ അമ്മ, നമ്മുടെ പരിശുദ്ധ കന്യക എന്നർഥം
850 വർഷത്തെ ചരിത്രം
എണ്ണൂറ്റി അന്പതു വർഷം മുന്പ് പണി ആരംഭിച്ച ഗോഥിക് രീതിയിലുള്ള കത്തീഡ്രൽ പൂർത്തിയാക്കുന്നതിന് ഇരുന്നൂറു വർഷമെടുത്തു. അതിനുമുന്പ് ഇവിടെ രണ്ടു പള്ളികൾ ഉണ്ടായിരുന്നു. 1163-ൽ അലക്സാണ്ടർ മൂന്നാമൻ മാർപാപ്പ തറക്കല്ലിട്ട ഈ ദേവാലയത്തിന്റെ പ്രധാന അൾത്താര 26 വർഷത്തിനുശേഷം കൂദാശ ചെയ്ത് ദേവാലയം ഭാഗികമായി ഉപയോഗിച്ചുതുടങ്ങി. 1345-ലാണ് പണി പൂർത്തിയാക്കി കത്തീഡ്രൽ വെഞ്ചരിച്ചത്. കഴിഞ്ഞദിവസത്തെ അഗ്നിയിൽ പ്രധാനമായും നശിച്ച മധ്യഗോപുരം 19-ാം നൂറ്റാണ്ടിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമിച്ചതാണ്.
ഫ്രാൻസിലെ ഏറ്റവും അറിയപ്പെട്ട രക്തസാക്ഷിയായ വിശുദ്ധ ജോവാൻ ഓഫ് ആർക്കിനെ 1909-ൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് ഇവിടെവച്ചാണ്. ഈശോയുടെ തലയിൽ ചാർത്തിയ മുൾക്കിരീടത്തിലെ ഒരു മുള്ള്, വിശുദ്ധ കുരിശിന്റെ ഒരു ഭാഗം എന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിലയേറിയ തിരുശേഷിപ്പുകളാണ്. ഇവയെല്ലാം തീയിൽ പെടാതെ രക്ഷിക്കാൻ പാരീസ് ഫയർ ബ്രിഗേഡ് ചാപ്ലിൻ ഫാ. ഷാങ് മാർക് ഫെർണിയേയുടെ സഹായത്തോടെ സാധിച്ചുവെന്നാണു റിപ്പോർട്ടുകൾ. കലാ, ചരിത്ര മൂല്യമുള്ള മറ്റനേകം വസ്തുവകകൾ ദേവാലയത്തോടനുബന്ധിച്ചുള്ള മ്യൂസിയത്തിൽ ഉണ്ടായിരുന്നു.
നോട്ടർഡാം കത്തീഡ്രൽ ഒരു ഇടവക ദേവാലയമല്ല. ഇന്ന് പാരീസ് ആർച്ച്ബിഷപ്പിന്റെ ആസ്ഥാന ദേവാലയമാണ്. എല്ലാ ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ വിശുദ്ധ കുർബാനയ്ക്കും സന്ധ്യാപ്രാർഥനയ്ക്കുമായി എത്തുന്നത്.
ഫ്രഞ്ച്വിപ്ലവകാലത്തും ലോകമഹായുദ്ധങ്ങളിലും ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും എട്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രധാന ഭാഗങ്ങൾ ബലവത്തായി നിലനിന്നിരുന്നു. കാര്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരവെയാണ് ഇപ്പോഴത്തെ തീപിടിത്തം.
ഉത്കണ്ഠകൾ, ആകുലതകൾ
നൂറ്റാണ്ടുകളായി കത്തോലിക്കാ രാജ്യമായി അറിയപ്പെട്ടിരുന്ന ഫ്രാൻസിൽ ഇന്ന് ഇതര മതവിഭാഗങ്ങൾ ധാരാളമായുണ്ട്. ഇപ്പോഴും ഏറ്റവും കൂടുതൽ പേർ കത്തോലിക്കാ വിശ്വാസികളാണെങ്കിലും പഴയ ഫ്രഞ്ച് കോളനികളായ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ധാരാളം ഇസ്ലാമിക കുടിയേറ്റക്കാരും അവിടെയുണ്ട്. ഫ്രാൻസിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്ന വെടിവയ്പുകളും ഭീകരാക്രമണങ്ങളും അതിനു കാരണക്കാരായവരെക്കുറിച്ചുള്ള അന്വേഷണവും വിരൽചൂണ്ടുന്നത് ഇത്തരം കുടിയേറ്റക്കാരിലേക്കാണ്.
