ഉദ്ഘാടന പരിപാടികൾക്ക് മുടക്കാനുള്ള തുക ഇന്ത്യൻ സൈന്യത്തിന്റെ വെൽഫയർ ഫണ്ടിലേക്ക് സംഭാവന ചെയ്ത ബിസിസിഐ മാതൃകയായിരിക്കുന്നു. ലോകകപ്പ് ടീമിലേക്കുള്ള വാതായനം ഐപിഎൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുണ്ടാകില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെന്നതും ശ്രദ്ധേയം. ഐപിഎൽ ടോസിനു മുന്‍പ് ടീമുകളിലൂടെയുള്ള ഒരു യാത്ര...
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ക്യാപ്റ്റന്‍: ദിനേശ് കാര്‍ത്തിക്
പരിശീലകന്: ജാക് കാലിസ്
ഹോം ഗ്രൗണ്ട്: ഈഡന് ഗാര്‍ഡന്‍സ്
മികച്ച പ്രകടനം: 2012, 2014 ചാമ്പ്യന്മാര്
ടൂര്‍ണമെന്റിലെ ജനപ്രീതിയുള്ള ടീമുകളിലൊന്ന്്. ഈ സീസണില്‍ ടീമിലെ ചില പ്രധാന കളിക്കാര്‍ പരിക്കിന്റെ പിടിയിലാണ്. പുതിയ സീസണില്‍ കെകെആര്‍ അവരുടെ പേസ് ആക്രണമണം കൂടുതല്‍ മിനുക്കിയാണ് ഇറങ്ങുന്നത്.
കരുത്ത്: സന്തുലിതമായ ടീമാണ് കെകെആര്‍. ബാറ്റിംഗ് ലൈനപ്പിൽ റോബിന് ഉത്തപ്പ, ക്രിസ് ലിന്, സുനില്‍ നരേന് എന്നിവരുണ്ട്. നരേന് ഒരു ബൗളറാണെങ്കിലും കഴിഞ്ഞ സീസണുകളില്‍ ഓപ്പണറുടെ സ്ഥാനത്തിറങ്ങി. തകര്‍പ്പന്‍ ബാറ്റിംഗ് കൊണ്ട് മത്സരം തന്നെ തട്ടിയെടുത്ത അവസരങ്ങളുണ്ട്. മധ്യനിരയില്‍ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, റിങ്കു സിംഗ് എന്നിവരാണ്. ദിനേശ് കാര്‍ത്തികും പേസര്‍ ആന്ദ്രെ റസലും ചേരുമ്പോള്‍ ബാറ്റിംഗ് നിര തകര്‍ക്കും.
റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് പിന്നെ നരേന്റെ കൗശലം നിറഞ്ഞ പന്തും പിയുഷ ചൗളയുടെ സ്പിന്നും റസലിന്റെ മാരക പേസും ചേരുമ്പോള്‍ ബൗളിംഗ് നിര പൂര്‍ണമാകും. കമലേഷ് നാഗര്‍കോട്ടിയുടെ പരിക്കിനെത്തുടര്‍ന്ന് പകരം കേരളതാരം സന്ദീപ് വാര്യരെ ടീമിലെടുത്തു. ഈക്കഴിഞ്ഞ രഞ്ജി സീസണില്‍ മികച്ച ബൗളിംഗ് കാഴ്ചവച്ച സന്ദീപിന് അവസരം ലഭിച്ചേക്കും.
ദൗര്‍ബല്യം: മറ്റു ടീമുകളെ വച്ചു നോക്കുമ്പോള്‍ ബാറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് അത്ര ശക്തമല്ല. മധ്യനിരയിലും മികച്ച ബാറ്റിംഗ് നിരയല്ല ഉള്ളത്. മധ്യനിരയിലെ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ കഴിവ് പരീക്ഷിക്കുന്നതാകും ടൂര്‍ണമെന്റ്. സമ്മര്‍ദമുള്ള മത്സരങ്ങളില്‍ പരിചയസമ്പത്ത് കുറഞ്ഞ ബാറ്റിംഗ് നിരയ്ക്കു പിഴയ്ക്കാനുള്ള സാധ്യത ധാരാളം. ബൗളിംഗ് നിരയിലുണ്ടായിരുന്ന ഇന്ത്യയുടെ 2018ലെ അണ്ടര്‍ 19 ചാമ്പ്യന്മാരായ കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും പരിക്കിന്റെ പിടിയിലായത് തിരിച്ചടിയാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ക്യാപ്റ്റന്‍: മഹേന്ദ്ര സിംഗ് ധോണി
പരിശീലന്: സ്റ്റീഫന്‍ ഫ്ളെമിംഗ്
ഹോം ഗ്രൗണ്ട്: എം.എ. ചിദംബരം സ്റ്റേഡിയം ചെന്നൈ
മികച്ച പ്രകടനം: 2010, 2011, 2018 ചാമ്പ്യന്മാര്
ഐപിഎല്‍ ആരാധകര്‍ക്ക് ഈ ടീമില്ലാതെ ഒരു ടൂര്‍ണമെന്റ് ചിന്തിക്കാനാവില്ല. സിഎസ്കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവരാണ് നിലവിലെ ചാമ്പ്യന്മാര്. 2018ല്‍ കിരീടം നേടിയ ടീമില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് എത്തുന്നത്.
