മുംബൈ: കിരീടത്തിനായി ബംഗളൂരു എഫ്സിയും എഫ്സി ഗോവയും മുംബൈ ഫുട്ബോൾ അരീനയിൽ ഏറ്റുമുട്ടുന്പോൾ ഇന്ത്യൻ സുപ്പർ ലീഗ് 2019 ഫുട്ബോളിന് പരിസമാപ്തിയാകും. ബംഗളൂരു തുടർച്ചയായ രണ്ടാം ഫൈനലിലാണ് ഇറങ്ങുന്നത്. ഇത്തവണത്തെ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുവന്നവരാണ് ബംഗളൂരുവും ഗോവയും. ഒരേ പോയിന്റായിരുന്നെങ്കിലും ഇവർ തമ്മിലുള്ള മത്സരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.
രണ്ടു ടീമും സെമി ഫൈനലിൽ ഒരു മത്സരം തോറ്റാണ് ഫൈനലിലെത്തിയത്. ബംഗളൂരു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ആദ്യ പാദത്തിൽ 2-1ന് തോറ്റു. ബംഗളൂരുവിൽ നടന്ന രണ്ടാം പാദത്തിൽ 3-0ന് ജയിച്ചു. ഗോവയാണെങ്കിൽ മുംബൈ സിറ്റിക്കെതിരേ മുംബൈയിൽ നടന്ന ആദ്യ പാദത്തിൽ 5-1ന്റെ വൻ ജയം നേടിയപ്പോൾ സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ 0-1ന് പരാജയപ്പെട്ടു. ഇരുടീമും അവസാന മത്സരത്തിൽ ജയിച്ചും തോറ്റുമെത്തിയ സ്ഥിതിയിൽ ആർക്കാണ് സാധ്യതയെന്ന് പറയാനാവില്ല. ടൂർണമെന്റിലെ തന്നെ സ്ഥിരത പുലർത്തിയ ടീമുകളാണ് ഇരുകൂട്ടരും.
കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ വളരെ മുന്നിലായിരുന്ന ബംഗളൂരു ഫൈനലിൽ ചെന്നൈയിനോട് തോൽക്കുകയായിരുന്നു. 2015ൽ ഫൈനലിലെത്തിയ ഗോവ ചെന്നൈയിനോടാണ് തോറ്റത്.
ഗോവയും ബംഗളൂരും ഇതുവരെ നാലു തവണ ഏറ്റുമുട്ടി. ഇതിൽ മൂന്നിലും ബംഗളൂരുവിന്റെ നീലപ്പടയ്ക്കായിരുന്നു ജയം. ഗോവയുടെ ഏക ജയം കഴിഞ്ഞ സീസണിലായിരുന്നു.
ഗോവയുടെ പ്രതീക്ഷകൾ സ്ട്രൈക്കർ ഫെറാൻ കോറോമിനാസിലാണ്. തുടർച്ചയായ രണ്ടാം സീസണിലും ഗോൾഡൻ ബൂട്ട് തേടുന്ന കോറോ 16 ഗോൾ നേടിക്കഴിഞ്ഞു. ഗോൾ മാത്രമല്ല അസിസ്റ്റിന്റെ കാര്യത്തിനും താരം മികച്ചതാണ്. ഏഴ് അസിസ്റ്റ് താരത്തിന്റെ പേരിലുണ്ട്. കോറോയ്ക്കൊപ്പം എഡു ബേഡിയയും ചേരുന്പോൾ മുന്നേറ്റം ശക്തമാകും. ബേഡിയ ഇതുവരെ ഏഴും ഗോളും ആറു അസിസ്റ്റും ചെയ്തു കഴിഞ്ഞു.
ഏതു പ്രതിരോധവും തകർക്കാൻ ഇരുവരും കരുത്തരാണ്. ഇവർക്കൊപ്പം ബ്രണ്ടൻ ഫെർണാണ്ടസ്, സയിദ് ക്രോച്ച്, മന്ദർ റാവു ദേശായി എന്നിവരും ഗോവയെ ശക്തമായ ടീമാക്കുന്നു. ഇവർക്കു ബംഗളൂരു പ്രതിരോധത്തിന് സമ്മർദമുണ്ടാക്കാനാകും. മൗറുതാൻഡ ഫാൽ, മുഹമ്മദ് അലി, കാർലോസ് പെന, സെറിടോണ് ഫെർണാണ്ടസ് എന്നിവരാണ് ഗോവയുടെ പ്രതിരോധത്തിൽ. ഗോൾകീപ്പർമാരായ ലക്ഷ്മികാന്ത് കട്ടിമണിയും നവീൻ കുമാറും ഈ സീസണിൽ ഫോമിലായിരുന്നു.
ഗോവ കൂടുതലും വിദേശ കളിക്കാരെ ആശ്രയിക്കുന്പോൾ ബംഗളൂരുവിന്റെ ഇന്ത്യൻ കളിക്കാരെല്ലാം ഫോമിലാണ്. ബംഗളൂരു നിരയിലെ മിക്കുവും സുനിൽ ഛേത്രിയും ഏതു സമയത്തും കളി മാറ്റിമറിക്കാൻ കഴിവുള്ളവരാണ്. ചേത്രി ഇതുവരെ ഒന്പത് ഗോൾ നേടിക്കഴിഞ്ഞു. അഞ്ച് ഗോൾ മിക്കുവിന്റെ പേരിലുണ്ട്. ഉദാന്ത സിംഗിനും അഞ്ച് ഗോളുണ്ട്. ബംഗളൂരു മധ്യനിരയും പ്രതിരോധവും ശക്തമാണ്. ഗോവൻ മുന്നേറ്റം പ്രതിരോധം കടന്നെത്തിയാൽ ഗുർപ്രീതിനെ കടക്കുകയെന്ന കാര്യവും വെല്ലുവിളിയാണ്.
കൊറോമിനസ് x ഗുർപ്രീത് സിംഗ്
ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാമതുള്ള ഫെറാൻ കൊറോമിനസും ഗോൾഡൻ ഗ്ലൗ പട്ടികയിൽ മുന്നിലുള്ള ഗുർപ്രീത് സിംഗ് സന്ധുവും തമ്മിലുള്ള പോരാട്ടവുമാണ് ഇന്നത്തെ ഫൈനൽ. ലീഗിൽ ഗോവയ്ക്കായി 19 മത്സരത്തിൽ 16 ഗോളുമായി കൊറോമിനസ് ഗോൾവേട്ടയിൽ മുന്നിലാണ്. മറുവശത്ത് ബംഗളൂരു എഫ്സിക്കായി 19 മത്സരത്തിലായി 59 രക്ഷപ്പെടുത്തലുകളാണ് ഗുർപ്രീത് സിംഗ് നടത്തിയത്. ആറ് മത്സരങ്ങളിൽ ഗുർപ്രീത് ഗോൾ വഴങ്ങിയിട്ടുമില്ല.
ഗോൾ വേട്ടക്കാർ
താരം, ക്ലബ്, ഗോൾ
ഫെറാൻ കൊറോമിനസ് ഗോവ 16
ഒഗ്ബെൻചെ നോർത്ത്ഈസ്റ്റ് 12
മൊഡു സുഗു മുംബൈ 12
സുനിൽ ഛേത്രി ബംഗളൂരു 09
എഡു ബെഡിയ ഗോവ 07
കിരീടധാരണം ഇന്ന്
12:07 AM Mar 17, 2019 | Deepika.com