കഴിഞ്ഞ കുറേ നാളുകളായി ഫ്രാൻസിലെ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും അവിടേക്കു ഭീഷണിക്കത്തുകൾ അയയ്ക്കുകയും ലഘുലേഖകൾ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. നോട്ടർഡാം കത്തീഡ്രലിലും അത്തരം ചില ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുന്പ് ഗ്യാസ് സിലിണ്ടർ നിറച്ച വാൻ കത്തീഡ്രലിനു സമീപംനിന്നു കണ്ടെത്തിയിരുന്നു.
മറ്റു നോട്ടർഡാമുകൾ
കത്തോലിക്കാ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമെന്ന നിലയിൽ പാരീസിലെ നോട്ടർഡാമിനെ അനുകരിച്ച് അതേ പേരിൽ അമേരിക്കയിലെ ഇൻഡ്യാനയിൽ പ്രസിദ്ധമായ നോട്ടർ ഡാം യൂണിവേഴ്സിറ്റിയും ന്യൂഓർലിയൻസിൽ സെമിനാരിയും മറ്റനേകം ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടു.
പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥതയിൽ പാരീസിലെ നോട്ടർഡാം ദേവാലയം ഇനിയും പുനർനിർമിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു വിശ്വാസികൾ.
ലോക കോടീശ്വരന്മാരായ പല വിശ്വാസികളും ദേവാലയം നിർമിക്കാൻ മുന്നോട്ടു വന്നുകഴിഞ്ഞു. യൂറോപ്പിലെ ക്രൈസ്തവ പാരന്പര്യത്തിന്റെ പ്രതീകമായി നോട്ടർഡാം കത്തീഡ്രൽ എന്നും നിലകൊള്ളണമെന്നാണു വിശ്വാസികളുടെ ആഗ്രഹവും പ്രതീക്ഷയും.
എന്താണു നോട്ടർഡാം കത്തീഡ്രൽ ഇത്രയേറെ ജനമനസുകളിൽ എന്തിന്റെയൊക്കെയോ പ്രതീകമായി നിലകൊള്ളുന്നത്? വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക കഴിഞ്ഞാൽ നൂറ്റാണ്ടുകളായി ആഗോള കത്തോലിക്കർക്കു പൊതുവായി ഏറ്റവും വൈകാരിക അടുപ്പമുള്ള പ്രതീകമായി നിൽക്കുന്ന ഒരു ബൃഹത്തായ കത്തീഡ്രലാണു നോട്ടർഡാം എന്നു പറയാം. നോട്ടർഡാം എന്നാൽ നമ്മുടെ അമ്മ, നമ്മുടെ പരിശുദ്ധ കന്യക എന്നർഥം
850 വർഷത്തെ ചരിത്രം
എണ്ണൂറ്റി അന്പതു വർഷം മുന്പ് പണി ആരംഭിച്ച ഗോഥിക് രീതിയിലുള്ള കത്തീഡ്രൽ പൂർത്തിയാക്കുന്നതിന് ഇരുന്നൂറു വർഷമെടുത്തു. അതിനുമുന്പ് ഇവിടെ രണ്ടു പള്ളികൾ ഉണ്ടായിരുന്നു. 1163-ൽ അലക്സാണ്ടർ മൂന്നാമൻ മാർപാപ്പ തറക്കല്ലിട്ട ഈ ദേവാലയത്തിന്റെ പ്രധാന അൾത്താര 26 വർഷത്തിനുശേഷം കൂദാശ ചെയ്ത് ദേവാലയം ഭാഗികമായി ഉപയോഗിച്ചുതുടങ്ങി. 1345-ലാണ് പണി പൂർത്തിയാക്കി കത്തീഡ്രൽ വെഞ്ചരിച്ചത്. കഴിഞ്ഞദിവസത്തെ അഗ്നിയിൽ പ്രധാനമായും നശിച്ച മധ്യഗോപുരം 19-ാം നൂറ്റാണ്ടിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമിച്ചതാണ്.