കരുത്ത്: നായകന് മഹേന്ദ്ര സിംഗ് ധോണിയാണ് ഏറ്റവും വലിയ കരുത്ത്. ധോണി സ്ഥിരതയും വിവേകം നിറഞ്ഞതുമായ നേതൃത്വവുമാണ് നല്‍കുന്നത്. ഒരു കൂട്ടം മികച്ച ഓള്റൗണ്ടര്മാരുള്ളതാണ് ടീമിനെ ശക്തമാക്കുന്നത്. സുരേഷ് റെയ്ന, ഷെയ്ന് വാട്സണ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, കേദാര്‍ ജാദവ് എന്നിവരെ ഏതു സമയത്തും പന്തേല്‍പ്പിക്കാം. നാലാം തവണയും കിരീടം നേടാനുള്ള കരുത്ത് ഇപ്പോഴും സിഎസ്കെയ്ക്കുണ്ട്.
ഏകദിന ടീമില്‍ തത്കാലം സ്ഥാനമില്ലാത്ത റെയ്നയ്ക്ക് ഐപിഎലിലെ പ്രകടനത്തോടെ 2020 ട്വന്റി -20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനുള്ള അവസരം ലഭിക്കാം.
ദൗര്‍ബല്യം: മഞ്ഞപ്പടയുടെ ഇപ്പോഴത്തെ ഫീല്‍ഡിംഗ് അത്ര മികച്ചതല്ല. ജാദവ്, ഇമ്രാന് താഹിര്‍, അമ്പാടി റായുഡു എന്നിവര്‍ മികച്ച ഫീല്‍ഡര്‍മാരല്ല. വാട്സണും ഹര്ഭജന് സിംഗും യുവാക്കളുമല്ല. മോഹിത് ശര്‍മയുടെ പേസിലാകും സിഎസ്കെ കൂടുതല്‍ ആശ്രയിക്കുക. എന്നാല്‍, അവസാന ഓവറുകളില്‍ മികച്ച ബൗളര്‍മാരില്ലാത്തത് ക്ഷീണമാണ്. നേരത്തത്തെപ്പോലെ ബ്രാവോ ഉപയോഗപ്രദമാകുമെന്നു തോന്നുന്നില്ല. ദീപക് ചാഹര്‍ ന്യൂ ബോള്‍ ബൗളറാകും. ഇതുമൂലം മോഹിതിന് ഡെത്ത് ഓവറിന്റെ സമ്മര്‍ദം താങ്ങേണ്ടിവരും. ടീമിലെ ഭൂരിഭാഗംപേരും 30 വയസ് കഴിഞ്ഞവരാണ്. ധോണി, റെയ്ന എന്നിവരൊഴികെ എല്ലാവരും എല്ലാ മത്സരത്തിനിറങ്ങാനുള്ള സാധ്യത കുറവാണ്.
മുംബൈ ഇന്ത്യന്‍സ്
ക്യാപ്റ്റന്‍: രോഹിത് ശര്‍മ
പരിശീലകന്: മഹേല ജയവര്നെ
ഹോം ഗ്രൗണ്ട്: വാങ്കഡെ സ്റ്റേഡിയം മുംബൈ
മികച്ച പ്രകടനം: 2013, 2015, 2017 ചാമ്പ്യന്മാര്
ഐപിഎലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയവരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം. ഇരുടീമും മൂന്നു കിരീടങ്ങള്‍ പങ്കിടുന്നു. എല്ലാത്തവണയും പോലെ ഇപ്രാവശ്യവും പേസര്‍മാരെയും സ്പിന്നര്‍മാരെയും സ്വന്തമാക്കാനായി. ടീമില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
കരുത്ത്: എക്കാലവും മികച്ച ബാറ്റിംഗ് നിരയുള്ളതാണ് കരുത്ത്. ഒപ്പം ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റുമാരും. ഇത്തവണയും അതിനു മാറ്റമില്ല. മുന്‍നിരയില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, എവിന്‍ ലെവിസ് ഇവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്. പിന്നെ കൃണാല്‍, ഹര്‍ദിക് സഹോദരന്മാരും കിറോണ്‍ പൊളാര്‍ഡും മധ്യനിരയെ സമ്പന്നമാക്കും. പരിചയസമ്പന്നനായ യുവരാജ് സിംഗിനെയെത്തിച്ചുകൊണ്ട് മധ്യനിര കുറെക്കൂടി ശക്തമാക്കി. പേസര്‍മാരായ ലസിത് മലിംഗയുടെ പരിചയസമ്പത്തും ജസ്പ്രീത് ബുംറയുടെ മാരക ഫോമും ഹര്‍ദിക്, മിച്ചല്‍ മാക്ലനെഗന്, ജേസണ്‍ ബെഹറെന്‍ഡോര്‍ഫ് എന്നിവരും ടീമിന്റെ പേസ് ശക്തമാക്കും.
