മുംബൈ: ബാറ്റിംഗില്‍ അത്ര ഗംഭീരപ്രകടനം നടത്താനായില്ലെങ്കിലും ബൗളിംഗിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ വനിതകള്‍ക്ക് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം. 66 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ച ആതിഥേയര്‍ 49.4 ഓവറില്‍ 202 റണ്‍സിനു പുറത്തായി. ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ പതറിയ ഇംഗ്ലണ്ട് 41 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. എട്ട് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഏക്താ ബിഷ്തിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബിഷ്താണ് കളിയിലെ താരവും. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ആദ്യ ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യക്ക് ഓപ്പണര്‍മാരായ ജമീമ റോഡ്രിഗസും സ്മൃതി മന്ദാനയും ചേര്‍ന്നു മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇവരുടെ സഖ്യം പിരിയുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 69 റണ്‍സെത്തി. പതിവിനു വിപരീതമായി ക്ഷമയോടെ കളിച്ച സ്മൃതി മന്ദാനയാണ് ആദ്യം പുറത്തായത്. 42 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 24 റണ്‍സായിരുന്നു ഓപ്പണര്‍ക്ക്.
എന്നാല്‍ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ തുടര്ന്നുവന്നവര്ക്കായില്ല. സ്കോര്‍ 95ലെത്തിയപ്പോള്‍ അഞ്ചു വിക്കറ്റുകളാണ് നഷ്ടമായത്. ഇതില്‍ അര്‍ധ സെഞ്ചുറിക്ക് രണ്ടു റണ്‍ അകലെ വച്ച് പുറത്തായ ജെമിമയും ഉള്‍പ്പെട്ടിരുന്നു. 58 പന്തില്‍ എട്ട് ഫോറിന്റെ അകമ്പടിയിലാണ് ജെമിമ 48 റണ്‍സെടുത്തത്. 26 റണ്‍സിന്റെ ഇടവേളയില്‍ അഞ്ചു വിക്കറ്റ് വീണതോടെ ഇന്ത്യ മറ്റൊരു തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്നു തോന്നി. സ്മൃതി മന്ദാന, ജെമിമ എന്നിവരെ കൂടാതെ ദീപ്തി ശര്‍മ (ഏഴ്), ഹാര്‍ലീന്‍ ഡിയോള്‍ (രണ്ട്), മോണ മേശ്രം (പൂജ്യം) എന്നിവരാണ് പുറത്തായത്.
ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റന്‍ മിതാലി രാജ് ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്യയെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 54 റണ്‍സാണ്. ഭേദപ്പെട്ട നിലയിലേക്കു പോകുകയായിരുന്ന ഈ കൂട്ടുകെട്ട് താനിയയുടെ റണ്‍ഔട്ടിലൂടെ പൊളിഞ്ഞു. ഭാട്യ 41 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 25 റണ്‍സെടുത്തു പുറത്തായി. അധികം വൈകാതെ മിതാലി രാജിനെ നഷ്ടമായി. 74 പന്തില്‍ നാലു ബൗണ്ടറി സഹിതം 44 റണ്‍സെടുത്ത ക്യാപ്റ്റനെ ജോര്‍ജിയ എല്‍വിസ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. മിതാലി പുറത്താകുമ്പോള്‍ 165 ആയിരുന്നു ഇന്ത്യന്‍ സ്കോര്‍. അവസാന ഓവറുകളില്‍ ജുലന് ഗോസ്വാമി (37 പന്തില്‍ 30) നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 200 കടത്തിയത്. ജുലന്റെ ഇന്നിംഗ്സില്‍ മൂന്നു ഫോറും ഒരു സിക്സുമാണുണ്ടായിരുന്നത്.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. അഞ്ചു റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ എമി എല്ലന്‍ ജോണ്‍സിനെ (1) ശിഖാ പാണ്ഡെ എല്ബിഡബ്ലുവാക്കി. മൂന്നു വിക്കറ്റിന് 38 റണ്‍സ് എന്ന നിലയിലേക്കു പതിച്ച ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ്, നതാലിയ സീവര്‍ എന്നിവരുടെ പ്രകടനമാണ് മുന്നോട്ടു നയിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. അപകടകരമായി നീങ്ങിയ ഈ സഖ്യം നതാലിയയുടെ (66 പന്തില്‍ 44) റണ്‍ ഔട്ടിലൂടെ പൊളിഞ്ഞു. എക്ത ബിഷ്്താണ് നതാലിയയെ പുറത്താക്കിയത്.
30.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് 25 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി തോല്‍വിയിലേക്കു നീങ്ങി. നൈറ്റ് 64 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 39 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ടാമി ബ്യൂമണ്ട് (18), സാറാ ടെയ്ലര് (10) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലു വിക്കറ്റ് പിഴുത എക്താ ബിഷ്തിനു പുറമെ ശിഖാ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പിഴുതു. ജുലന് ഒരു വിക്കറ്റ് വീഴ്ത്തി.
എറിഞ്ഞിട്ടു വനിതകൾ; ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍
12:36 AM Feb 23, 2019 | Deepika.com