ചെന്നൈ: പ്രഥമ പ്രോ വോളിബോള്‍ ലീഗ് കിരീടമെന്ന കേരളത്തിന്റെ സ്വപ്നം തകര്‍ന്നു. ഫൈനലില്‍ കാലിക്കട്ട് ഹീറോസിനെ സീറോയാക്കി ചെന്നൈ സ്പാര്‍ട്ടന്‍സ് കിരീടത്തില്‍ മുത്തമിട്ടു.
ഒരു തോല്‍വി പോലുമറിയാതെ ഫൈനലിലെത്തിയ കേരളത്തിന്റെ കാലിക്കട്ട് ഹീറോസിനെ വെറും മൂന്നു സെറ്റില്‍ സ്വന്തം കളത്തില്‍ കളിച്ച ചെന്നൈ സ്പാര്‍ട്ടന്‍സ് തോല്‍പ്പിച്ചു. 15-11, 15-12, 16-14നായിരുന്നു ഹീറോസിന്റെ തോല്‍വി. ലീഗില്‍ മൂന്നു തോല്‍വിയുമായി സെമിയിലെത്തിയ സ്പാര്‍ട്ടന്‍സ് അട്ടിമറിയിലൂടെ തന്നെയാണ് ഫൈനലിലുമെത്തിയത്. കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയായിരുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്തായിരുന്നു ചെന്നൈ സ്പാര്‍ട്ടന്‍സ് ഹീറോസിനെതിരേ കലാശപോരാട്ടത്തിനൊരുങ്ങിയത്.
ജെറോം, പോള്‍ ലോട്മാന്, അജിത് ലാല്‍ എന്നിവര്‍ ഫോമിലായിരുന്നതിനാല്‍ ഹീറോസ് കിരീടം നേടുമെന്ന് പ്രതീക്ഷിച്ചു.
എന്നാല്‍ ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ ലീഡ് നേടി മുന്നേറിയ ചെന്നൈ സെറ്റ് അനായാസം നേടി. നാലു പോയിന്റ് വീതം നേടിയ നവീന്‍ രാജ ജേക്കബും റൂഡി വെര്ഹോഫുമാണ് ആദ്യ സെറ്റില്‍ ചെന്നൈയുടെ ടോപ് സ്കോറര്‍മാർ.
രണ്ടാം സെറ്റിലും കളിക്ക് മാറ്റമൊന്നുമുണ്ടായില്ല. വെര്‍ഹോഫ് മികച്ച ഫോമില്‍ കളിച്ചതോടെ ചെന്നൈയുടെ പോയിന്റ് കുതിച്ചുകയറി. കാലിക്കട്ട് നിരയില്‍ ആര്‍ക്കും തന്നെ ഫോമിലേക്കുയരാനായില്ല. ഏഴു പോയിന്റുമായി വെര്‍ഹോഫ് ടോപ് സ്കോററായി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇരുടീമും ഒപ്പത്തിനൊപ്പം പൊരുതി. ഒരുഘട്ടത്തില്‍ ഹീറോസ് 13-10ന് മുന്നിലെത്തിയതാണ്. എന്നാല്‍ തുടര്‍ച്ചയായി പോയിന്റ് നേടിയ സ്പാര്‍ട്ടന്‍സ് ഒപ്പമെത്തി. പിന്നീട് ഒരു പോയിന്റ് മാത്രം നഷ്ടമാക്കിയ ചെന്നൈ സെറ്റും കിരീടവും സ്വന്തമാക്കി.
ചെന്നൈയ്ക്കു വേണ്ടി 13 പോയിന്റ് നേടിയ വെര്ഹോഫാണ് ടോപ് സ്കോറര്‍. നവീന്‍ രാജ ജേക്കബ് എട്ട് പോയിന്റ് നേടി. 9 പോയിന്റ് നേടിയ അജിത് ലാല്‍ ആണ് ഹീറോസിന്റെ ടോപ് സ്കോറര്‍.
അട്ടിമറിയില്‍ സ്പാര്‍ട്ടന്‍സ്
12:36 AM Feb 23, 2019 | Deepika.com