കൊയിലാണ്ടി: കായികരംഗത്തുനിന്നു പിന്മാറുന്നതായുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഒളിമ്പ്യൻ ടിന്റു ലൂക്ക. ഇപ്പോൾ തമിഴ്നാട്ടിലെ സേലത്ത് റെയിൽവേയിൽ സ്പോർട്സ് ഓഫീസറാണ്. നിലവിലെ ജോലിത്തിരക്ക് കാരണം താത്കാലികമായി വിട്ടുനിൽക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് ടിന്റു ദീപികയോട് പറഞ്ഞു.
പതിമ്മൂന്നാം വയസിൽ ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിലൂടെയാണ് കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിയായ ടിന്റു ലൂക്ക കായികരംഗത്ത് എത്തിയത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായി 11 രാജ്യാന്തര മെഡലുകൾ നേടിയിട്ടുണ്ട്. 800 മീറ്ററിൽ ഒരു മിനിറ്റ് 59. 17 സെക്കൻഡിൽ ടിന്റു റിക്കാർഡ് സ്വന്തം പേരിലാക്കി.
ഷൈനി വിൽസന്റെ 15 വർഷം പഴക്കമുള്ള ഒരുമിനിറ്റ് 59. 85 സെക്കൻഡിന്റെ റിക്കാർഡാണ് മിന്നുന്ന പ്രകടനത്തിലൂടെ ടിന്റു ലൂക്ക അനായാസം തകർത്തത്. 2008ൽ ഏഷ്യൻ ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ മെഡൽ നേടിയതോടെയാണ് ടിന്റു ശ്രദ്ധിക്കപ്പെട്ടത്. 2010 ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2014ൽ വെള്ളി, 2015ൽ സ്വർണം. 2012 ലണ്ടൻ ഒളിമ്പിക്സിൽ സെമി ഫൈനലിൽ പ്രവേശിച്ചു. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽനിന്നു പരിക്കിനെ തുടർന്ന് പിന്മാറുകയായിരുന്നു.
വിരമിക്കുന്നില്ല: ടിന്റു ലൂക്ക
01:26 AM Mar 24, 2019 | Deepika.com