ന്യൂഡൽഹി: ബിസിസിഐയുടെ ആദ്യ ഓംബുഡ്സ്മാനായി സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് ഡി.കെ. ജയിനെ നിയമിച്ചു. ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എ.എം. സപ്രേ എന്നിവരുടെ ബെഞ്ചാണ് നിയമനം നടത്തിയത്. ബിസിസിഐ ഭരണത്തിനായി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയിലുള്ള അസ്വാരസ്യങ്ങളിൽ അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി.
ബിസിസിഐ ഭരണപരിഷ്കരണത്തിനായി 2018 ഓഗസ്റ്റ് ഒൻപതിനു പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഓംബുഡ്സ്മാനായി നിയമിക്കുന്നതിനു സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ആറ് പേർ പരിഗണനയിലുണ്ടെന്നും നിയമനം നടത്തുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോയെന്നും ജസ്റ്റീസ് ബോബ്ഡെ കക്ഷികളുടെ അഭിഭാഷകരോടു ചോദിച്ചു. ഇതേ തുടർന്ന് കക്ഷികളുടെ ഏകാഭിപ്രായത്തോടെയാണ് ജസ്റ്റീസ് ജയിന്റെ പേര് തെരഞ്ഞെടുത്തത്.
അതിനിടെ, ബിസിസിഐ ഭരണവുമായി ബന്ധപ്പെട്ട് വിനോദ് റായി സമിതിയിലെ അംഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ പൊതുപ്രസ്താവന നടത്തുന്നതു കോടതി വിലക്കി. വിഷയങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തുന്നതു കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയ രണ്ടംഗ ബെഞ്ച്, ഭിന്നത പരിഹരിക്കാൻ നടപടിയെടുക്കാനും ബിസിസിഐക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയോടു നിർദേശിച്ചു.
ജസ്റ്റീസ് ഡി.കെ. ജയിൻ ബിസിസിഐ ഓംബുഡ്സ്മാൻ
12:28 AM Feb 22, 2019 | Deepika.com