ഡെറാഡൂണ്‍: സിക്സറുകളും ഫോറുകളും പ്രവഹിച്ച പോരാട്ടത്തിൽ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് അഫ്ഗാനിസ്ഥാനു സ്വന്തം. അയർലൻഡിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അടിച്ചെടുത്തത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 278 റണ്‍സ്. ഇതോടെ തകർക്കപ്പെട്ടത് ഓസ്ട്രേലിയയുടെ പേരിലുണ്ടായിരുന്ന മൂന്നിന് 263 റണ്‍സ് എന്ന റിക്കാർഡും. 2016ൽ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ഓസ്ട്രേലിയയുടെ 263 റണ്‍സ് നേട്ടം.
ഹസ്റത്തുള്ള സാസിയുടെ വെടിക്കെട്ട് ഇന്നിംഗ്സ് ആണ് അഫ്ഗാനിസ്ഥാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 62 പന്തിൽ സാസി 16 സിക്സും 11 ഫോറും അടക്കം പുറത്താകാതെ അടിച്ചെടുത്തത് 162 റണ്‍സ്. ഉസ്മാൻ ഖാനിയും (48 പന്തിൽ 73 റണ്‍സ്) സാസിയും ചേർന്ന് ആദ്യ വിക്കറ്റിൽ നേടിയത് 236 റണ്‍സ്. ട്വന്റി-20യിൽ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. സിംബാബ്വെയ്ക്കെതിരേ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചും ഡിആർകി ഷോർട്ടും ആദ്യ വിക്കറ്റിൽ നേടിയ 223 റണ്‍സ് ഇതോടെ പഴങ്കഥയായി.
സാസിയുടെ 162 നോട്ടൗട്ട് രാജ്യാന്തര ട്വന്റി-20യിലെ ഏറ്റവും ഉയർന്ന രണ്ടാമത് വ്യക്തിഗത സ്കോറാണ്. ആരോണ്‍ ഫിഞ്ചിന്റെ (172 റണ്‍സ്) പേരിലാണ് റിക്കാർഡ്. അയർലൻഡിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 194ൽ അവസാനിച്ചു.
അടിയോടടി!
12:19 AM Feb 24, 2019 | Deepika.com