മുംബൈ: വെടിക്കെട്ട് ബാറ്റിംഗുമായി യുവതാരം ഋഷഭ് പന്ത് വാങ്കഡെയില്‍ ആവേശം വിതച്ച മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് 37 റൺസ് ജയം. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 213 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനെതിരേ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റേന്തിയ മുംബൈ ഇന്ത്യൻസ് 19.2 ഓവറിൽ 176 റൺസിന് എല്ലാവരും പുറത്തായി.
കളംനിറഞ്ഞ ഋഷഭ് പന്താണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. വെറും 27 പന്തില്‍ നിന്ന് ഏഴു വീതം ബൗണ്ടറിയും അത്രതന്നെ സിക്സുമായി പന്ത് 78 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 18 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് അര്‍ധ സെഞ്ചുറിയിലെത്തിയത്. ജസ്പ്രീത് ബുംറയടക്കമുള്ള മുംബൈയുടെ എല്ലാ ബൗളര്‍മാരും പന്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മുംബൈ നിരയിൽ യുവരാജ് സിംഗ് 35 പന്തിൽ 53 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.
ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്ക് സ്കോര്‍ 10ല്‍ എത്തിയപ്പോള്‍ യുവതാരം പൃഥ്വി ഷായെ നഷ്ടമായി. പിന്നാലെ ശ്രേയസ് അയ്യരും (16) മടങ്ങി. രണ്ടു വിക്കറ്റിന് 29 എന്ന നിലയില്‍നിന്ന ഡല്‍ഹിയെ ശിഖര്‍ ധവാന്- കോളിന് ഇന്‍ഗ്രാം കൂട്ടുകെട്ട് നേടിയ 83 റണ്‍സിന്റെ അടിത്തറയാണ് വന്‍ സ്കോറിലേക്ക് നയിച്ചത്. ഡല്‍ഹി സ്കോര്‍ 112ല്‍ വച്ച് ഇന്‍ഗ്രാമിനെ (32 പന്തില്‍ 47) ബെന്‍ കട്ടിംഗ് ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. പന്തുമായി 19 റണ്‍സു കൂടി ഡല്‍ഹി സ്കോര്ബോര്ഡിലെത്തിച്ചശേഷം ധവാനും പുറത്തായി. 36 പന്തില്‍ നാലു ഫോറും ഒരു സിക്സും പായിച്ച് 43ലെത്തിയ ധവാനെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. സൂര്യകുമാര്‍ യാദവിനായിരുന്നു ക്യാച്ച്. പിന്നീട് ഒരറ്റത്തുള്ളവരെ കാഴ്ചക്കാരാക്കി പന്ത് അടിച്ചു തകര്‍ത്തപ്പോള്‍ സ്കോര്‍ പെട്ടെന്ന് ഉയര്‍ന്നു. ഡല്‍ഹി അവസാന ആറോവറില്‍ 99 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അധികവും പന്തിന്റെ ബാറ്റില്‍നിന്നായിരുന്നു.
മുംബൈക്കായി മിച്ചല്‍ മക്ലെന്‍ഗന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് മുംബൈ ഇന്ത്യന്‍സിനെയും ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയെയും ആശങ്കയിലാക്കിയിട്ടുണ്ട്.
കാപ്പിറ്റൽസിനു 37 റൺസ് ജയം
12:43 AM Mar 25, 2019 | Deepika.com