കോൽക്കത്ത: വയസ് നാൽപ്പത് ആയെങ്കിലും ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിന്റെ കരുത്ത് ചോർന്നിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ഈഡൻ ഗാർഡൻസിൽ സ്പിന്നർമാർക്ക് എന്തൊക്കെ സാധ്യതകൾ ഉണ്ടെന്ന് തെളിയിച്ച് ഇമ്രാൻ സൂപ്പർമാനായപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിന് ആതിഥേയരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി. നാല് ഓവറിൽ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താഹിർ ആണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161. ചെന്നൈ സൂപ്പർ കിംഗ്സ് 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162.
ധോണിയുടെ താഹിർ
ഏത് അവസ്ഥയിലും വിശ്വാസപൂർവം സമീപിക്കാവുന്ന ബൗളറാണ് ഇമ്രാൻ താഹിർ എന്ന് ക്യാപ്റ്റൻ എം.എസ്. ധോണി ഈ ഐപിഎലിനിടെ പറഞ്ഞിരുന്നു. അക്ഷരംപ്രതി അതു ശരിവയ്ക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ബൗളിംഗ്. കോൽക്കത്ത ഇന്നിംഗ്സിലെ നിർണായകമായ നാല് വിക്കറ്റുകളാണ് ഇമ്രാൻ താഹിർ പിഴുതത്. തകർത്തടിച്ച് മുന്നേറിയ ക്രിസ് ലിൻ, ആന്ദ്രേ റസൽ, നിതീഷ് റാണ, റോബിൻ ഉത്തപ്പ എന്നിവരായിരുന്നു താഹിറിന്റെ ഇരകൾ.
51 പന്തിൽ ആറ് സിക്സും ഏഴ് ഫോറും അടക്കം 82 റണ്‍സ് നേടിയ ക്രിസ് ലിൻ ആയിരുന്നു കോൽക്കത്തയുടെ ഇന്നിംഗ്സിലെ നെടുംതൂണ്. തന്റെ ഓവറിൽ ഫോറും സിക്സും തുടർച്ചയായി അടിച്ച വെടിക്കെട്ട് ബാറ്റ്സ്മാനായ റസലിനെ തൊട്ടടുത്ത പന്തിൽ താഹിർ മടക്കി.
കൂറ്റനടിക്കു ശ്രമിച്ച ഉത്തപ്പയും (പൂജ്യം) താഹിറിനു മുന്നിൽ മുട്ടുമടക്കി. ലിൻ, റസൽ എന്നിവരുടെ വിക്കറ്റ് വീണത് കോൽക്കത്തയുടെ സ്കോറിംഗ് പിന്നോട്ടടിച്ചു. രവീന്ദ്ര ജഡേജയെ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയതിനു പിന്നാലെയാണ് ലിന്നിനെ ഇമ്രാൻ താഹിർ പുറത്താക്കിയത്.
മറുപടി പതുക്കെ
ചെന്നൈയുടെ മറുപടി പതുക്കെയായിരുന്നു. സ്കോർ 29ൽ നിൽക്കുന്പോൾ ഷെയ്ൻ വാട്സണെയും (ആറ് റണ്‍സ്) 44ൽ നിൽക്കുന്പോൾ ഡുപ്ലസിസിനെയും (24 റണ്‍സ്) സൂപ്പർ കിംഗ്സിനു നഷ്ടപ്പെട്ടു. അന്പാട്ടി റായുഡുവിനും (അഞ്ച് റണ്‍സ്) എം.എസ്. ധോണിക്കും (16 റണ്‍സ്) കേദാർ ജാദവിനും (20 റണ്‍സ്) ഏറെനേരം ക്രസിൽ ചെലവിടാൻ സാധിച്ചില്ല.
മൂന്നാം നന്പറായി ക്രീസിലെത്തിയ സുരേഷ് റെയ്ന 42 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 58 റണ്‍സുമായി പുറത്താകാതെനിന്ന് ചെന്നൈയെ വിജയതീരത്ത് എത്തിച്ചു. 17 പന്തിൽ അഞ്ച് ഫോറിന്റെ അകന്പടിയോടെ 31 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെനിന്നു.
ഇമ്രാൻ താഹിറിന്റെ സ്പിൻ മാജിക്കിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം
12:11 AM Apr 15, 2019 | Deepika.com