കേപ് ടൗണ്‍: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സൂപ്പര്‍ ഓവറില്‍ ജയം. സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. ചെറിയ സ്കോറിലേക്കു ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയെ ശ്രീലങ്കന്‍ സ്പിന്നര്‍മാരാണ് അനായാസ ജയം നേടുന്നതില്‍നിന്ന് തടഞ്ഞത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിംഗിനു വിട്ടു. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കെതിരേ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റിന് 134 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 41 റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസാണ് ടോപ് സ്കോറര്‍. അനായാസ ജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക അതു നേടുമെന്നു തോന്നി. എന്നാല്‍ ഡേവിഡ് മില്ലര്‍ (23 പന്തില്‍ 41), റാസി വാന്‍ ഡെര്‍ ഡുസാന്‍ (30 പന്തില്‍ 34) എന്നിവരുടെ പുറത്താകല്‍ ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കി. പിന്നീടെത്തിയവരെ സ്പിന്നര്‍മാര്‍ വരിഞ്ഞു മുറുക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ടിന് 134 എടുക്കാനേ സാധിച്ചുള്ളൂ.
ഇതോടെ സൂപ്പര്‍ ഓവറിലേക്കു മത്സരം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ആദ്യ ബാറ്റിംഗ്. മില്ലറും (13) വാന്‍ ഡെര്‍ ഡുസാനും (1) നഷ്ടമൊന്നുമുണ്ടാക്കാതെ ദക്ഷിണാഫ്രിക്കയ്ക്ക് 14 റണ്‍സ് നല്കി. എന്നാല്‍ ഇമ്രാന് താഹിര്‍ റണ്‍ വിട്ടുകൊടുക്കാന്‍ മടിച്ചതോടെ തിസാര പെരേര (2), അവിഷ്ക ഫെര്‍ണാണ്ടോ (1) എന്നിവര്‍ക്കൊന്നും ചെയ്യാനായില്ല. അഞ്ചു റണ്‍സ് മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാനായത്.
സൂപ്പര്‍ ഓവറില്‍ ദക്ഷിണാഫ്രിക്ക
12:27 AM Mar 21, 2019 | Deepika.com