ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കുന്പോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകും. കോടി സ്വപ്നങ്ങളും പേറി ലോകകപ്പ് കിരീട പോരാട്ടത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നവർ ആരൊക്കെയെന്ന് അതോടെ വ്യക്തമാകും. തുടർന്ന് ഇഴ കീറിയുള്ള പരിശോധനയുടെയും വിമർശനങ്ങളുടെയും മണിക്കൂറുകളാണ്. കാരണം, ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നവരിൽ ചിലരെ ഒഴിവാക്കേണ്ടിയിരുന്നെന്നും ഒഴിവാക്കിയ ചിലരെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നുമുള്ള വാദപ്രതിവാദങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ അരങ്ങേറും.
നാലാം നന്പർ?
നാലാം നന്പറിൽ അന്പാട്ടി റായുഡുവിനെ നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം ഏഷ്യ കപ്പിനുശേഷം റായുഡുവാണ് നാലാം നന്പറിൽ ഏറ്റവും അനുയോജ്യനെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഓസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനങ്ങൾക്കുശേഷം കഥ മാറി. നാലാം നന്പറിൽ ആരെ ഇറക്കണമെന്ന ചിന്ത ഇന്ത്യയെ വേട്ടയാടുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.
ഏഷ്യ കപ്പ് മുതൽ റായിഡു 20 ഇന്നിംഗ്സിൽ ഇന്ത്യക്കായി ബാറ്റേന്തി. അതിൽ 14ലും നാലാം നന്പറിലായിരുന്നു. 42.18 ശരാശരിയിൽ 464 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
ധോണിയും ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും ദിനേശ് കാർത്തിക്കും നാലാം നന്പറിൽ ഇറങ്ങിയിട്ടുണ്ട്. ധോണി അഞ്ചാം നന്പർ സ്വീകരിക്കുന്നതിനാൽ അദ്ദേഹത്തെ നാലിലേക്ക് എത്തിക്കേണ്ടതില്ല.
കെ.എൽ. രാഹുലാണ് നാലാം നന്പറിനായി ശക്തമായി രംഗത്തുള്ളത്. ബാക്ക് അപ്പ് ഓപ്പണർ എന്നതും രാഹുലിനു ഗുണമായേക്കും. ഇന്ത്യക്കായി കഴിഞ്ഞ 14 മത്സരങ്ങൾ കളിച്ചതിൽ മൂന്ന് തവണമാത്രമാണ് രാഹുൽ നാലാം നന്പറിലിറങ്ങിയത്. 17, 9 നോട്ടൗട്ട്, 0 എന്നിങ്ങനെയായിരുന്നു അപ്പോൾ രാഹുലിന്റെ സ്കോർ. 2015 ലോകകപ്പിനുശേഷം ഒന്‍പത് തവണ കാർത്തിക് നാലാം നന്പറിൽ ഇറങ്ങി. അതിൽ നാല് തവണ നോട്ടൗട്ട് ആയിരുന്നു. 71.35 സ്ട്രൈക്ക്റേറ്റും 52.80 ശരാശരിയുമായി 264 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. രണ്ട് അർധസെഞ്ചുറി ഉൾപ്പെടെയാണിത്.
പന്ത് x കാർത്തിക്, ശങ്കർ x ജഡേജ
ബാക്ക് അപ്പ് വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ഋഷഭ് പന്ത്, കാർത്തിക് എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. വിക്കറ്റ് കീപ്പിംഗിൽ സാങ്കേതികക്കുറവ് പന്തിനുണ്ടെന്ന് സർവരും സമ്മതിക്കും. എന്നാൽ, ആക്രമണ ബാറ്റിംഗ് കാഴ്ചവയ്ക്കുന്ന താരമെന്നത് അദ്ദേഹത്തിന് അനുകൂലഘടകമായി വിലയിരുത്തപ്പെടുന്നു.
ഓൾ റൗണ്ടർ സ്ഥാനത്തേക്ക് വിജയ് ശങ്കർ, രവീന്ദ്ര ജഡേജ എന്നിവർ തമ്മിലും മത്സരം നടക്കുന്നു. വിജയ് സ്ളോ മീഡിയം പേസറും ജഡേജ സ്പിന്നറുമാണ്. മീഡിയം പേസ് മധ്യ ഓവറുകളിൽ റണ്‍ വഴങ്ങിയേക്കുമെന്ന ചിന്തയുണർന്നാൽ പരിചയ സന്പന്നനായ ജഡേജ ടീമിൽ ഉൾപ്പെട്ടേക്കും. പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചിൽ സ്പിന്നർക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തലെങ്കിൽ വിജയ്ക്ക് നറുക്ക് വീഴും.
നാലാം പേസർ
ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ടീമിൽ നാലാം പേസറിനെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നീ പേസർമാരും കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ സ്പിന്നർമാരായും ടീമിൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. നാലാം പേസറെ ഉൾപ്പെടാത്താൻ തീരുമാനിച്ചാൽ ദീപക് ചാഹർ, നവ്ദീപ് സൈനി, ഇഷാന്ത് ശർമ, സിദ്ധാർഥ് കൗൾ, ഖലീൽ അഹമ്മദ് എന്നിവരിലാർക്കും നറുക്ക് വീണേക്കാം.