ഫ്രാൻസിലെ ഏറ്റവും അറിയപ്പെട്ട രക്തസാക്ഷിയായ വിശുദ്ധ ജോവാൻ ഓഫ് ആർക്കിനെ 1909-ൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് ഇവിടെവച്ചാണ്. ഈശോയുടെ തലയിൽ ചാർത്തിയ മുൾക്കിരീടത്തിലെ ഒരു മുള്ള്, വിശുദ്ധ കുരിശിന്റെ ഒരു ഭാഗം എന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിലയേറിയ തിരുശേഷിപ്പുകളാണ്. ഇവയെല്ലാം തീയിൽ പെടാതെ രക്ഷിക്കാൻ പാരീസ് ഫയർ ബ്രിഗേഡ് ചാപ്ലിൻ ഫാ. ഷാങ് മാർക് ഫെർണിയേയുടെ സഹായത്തോടെ സാധിച്ചുവെന്നാണു റിപ്പോർട്ടുകൾ. കലാ, ചരിത്ര മൂല്യമുള്ള മറ്റനേകം വസ്തുവകകൾ ദേവാലയത്തോടനുബന്ധിച്ചുള്ള മ്യൂസിയത്തിൽ ഉണ്ടായിരുന്നു.
നോട്ടർഡാം കത്തീഡ്രൽ ഒരു ഇടവക ദേവാലയമല്ല. ഇന്ന് പാരീസ് ആർച്ച്ബിഷപ്പിന്റെ ആസ്ഥാന ദേവാലയമാണ്. എല്ലാ ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ വിശുദ്ധ കുർബാനയ്ക്കും സന്ധ്യാപ്രാർഥനയ്ക്കുമായി എത്തുന്നത്.
ഫ്രഞ്ച്വിപ്ലവകാലത്തും ലോകമഹായുദ്ധങ്ങളിലും ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും എട്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രധാന ഭാഗങ്ങൾ ബലവത്തായി നിലനിന്നിരുന്നു. കാര്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരവെയാണ് ഇപ്പോഴത്തെ തീപിടിത്തം.
ഉത്കണ്ഠകൾ, ആകുലതകൾ
നൂറ്റാണ്ടുകളായി കത്തോലിക്കാ രാജ്യമായി അറിയപ്പെട്ടിരുന്ന ഫ്രാൻസിൽ ഇന്ന് ഇതര മതവിഭാഗങ്ങൾ ധാരാളമായുണ്ട്. ഇപ്പോഴും ഏറ്റവും കൂടുതൽ പേർ കത്തോലിക്കാ വിശ്വാസികളാണെങ്കിലും പഴയ ഫ്രഞ്ച് കോളനികളായ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ധാരാളം ഇസ്ലാമിക കുടിയേറ്റക്കാരും അവിടെയുണ്ട്. ഫ്രാൻസിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്ന വെടിവയ്പുകളും ഭീകരാക്രമണങ്ങളും അതിനു കാരണക്കാരായവരെക്കുറിച്ചുള്ള അന്വേഷണവും വിരൽചൂണ്ടുന്നത് ഇത്തരം കുടിയേറ്റക്കാരിലേക്കാണ്.
കഴിഞ്ഞ കുറേ നാളുകളായി ഫ്രാൻസിലെ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും അവിടേക്കു ഭീഷണിക്കത്തുകൾ അയയ്ക്കുകയും ലഘുലേഖകൾ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. നോട്ടർഡാം കത്തീഡ്രലിലും അത്തരം ചില ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുന്പ് ഗ്യാസ് സിലിണ്ടർ നിറച്ച വാൻ കത്തീഡ്രലിനു സമീപംനിന്നു കണ്ടെത്തിയിരുന്നു.
മറ്റു നോട്ടർഡാമുകൾ
കത്തോലിക്കാ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമെന്ന നിലയിൽ പാരീസിലെ നോട്ടർഡാമിനെ അനുകരിച്ച് അതേ പേരിൽ അമേരിക്കയിലെ ഇൻഡ്യാനയിൽ പ്രസിദ്ധമായ നോട്ടർ ഡാം യൂണിവേഴ്സിറ്റിയും ന്യൂഓർലിയൻസിൽ സെമിനാരിയും മറ്റനേകം ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടു.
പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥതയിൽ പാരീസിലെ നോട്ടർഡാം ദേവാലയം ഇനിയും പുനർനിർമിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു വിശ്വാസികൾ.
ലോക കോടീശ്വരന്മാരായ പല വിശ്വാസികളും ദേവാലയം നിർമിക്കാൻ മുന്നോട്ടു വന്നുകഴിഞ്ഞു. യൂറോപ്പിലെ ക്രൈസ്തവ പാരന്പര്യത്തിന്റെ പ്രതീകമായി നോട്ടർഡാം കത്തീഡ്രൽ എന്നും നിലകൊള്ളണമെന്നാണു വിശ്വാസികളുടെ ആഗ്രഹവും പ്രതീക്ഷയും.