മൊഹാലി: രാജസ്ഥാനെെതിരേ നേടിയ തകർപ്പൻ ജയത്തോടെ പഞ്ചാബ് കിംഗ്സ് ഇലവൻ പ്ലേ ഓഫ് സാധ്യത തുറന്നെടുത്തു. 182 റൺസ് മറികടക്കാനിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് ജയത്തിന് 12 റൺസ് അകലെ നിലംപൊത്തി.
സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്: 182/6
രാജസ്ഥാൻ റോയൽസ്: 170/7
ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടംലഭിച്ച സന്തോഷത്തിൽ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനിറങ്ങിയ കെ.എൽ. രാഹുലിന്റെ അർധസെഞ്ചുറി മികവിലാണ് പഞ്ചാബ് 182 റണ്‍സ് നേടിയത്. 47 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം രാഹുൽ 52 റണ്‍സ് സ്വന്തമാക്കി.
പഞ്ചാബ് ഉയർത്തിയ ഭേദപ്പട്ട സ്കോർ താണ്ടാൻ കരുതലോടെ ബാറ്റുവീശിയ രാജസ്ഥാന്റെ മധ്യനിര തകർന്നതോടെ മത്സരം കൈവിട്ടു. 11 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 97 എന്ന നിലയിൽനിന്നാണ് രാജസ്ഥാന്റെ പോരാട്ടം 170 ൽ അവസാനിച്ചത്.
പഞ്ചാബിനു വേണ്ടി ക്രിസ് ഗെയ്ൽ-കെ.എൽ. രാഹുൽ ഓപ്പണിംഗ് സഖ്യം 5.4 ഓവറിൽ 38 റണ്‍സ് എടുത്ത് പിരിഞ്ഞു. മൂന്നാം നന്പറായി ക്രീസിലെത്തിയ മായങ്ക് അഗർവാളിനൊപ്പം രാഹുൽ 29 റണ്‍സ് കൂട്ടിചേർത്തു. 12 പന്തിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 26 റണ്‍സുമായി മായങ്ക് മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ഡേവിഡ് മില്ലർ രാഹുലിനൊപ്പം ചേർന്ന് കിംഗ്സ് ഇലവനെ മുന്നോട്ടു നയിച്ചു. അവസാന ഓവറിൽ ക്യാപ്റ്റൻ ആർ. അശ്വിൻ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 18 റണ്‍സ് അടിച്ചെടുത്തു. നാല് പന്തിൽ 17 റണ്‍സുമായി അശ്വിൻ പുറത്താകാതെനിന്നു.
മൂന്നാം വിക്കറ്റിൽ ഇരുവരും 85 റണ്‍സ് നേടി. 52 പന്തിൽനിന്നായിരുന്നു ഇവരുടെ 85 റണ്‍സ് കൂട്ടുകെട്ട്. 18-ാം ഓവറിന്റെ ആദ്യ പന്തിൽ രാഹുൽ മടങ്ങി. പഞ്ചാബിന്റെ സ്കോർ അപ്പോൾ 152ൽ ആയിരുന്നു.
പഞ്ചാബിന് 12 റൺസ് ജയം
12:55 AM Apr 17, 2019 | Deepika.com