ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20യില്‍ രണ്ടാം ജയം തേടിയിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു 148 റണ്‍സിന്റെ ലക്ഷ്യം കുറിച്ചു. ഉദ്ഘാടന മത്സരത്തിലെ പോലെതന്നെ ചെന്നൈ ബൗളര്‍മാര്‍ ബൗളിംഗില്‍ തിളങ്ങി. 12-ാം സീസണില്‍ ആദ്യമായി 200 റണ്‍സ് കടന്ന ഡല്‍ഹിയെ മികച്ച ബൗളിംഗിലൂടെ ചെന്നൈ പിടിച്ചിട്ടു. അര്‍ധ സെഞ്ചുറി നേടി ശിഖര്‍ ധവാന്റെ മികവിലാണ് ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റിന് 147 റണ്‍സ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഋഷഭ് പന്തിന് ഇത്തവണ കൂടുതല്‍ നേരം ക്രീസില്‍ നില്ക്കാനായില്ല. ടോസ് നേടിയ കാപ്പിറ്റല്‍സ് നായകന് ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ചെന്നൈ ബൗളര്‍മാര്‍ക്കു മുന്നില്‍ ധവാനും പൃഥ്വി ഷായ്ക്കും വന്‍ അടികള്‍ നടത്താനായില്ല. ഈ ഓപ്പണിംഗ് കൂട്ടുകെട്ടിന് 36 റണ്‍സിന്റെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. 16 പന്തില്‍ 24 റണ്‍സ് നേടിയ ഷായെ ദീപക് ചഹാര്‍ ഷെയ്ന് വാട്സണിന്റെ കൈകളിലെത്തിച്ചു. അഞ്ചു ഫോർ ഷായുടെ ബാറ്റില്‍നിന്നു പിറന്നു. ധവാനൊപ്പം നായകന് ശ്രേയസ് അയ്യര്‍ ചേര്‍ന്നതോടെ ഡല്‍ഹി മികച്ച കൂട്ടുകെട്ട് പ്രതീക്ഷിച്ചു. തട്ടിയും മുട്ടിയും നീങ്ങിയ ഈ സഖ്യത്തിനും വലിയ അടികള്‍ നടത്താനായില്ല. ചെന്നൈ പന്തേറുകാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാട്ടിയതോടെ 43 പന്തില്‍ ഇവര്‍ക്ക് 43 റണ്‍സേ നേടാനായുള്ളൂ.
20 പന്തിൽ 18 റണ്‍സ് നേടിയ അയ്യരെ ഇമ്രാന് താഹിര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. തകര്‍പ്പന്‍ ഫോമിലായിരുന്ന ഋഷഭ് പന്തെത്തിയപ്പോള്‍ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ ഉയര്‍ന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ നടത്തിയതുപോലൊരു പ്രകടനത്തിനായി ആരാധകര്‍ കാത്തിരുന്നു. അവരുടെ പ്രതീക്ഷകള്ക്കൊപ്പമെത്താനായില്ലെങ്കിലും പന്തെത്തിയപ്പോള്‍ കളിക്കൊരു വേഗത കൈവന്നു. അപകടകാരിയായ പന്തിനെ ഡ്വെയ്ന്‍ ബ്രാവോ ഷാര്‍ദുല്‍ ടാക്കൂറിന്റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു. 18 പന്തില്‍ 41 റണ്‍സാണ് ഈ മൂന്നാം കൂട്ടുകെട്ടിലെത്തിയത്. പന്തായിരുന്നു കൂടുതല്‍ ആക്രമണകാരിയായത്.
13 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 25 റണ്‍സാണ് യുവ വിക്കറ്റ് കീപ്പര്‍ നേടിയത്. പന്ത് പുറത്താകുമ്പോള്‍ ഡല്‍ഹിക്കു 15.2 ഓവറില്‍ 120 റണ്‍സായിരുന്നു. പിന്നീടെത്തിയവര്‍ക്ക് വന്‍ അടികള്‍ നടത്താനായില്ല. കോളിന് ഇന്‍ഗ്രാമിനെ (2) ബ്രാവോയും കീമോ പോളിനെ (0) രവീന്ദ്ര ജഡേജയും ക്ലീന്ബൗള്ക്കി. അവസാനം അക്ഷര്‍ പട്ടേലും (9 നോട്ടൗട്ട്), രാഹുല്‍ ടെവാത്യയും (11) ചേര്‍ന്ന് ഡല്‍ഹിയുടെ സ്കോര്‍ 140 കടത്തി.
ബ്രാവോ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹര്‍, ജഡേജ, താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
തിളങ്ങി ധവാൻ
11:17 PM Mar 26, 2019 | Deepika.com