ഡെറാഡൂണ്‍: ടെസ്റ്റ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ കന്നി ജയം സ്വന്തമാക്കി. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന അഫ്ഗാനിസ്ഥാൻ കന്നി മത്സരത്തിനുശേഷം ഒരു വർഷം തികയുന്നതിനു മുന്‍പാണ് ചരിത്ര ജയം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റ് കളിക്കുന്ന അയർലൻഡിനെ ഏഴ് വിക്കറ്റിന് അഫ്ഗാൻ പരാജയപ്പെടുത്തി. സ്കോർ: അയർലൻഡ് 172, 288. അഫ്ഗാനിസ്ഥാൻ: 314, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 149.
റഹ്മത്ത് ഷായുടേയും (76 റണ്‍സ്) ഇഹ്സാനുള്ളയുടേയും (65 നോട്ടൗട്ട്) 139 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് അഫ്ഗാന് അനായാസ വിജയം സമ്മാനിച്ചത്. നാലാം ദിനം കളിയാരംഭിക്കുന്പോൾ അഫ്ഗാന് ജയിക്കാൻ വേണ്ടിയിരുന്നത് 118 റണ്‍സായിരുന്നു. മത്സരം അഫ്ഗാന്റെ വരുതിയിലാക്കിയത് ബൗളർമാരാണ്. അയർലൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് ലെഗ് സ്പിന്നർ റാഷിദ് ഖാൻ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിലും അർധസെഞ്ചുറി നേടിയ റഹ്മത്ത് ഷായാണ് മാൻ ഓഫ് ദ മാച്ച്.
രണ്ടാമത്തെ ടെസ്റ്റിൽ ജയം സ്വന്തമാക്കുന്ന മൂന്നാമത്തെ ടീം എന്ന ചരിത്രമാണ് അഫ്ഗാനിസ്ഥാൻ കുറിച്ചത്. ഇംഗ്ലണ്ട്, പാക്കിസ്ഥാൻ എന്നീ ടീമുകളാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ടെസ്റ്റിൽത്തന്നെ വിജയിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള വന്പന്മാരെയാണ് ടെസ്റ്റിലെ കുഞ്ഞന്മാരായ അഫ്ഗാൻ ഈ നേട്ടത്തിലൂടെ പിന്തള്ളിയത്. ആദ്യ ജയത്തിനായി വെസ്റ്റ് ഇൻഡീസിന് 11 ടെസ്റ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ദക്ഷിണാഫ്രിക്കയ്ക്ക് 12-ാം ടെസ്റ്റിലാണ് ജയം നേടാനായത്. ഇന്ത്യക്കാകട്ടെ 25-ാം ടെസ്റ്റിലാണ് ആദ്യജയം സ്വന്തമായത്.
അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് 2018 ജൂണിൽ ഇന്ത്യക്കെതിരേയായിരുന്നു. എന്നാൽ, അന്ന് ഇന്നിംഗ്സിനും 262 റണ്‍സിനും തോൽക്കാനായിരുന്നു വിധി.
അഫ്ഗാനിസ്ഥാന് ചരിത്ര ജയം
12:26 AM Mar 19, 2019 | Deepika.com