ന്യൂഡൽഹി: എൽ.കെ. അഡ്വാനിക്കു പിന്നാലെ മുരളീ മനോഹർ ജോഷിയെയും ബിജെപി വെട്ടി. ബാംഗളൂർ സൗത്തിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച് പ്രചാരണം നടത്തിവരികയായിരുന്ന തേജസ്വിനി അനന്ത്കുമാറിനു പകരം തീവ്ര ഹിന്ദു നിലപാടുകാരനായ യുവനേതാവ് തേജസ്വി സൂര്യയെ ബിജെപി സ്ഥാനാർഥിയാക്കി.
കാൺപുരിലെ സിറ്റിംഗ് എംപിയാണ് മുൻ ബിജെപി അധ്യക്ഷനും മുതിർന്ന നേതാവുമായ മുരളീ മനോഹർ ജോഷി(85). സീറ്റ് നിഷേധിച്ച കാര്യം ജോഷിയുടെ ഓഫീസും സ്ഥിരീകരിച്ചു. സീറ്റില്ലെന്ന കാര്യം ബിജെപി ജനറൽ സെക്രട്ടറി രാംലാൽ അറിയിച്ചതായി കാണിച്ച് മുരളീ മനോഹർ ജോഷി പ്രസ്താവനയിറക്കി. 2009ൽ വാരാണസിയിൽ വിജയിച്ച ജോഷി 2014ൽ നരേന്ദ്ര മോദിക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.
യുവനേതാക്കൾക്കായി മുതിർന്ന നേതാക്കളെ ഒഴിവാക്കുകയെന്നതു പാർട്ടി തത്ത്വത്തിൽ സ്വീകരിച്ച നിലപാടാണെന്നാണു ബിജെപി നേതാക്കളുടെ വാദം. എൺപതു പിന്നിട്ട ശാന്തകുമാർ, ബി.സി. ഖണ്ഡൂരി, കരിയ മുണ്ട, കൽരാജ് മിശ്ര, ബിജോയ ചക്രവർത്തി തുടങ്ങിയവർക്കൊന്നും ഇത്തവണ സീറ്റില്ല. ചില നേതാക്കൾ സ്വമേധയാ ഒഴിയുകയായിരുന്നു.
ബാംഗ്ലൂർ സൗത്ത് ലോക്സഭാ മണ്ഡലത്തിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനിക്കു ബിജെപി നേതൃത്വം സീറ്റ് നിഷേധിച്ചു. അഭിഭാഷകനും യുവമോർച്ച നേതാവുമായ തേജസ്വി സൂര്യ(28) ബാംഗളൂർ സൗത്തിൽ സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. അനന്ത്കുമാർ ആറു തവണ വിജയിച്ച മണ്ഡലത്തിൽ തേജസ്വിനി സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ നാമനിർദേശപത്രിക സമർപ്പിക്കാൻ ഏതാനും മണിക്കൂറുകൾ ശേഷിക്കേ തേജസ്വി സൂര്യക്കു നറുക്കു വീഴുകയായിരുന്നു. വാരാണസിക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗളൂർ സൗത്തിലും സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്ഥാനാർഥിനിർണയം വൈകാൻ കാരണമിതായിരുന്നു.
ഏറോസ്പേസ് എൻജിനിയറായ തേജസ്വിനി വിദ്യാർഥിയായിരുന്ന സമയത്ത് എബിവിപിയുടെ സജീവ പ്രവർത്തകയായിരുന്നു. സംഘടനയുടെ കർണാടക ജോയിന്റ് സെക്രട്ടറിയായും ദേശീയ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ സാമൂഹ്യപ്രവർത്തനത്തിലും തേജസ്വിനി സജീവമാണ്. ബാംഗളൂർ സൗത്തിലേക്ക് തേജസ്വിനിയുടെ പേര് മാത്രമായിരുന്നു കർണാടക ബിജെപി കോർ കമ്മിറ്റി നിർദേശിച്ചിരുന്നതെന്നു മുൻ ഉപമുഖ്യമന്ത്രിയും പദ്മനാഭനഗർ എംഎൽഎയുമായ ആർ. അശോക് പറഞ്ഞു. സീറ്റ് ഉറപ്പിച്ചിരുന്ന തേജസ്വിനി പ്രചാരണവും തുടങ്ങിയിരുന്നു. സീറ്റില്ലെങ്കിലും പാർട്ടി സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്ന് തേജസ്വിനി പറഞ്ഞു.
ബിഹാറിലെ പാറ്റ്ന സാഹിബിൽ ബിജെപി സ്ഥാനാർഥിയായ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരേ ഇന്നലെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. സ്ഥാനാർഥിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തിയതായിരുന്നു രവിശങ്കർ പ്രസാദ്. രാജ്യസഭാംഗമായ ആർ.കെ. സിൻഹയുടെ അനുയായികളാണ് കരിങ്കൊടി കാട്ടിയത്. ശത്രുഘ്നൻ സിൻഹയുടെ ഒഴിവിൽ പാറ്റ്ന സാഹിബിൽ ആർ.കെ. സിൻഹയ്ക്കു താത്പര്യമുണ്ടായിരുന്നു. ശത്രുഘ്നൻ സിൻഹ ഇവിടെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാകുമെന്നാണു സൂചന. രവിശങ്കർ പ്രസാദും ആർ.കെ. സിൻഹയും ശത്രുഘ്നൻ സിൻഹയും കായസ്ഥ വിഭാഗക്കാരാണ്. തങ്ങളുടെ പിന്തുണ ആർ.കെ. സിൻഹയ്ക്കാണെന്ന് അഖില ഭാരതീയ കായസ്ഥ മഹാസഭ ഈയിടെ വ്യക്തമാക്കിയിരുന്നു.