പോർട്ട് എലിസബത്ത്: ക്രിക്കറ്റ് ലോകത്തെ പണ്ഡിതരുടെ വിലയിരുത്തലുകൾ കാറ്റിൽപ്പറത്തി ലങ്കൻ ടീം ചരിത്രമെഴുതി, ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് ക്രിക്കറ്റ് പരന്പര സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന ചരിത്രം. പോർട്ട് എലിസബത്തിൽനടന്ന രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയം നേടിയാണ് ലങ്ക രണ്ട് മത്സര പരന്പര തൂത്തുവാരിയത്. രണ്ടാം ഇന്നിംഗ്സിൽ 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏകദിന ശൈലിയിൽ ബാറ്റുവീശി വിജയത്തിലെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 222, 128. ശ്രീലങ്ക 154, രണ്ടിന് 197.
110 പന്തുകളിൽ നിന്ന് 13 ബൗണ്ടറിയടക്കം 84 റണ്‍സെടുത്ത കുശാൽ മെൻഡിസും 106 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 75 റണ്‍സെടുത്ത ഓഷാഡ ഫെർണാൻഡോയും ചേർന്ന് 45.4 ഓവറിൽ ലങ്കയെ വിജയതീരത്തെത്തിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും അഭേദ്യമായ 163 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. നാലാം ഇന്നിംഗ്സിൽ ലങ്കയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 34 എന്ന നിലയിലായിരിക്കുന്പോഴാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. കുശാൽ മെൻഡിസ് ആണ് മാൻ ഓഫ് ദ മാച്ച്.
ശൂന്യതയിൽനിന്നൊരു അത്ഭുതം
ദക്ഷിണാഫ്രിക്കയിൽ കാലുകുത്തുന്പോൾ ലങ്കൻ ടീം വട്ടപൂജ്യമായിരുന്നു. ഫീൽഡിലും പുറത്തും പ്രശ്നങ്ങൾ അലട്ടുന്ന ഒരു സംഘം മാത്രമായിരുന്നു അവർ. പരിശീലകൻ ചന്ദ്രിക ഹതുരുസിംഗയും സെലക്ടർമാരും തമ്മിൽ അസ്വാരസ്യമായിരുന്നു. പരിചയ സന്പത്തില്ലാത്ത സംഘവുമായാണ് ലങ്കൻ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. 2018നുശേഷം ഒരു ടെസ്റ്റ് ജയം ലങ്കൻ ടീം നേടിയിട്ടുമില്ലായിരുന്നു. എന്നാൽ, ശൂന്യതയിൽനിന്നൊരു അത്ഭുത പ്രകടനമായിരുന്നു ലങ്കൻ ടീം കാഴ്ചവച്ചത്. ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിൽ ശ്രീലങ്ക ഒരു വിക്കറ്റ് ജയം നേടി, തുടർന്ന് രണ്ടാം ടെസ്റ്റും ജയിച്ച് ചരിത്രവും പരന്പരയും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ലങ്കൻ സൂര്യോദയം
12:19 AM Feb 24, 2019 | Deepika.com