വലന്‍സിയ/ഉദുനെ: 2020 യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മത്സരങ്ങളില്‍ സ്പെയിന് ജയിക്കാന്‍ ഒരു വെറ്ററന്‍ താരത്തിന്റെ ഗോള്‍ വേണ്ടിവന്നപ്പോള്‍ ഇറ്റലിയെ യുവതാരങ്ങളാണ് വിജയത്തിലെത്തിച്ചത്. രണ്ടു ടീമും രണ്ടു സ്കാന്ഡിനേവിയന് രാജ്യങ്ങളെയാണ് തോല്‍പ്പിച്ചതും; അതും രണ്ടു സ്റ്റൈലില്‍.
റാമോസിന്റെ പെനല്‍റ്റിയില്‍ സ്പെയിന്
സമനിലയെന്നു തോന്നിയ മത്സരത്തില്‍ സ്പെയിനെ നായകന് സെര്‍ജിയോ റാമോസിന്റെ പെനാങ്ക പെനല്‍റ്റി നോര്‍വേയ്ക്കെതിരേ 2-1ന്റെ വിജയത്തിലെത്തിച്ചു. ഗ്രൂപ്പ് എഫില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിനിന്റെ പ്രകടനം ഒട്ടും മികച്ചതായിരുന്നില്ല. മികച്ച തുടക്കം തന്നെയാണ് സ്പെയിന് പുറത്തെടുത്തത്. 16-ാം മിറ്റില്‍ റോഡ്രിഗോ മൊറേനോയിലൂടെ സ്പെയിന് വലന്‍സിയയുടെ മെസ്റ്റാല സ്റ്റേഡിയത്തില്‍ ലീഡ് നേടി. ജോര്‍ഡി ആല്‍ബയുടെ ക്രോസില്‍നിന്നായിരുന്നു ഗോള്‍. ഗോള്‍ നേടിയതോടെ ലൂയി എന്റിക്കിന്റെ ടീം ആധിപത്യം പുലര്‍ത്തി. എന്നാല്‍ കൃത്യമായി ലഭിച്ച ഒരവസരം പോലും അവര്‍ക്ക് ഗോളാക്കാനായില്ല. സ്പെയിന്റെ പന്തടക്കത്തിനു മുന്നില്‍ കിട്ടിയ അവസരങ്ങളില്‍ നോര്‍വേ ആക്രമണം നടത്തി. 65-ാം മിനിറ്റില്‍ ജോഷ്വ കിംഗ് പെനല്‍റ്റിയിലൂടെ നോര്‍വേയ്ക്കു സമനില നല്കി. ആറു മിനിറ്റ് കഴിഞ്ഞതേ ആല്‍വരോ മൊറാട്ടയെ ഫൗള്‍ ചെയ്തതിനു ലഭിച്ച സ്പോട് കിക്ക് റാമോസ് വലയുടെ നടുക്ക് തന്നെ നിക്ഷേപിച്ചു. ഈ സീസണില്‍ സ്പാനിഷ് നായകന്റെ ഈ സീസണിലെ അഞ്ചാമത്തെയും കരിയറിലെ എട്ടാമത്തെയും പെനാങ്ക പെനല്‍റ്റിയാണ്.
ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ സ്വീഡന് 2-1ന് റൊമാനിയയെയും മാള്‍ട്ട ഇതേ സ്കോറിനു ഫാറോ ഐലന്‍ഡ്സിനെയും തോല്‍പ്പിച്ചു.
യുവ ഇറ്റലി
മിഡ്ഫീല്‍ഡര്‍ നികോലോ ബാരെലയും ഫോര്‍വേഡ് മോയിസ് കീനും നേടിയ ആദ്യ അന്താരാഷ് ട്ര ഗോളുകളില്‍ ഇറ്റലി 2-0ന് ഫിന്‍ലന്‍ഡിനെ ഗ്രൂപ്പ ജെയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 2017 സെപ്റ്റംബറില്‍ ഇസ്രയേലിനെ പരാജയപ്പെടുത്തിയശേഷം സ്വന്തം നാട്ടില്‍ ഇറ്റലിയുടെ ആദ്യ ജയമാണ്.
മത്സരത്തിന്റെ തുടക്കത്തില്‍ ഇറ്റലിയുടെ നീക്കങ്ങള്‍ ചെറുത്ത് ഫിന്‍ലന്‍ഡ് ബുദ്ധിമുട്ടിച്ചു. എന്നാല്‍ ഏഴാം മിനിറ്റില്‍ ഇറ്റലി മുന്നിലെത്തി. ഇറ്റാലിയന്‍ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഫിന്‍ലന്‍ഡിനു പിഴച്ചു. പന്ത് നേരേ വീണത് ബോക്സിനു പുറത്തുനിന്ന ബാരെലയുടെ കാലുകളില്‍. യുവതാരത്തിന്റെ ഷോട്ട് വലയില്‍.
ഫിന്‍ലന്‍ഡിന് ഇറ്റലിയെ വിറപ്പിക്കുന്ന നീക്കങ്ങള്‍ നടത്തായി. എന്നാല്‍ 74-ാം മിനിറ്റില്‍ ഇറ്റലി കീനിന്റെ ഗോളില്‍ ജയം ഉറപ്പിച്ചു. 2000നുശേഷം ജനിച്ചവരില്‍ ഇറ്റലിക്കായി കളിക്കുന്ന ആദ്യ താരമാണ് കീന്‍.
മറ്റ് മത്സരങ്ങളില്‍ ഗ്രീസ് 2-0ന് ലിക്റ്റന്സ്റ്റൈനെയും ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന 2-1 അര്‍മേനിയയെയും തോല്‍പ്പിച്ചു.
രണ്ടാം പകുതിയില്‍ സ്വിസ്
നിരാശപ്പെടുത്തിയ ആദ്യ പകുതിക്കുശേഷം സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം പകുതിയില്‍ രണ്ടു ഗോളടിച്ച് ജോര്‍ജിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിനിറങ്ങിയ സ്വിസ് ടീമില്‍ ഷെര്ദാന് ഷകീരിയും ഹാരിസ് സെഫെറോവിച്ചുമില്ലായിരുന്നു. സ്റ്റീവന്‍ സുബറും ഡെനിസ് സകറിയയുമാണ് ഗോള്‍ നേടിയത്. നവംബറില്‍ നടന്ന നേഷന്‍സ് ലീഗില്‍ ബെല്ജിയത്തിനിതിരേ നേടിയ 5-2 ജയത്തിനുശേഷം സ്വിറ്റ്സര്‍ലന്‍ഡിന്റെ ആദ്യ മത്സരമായിരുനിന്നു. ആദ്യ പകുതിയില്‍ സ്വിസ് നിരയക്ക് അവസരങ്ങളുണ്ടാക്കാനായില്ല.
മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് 1-0ന് ജിബ്രാള്‍ട്ടർ പരാജയപ്പെടുത്തി.
സ്പെയിനും ഇറ്റലിക്കും ജയം
12:43 AM Mar 25, 2019 | Deepika.com