ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റിന് ഇന്നു തുടക്കം. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിരാട് കോഹ് ലിയുടെ സംഘം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നതോടെ 12-ാം പതിപ്പ് ഐപിഎലിനു ഉദ്ഘാടനം കുറിക്കും. കഴിഞ്ഞ സീസണില്‍ ചെന്നൈ സംഘത്തെ ഡാഡ്സ് ആര്‍മി എന്നു വിളിച്ചു കളിയാക്കിയവര്‍ക്ക് ധോണിയും സംഘവും കിരീടം നേടിക്കൊണ്ടാണ് മറുപടി നല്‍കിയത്.
ഇത്തവണയും ആ ടീമിന്റെ പ്രായത്തില്‍ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. ടീമിലെ പ്രമുഖരെല്ലാം 30ന് മുകളില്‍ പ്രായമുള്ളവരാണ്. ഇന്ന് ഐപിഎല്‍ കിരീടം ഇതുവരെ നേടാത്ത ബാംഗ്ലൂരിനെ നേരിടുമ്പോള്‍ പ്രായം വെറും അക്കമാണെന്നു തെളിക്കാനാണ് സൂപ്പര്‍ കിംഗ്സ് ലക്ഷ്യമിടുന്നത്. സൂപ്പര്‍ കിംഗ്സിന്റെ സ്വന്തം കാണികളുടെ മുന്നിലാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ധോണിക്കും സംഘത്തിനും വീര്യം കൂടും.
സിഎസ്കെയുടെ പ്രധാന കളിക്കാരായ ധോണിക്കും ഷെയ്ന് വാട്സണും 37 വയസ്, ഡ്വെയ്ന്‍ ബ്രാവോയ്ക്ക് 35 വയസ്, ഫഫ് ഡു പ്ലസിക്കും മുരളി വിജയിനും 34 വയസ്, അമ്പാടി റായുഡുവിനും കേദാര്‍ ജാദവിനും 33 വയസ്, സുരേഷ് റെയ്നയ്ക്ക് 32 വയസ്. ഇവരെക്കൂടാതെ വളരെ പരിചയസമ്പത്തുള്ള സ്പിന്നര്മായ ഇമ്രാന് താഹിര്‍ (39 വയസ്), ഹര്ഭജന് സിംഗ് (38 വയസ്) എന്നിവര്‍ക്ക് കളിയെ എങ്ങനെയും മാറ്റാന്‍ കെല്‍പ്പുള്ളവരാണ്. ഇന്ത്യന്‍ ടീമില്‍ ഇല്ലാത്ത മോഹിത് ശര്‍മ, കരണ്‍ ശര്‍മ എന്നിവരും രവീന്ദ്ര ജഡേജയും മുപ്പതിലെത്തിവരാണ്.
ഐപിഎലിലെത്തിയാല് ഈ സംഘത്തിന് പ്രായം ഒരു പ്രശ്നമേയല്ലെന്ന് തെളിയിച്ചവരാണിവര്‍. മധ്യനിര കൂടുതല്‍ ശക്തമാക്കിയാണ് ഇത്തവണ സിഎസ്കെ എത്തുന്നത്. ലീഗിലെ സ്ഥിരതയുള്ള ടീമാണ് സൂപ്പര്‍ കിംഗ്സ്. എല്ലാ സീസണിലും ആദ്യ നാലില്‍ ഇടംപിടിച്ചിട്ടുമുണ്ട്.
സിഎസ്കെ മൂന്നു തവണ ജേതാക്കളായപ്പോള്‍ എല്ലാക്കാലവും മികച്ച കളിക്കാരുമായിട്ടെത്തിയിട്ടും കിരീടം നേടാത്തവരാണ് റോയൽ ചലഞ്ചേഴ്സ്. ഇത്തവണ മികച്ച ഒരുകൂട്ടം ഓള്‍റൗണ്ടര്‍മാരെ ആർസിബി സ്വന്തമാക്കിയിട്ടുണ്ട്.
ചെന്നൈയുടെ റായുഡുവും ജഡേജയും ലോകകപ്പ് ടീമില്‍ ഇടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സിന്റെ പേസര്‍ ഉമേഷ് യാദവ് ഐപിഎലില്‍ തിളങ്ങി, ഏതെങ്കിലും അവസരമുണ്ടെങ്കില്‍ ലോകകപ്പ് ടീമില്‍ അവസരം നേടാനായിട്ടാകും കളിക്കുക.
സിഎസ്കെയ്ക്ക് ആര്‍സിബിക്കെതിരേ മികച്ച വിജയ റിക്കാര്‍ഡാണുള്ളത്. 15 എണ്ണത്തില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തിലേ തോറ്റിട്ടുള്ളൂ. 2014ന് ശേഷം സിഎസ്കെയെ തോല്‍പ്പിക്കാന്‍ ആര്‍സിബിക്കായിട്ടില്ല.
ഇന്നത്തെ മത്സരത്തിലെ ആതിഥേയരായ ചെന്നൈ എല്ലാ മേഖലയിലും സന്തുലിതമായ ടീമാണ്. എന്നാല്‍ പരിചയസമ്പന്നനായ ഒരു ഇന്ത്യന്‍ പേസര്‍ ഇല്ലാത്തതാണ് അവര്‍ക്കുള്ള കുറവ്. മികച്ച താരനിരയുള്ള ആര്‍സിബിക്ക് ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തിലെത്തുമ്പോള്‍ പല വിദേശ കളിക്കാരെയും നഷ്ടമാകാനുള്ള സാധ്യതയുണ്ട്. ടിം സൗത്തി, നഥാന്‍ കോള്‍ട്ടര്‍ നീല്‍ എന്നിവരുള്ള പേസ് നിര കൊള്ളാവുന്നതാണ്. ഇവര്‍ക്കൊപ്പം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ തന്നെയാകും ടീമിന്റെ പ്രധാന ബൗളര്‍. ഓള്‍റൗണ്ടര്‍മാരായ മോയിന്‍ അലി, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ മധ്യനിരയിലും വാലത്തും റണ്‍സ് നേടാന്‍ കഴിവുള്ളവരാണ്. ഇവര്‍ക്കൊപ്പം ഫോമിലുള്ള കോഹ് ലി, എബി ഡി വില്യേഴ്സ് എന്നിവരുടെ പ്രകടനവും ചേരുമ്പോള്‍ ബംഗളൂരു ടീം ശക്തമാകും.
താരയുദ്ധം
12:28 AM Mar 23, 2019 | Deepika.com