ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ അല്‍ നൂര്‍ മസ്ജിദിലുണ്ടായ വെടിവയ്പ്പില്‍ ബംഗ്ലാദേശ് താരങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു താരങ്ങള്‍. ആ സമയത്താണ് വെടിവയ്പ്പുണ്ടായത്. തുടര്‍ന്ന് അവിടെനിന്ന് ഹാഗ്ലി പാര്‍ക്കിലൂടെ പുറത്തുകടന്ന താരങ്ങള്‍ ടീം ബസില്‍ ഹോട്ടലിലേക്ക് തിരിച്ചുപോകുകയായിരുന്നു.
അല്‍ നൂര്‍ മസ്ജിദിന് സമീപമുള്ള ഹാഗ്ലി ഓവലായിരുന്നു ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റിനുള്ള വേദി. വെടിവയ്പ്പുണ്ടായതിനെത്തുടര്‍ന്ന് മത്സരം റദ്ദാക്കാന്‍ ഇരുടീമും സംയുക്തമായി തീരുമാനമെടുത്തു. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ന്യൂസിലന്‍ഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റ് റദ്ദാക്കിയതില്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു.
ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരമായ സംഭവത്തിന് ഇരയായ എല്ലാവരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. രണ്ടു ടീമും സ്റ്റാഫും മാച്ച് ഓഫീഷ്യല്‍സും സുരക്ഷിതരാണ്. മൂന്നാം മത്സരം റദ്ദാക്കിയ നടപടിയില്‍ ഐസിസി പൂര്‍ണ പിന്തുണ നല്കുന്നു.
-ഡേവിഡ് റിച്ചാര്ഡ്്സണ് (ഐസിസി ചീഫ് എക്സിക്യൂട്ടിവ്)
ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്നു ബംഗ്ലാദേശ് ടീമിലെ എല്ലാവരും സുരക്ഷിതരായി ഹോട്ടലിലെത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. വെടിവയ്പ്പുകാരില്നിന്ന് എല്ലാം ടീമംഗങ്ങളും രക്ഷപ്പെട്ടു. ഞെട്ടിക്കുന്ന അനുഭവമായിരുന്നു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെയും ഓര്‍ക്കുക.
- തമീം ഇക്ബാല്‍
മോസ്കിലുണ്ടായ വെടിവയ്പ്പില്‍നിന്ന് ദൈവം ഞങ്ങളെ രക്ഷിച്ചു. ഞങ്ങള്‍ അങ്ങേയറ്റം ഭാഗ്യമുള്ളവരാണ്.
- മുഷ്ഫിഖര്‍ റഹീം
ഞെട്ടിക്കുന്നതും ദാരുണവും. ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തനത്തിന് ഇരകളായവര്‍ക്കൊപ്പമാണ് എന്റെ ഹൃദയം.
- വിരാട് കോഹ്ലി
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവയ്പ് വാര്‍ത്ത ഞെട്ടിച്ചു. ഇരയായവരുടെ കുടുംബത്തിന് ഹൃദയത്തില്‍നിന്നുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
-കുമാര്‍ സംഗക്കാര
രക്ഷപ്പെടൽ തലനാരിഴയ്ക്ക്
11:26 PM Mar 15, 2019 | Deepika.com