ദൗര്‍ബല്യം: ദൗര്‍ബല്യം: കടലാസില്‍ മധ്യനിര കരുത്തുറ്റതാണ്. എന്നാല്‍, ബാറ്റ്സ്മാന്മാരുടെ ഫോമാണ് ആശങ്ക. പൊളാര്‍ഡ് മികവിലല്ല. യുവരാജ് സിംഗ് പഴയ ഫോമിന്റെ നിഴലില്‍മാത്രമാണ്. കഴിഞ്ഞ സീസണില്‍ മധ്യനിരയുടെ സംഭാവന കുറവായിരുന്നു.
സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പകരക്കാരുടെ കുറവുണ്ട്. മായങ്ക് മര്‍ക്കണ്ഡെ, കൃണാല്‍ എന്നിവര്‍ക്കു പരിക്കുപറ്റിയാല്‍ പകരം ആരെയിറക്കുമെന്ന കാര്യം മുംബൈക്കു തലവേദനയാകും. പകരമുള്ള അങ്കുല്‍ റോയ്, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് പരിചയസമ്പത്ത് കുറവാണ്. മുംബൈയുടെ ബൗളിംഗിന്റെ ഭാരം മുഴുവന്‍ ബുംറയുടെ ചുമലിലാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ക്യാപ്റ്റന്‍: കെയ്ന്‍ വില്യംസണ്
പരിശീലകന്: ടോം മൂഡി
ഹോം ഗ്രൗണ്ട്: രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, ഹൈദരാബാദ്
മികച്ച പ്രകടനം: 2009 (ഡെക്കാന്‍ ചാര്‍ജേഴ്സ്് 2016 ചാമ്പ്യന്മാര്
ഐപിഎലില്‍ നിരവധി കയറ്റിറക്കങ്ങളിലൂടെ കടന്നുപോയവരാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ ഇവരുടെ സൂക്ഷ്മത മികച്ച കളിക്കാരെയെത്തിച്ചു. ഇതിലൂടെ 2016 ജേതാക്കളുമായി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ സണ്‍റൈസേഴ്സ് കിരീടം നേടുമെന്നു വരെ തോന്നി. എന്നാല്‍, ഫൈനലില്‍ ഭാഗ്യം ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമായിരുന്നു.
കരുത്ത്: മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള കളിക്കാര്‍ ധാരാളം. ബൗളിംഗാണ് ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ സീസണില്‍ ചെറിയ സ്കോര്‍ പോലും പ്രതിരോധിച്ച് ജയിക്കാന്‍ ടീമിനായി. ടീമില്‍ ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്, ബില്ലി സ്റ്റാന്‍ലേക്, സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍ എന്നീ കഴിവുള്ള ബൗളര്‍മാരുണ്ട്. മുഹമ്മദ് നബി, ഷക്കീബ് അല്‍ ഹസന്, ദീപക് ഹൂഡ, യൂസഫ് പഠാന് എന്നീ മികച്ച ഓള്‍റൗണ്ടര്‍മാരുടെ സംഘത്തിന് മത്സരം തങ്ങളുടെ ഭാഗത്തേക്കു തിരിക്കാന്‍ കഴിവുള്ളവരാണ്. ബാറ്റിംഗില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുന്നത് ടീമിനെ ശക്തിപ്പെടുത്തും. മാര്ട്ടിന് ഗപ്ടില്‍, ബെയര്‍സ്റ്റോ എന്നിവരും ടീമിലുള്ളത് കരുത്താണ്.
ദൗര്‍ബല്യം: ധവാന് സണ്‍റൈസേഴ്സ് വിട്ടത് തിരിച്ചടിയായേക്കും.മനീഷ് പാണ്ഡെ ഫോമിലല്ല. അതുകൊണ്ട് വിദേശ ബാറ്റ്സ്മാന്മാരുടെ സേവനം കൂടുതല്‍ ആശ്രയിക്കേണ്ടിവരും. ലോകകപ്പ് അടുത്ത സ്ഥിതിക്ക് ബാറ്റിംഗ്, ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റിലുള്ള പ്രമുഖരുടെ സേവനം എത്രനാള്‍ ടീമിനൊപ്പം കാണുമെന്ന് പറയാനാവില്ല. ടൂര്‍ണമെന്റിന്റെ പകുതി മുതല്‍ വിശ്രമത്തില്‍ പ്രവേശിക്കുമെന്ന് ഭുവനേശ്വര്‍ അറിയിച്ചിട്ടുണ്ട്.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