തിരുവനന്തപുരം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 19 വയസില്‍ താഴെയുള്ളവരുടെ ചതുര്‍ദിന ക്രിക്കറ്റില്‍ ആദ്യ ദിനം ഇന്ത്യയുടെ മേധാവിത്വം. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ലഭിച്ച സന്ദര്‍ശകര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉള്ളപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിംഗ് ബാറ്റ്സ്മാന് തംസാന്ഖ്വാ കുമാലോയുടെ വിക്കറ്റ് അന്‍ഷുല്‍ കാംബോജ് തെറിപ്പിച്ചു.
18 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ജോനാഥാന് ബേര്‍ഡ്(4)ന്റെ വിക്കറ്റും നഷ്ടമായി. സ്കോര്‍ 39 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്കോര്‍ബോര്‍ഡ് 100 കടത്തിയത്. മാത്യു മോണ്ഗോമറിയും ബോംഗായും ചേര്‍ന്നുള്ള കൂട്ടുകെട്ട് സന്ദര്‍ശകരുടെ സ്കോര്‍ 104 ആയപ്പോള്‍ പിരിഞ്ഞു. ഹൃഥിക് ഷൊക്കീന്റെ പന്തില്‍ ബോംഗാ ക്ലീന്‍ ബൗള്‍ഡ്. 58 പന്ത് നേരിട്ട് ബോംഗ 31 റണ്‍സ് സ്വന്തമാക്കി.
മാത്യു മോണ്‍ഗോമറി 109 പന്തില്‍ നിന്നു 57 റണ്‍സും ബ്രെയ്സ് പാര്‍സണ്‍ 121 പന്തില്‍ 58 റണ്‍സും നേടി. ഇരുവരുമാണ് സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ദക്ഷിണാഫ്രിക്കൻ നിരയില്‍ ഏഴു പേര്‍ക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. നാലു പേര് പൂജ്യത്തില്‍ മടങ്ങി. ഇന്ത്യയുടെ ഹൃഥിക് ഷൊക്കീന് 50 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ നേടി. അനഷുല് കംബോജ്, സാബിര്‍ ഖാന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 67.5 ഓവറില്‍ 197 റണ്‍സിന് സന്ദര്‍ശകരുടെ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ആദ്യദിനത്തെ കളി അവസാനിച്ചപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 95 എന്ന നിലയിലാണ്. 44 റണ്‍സുമായി ദിവ്യാനഷ് ആണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോറര്‍. വത്സല്‍ (33), ഭുവേന്ദ്ര ജയ്സ്വാള്‍(24)വരുണ്‍ നയ്യനാര്(പൂജ്യം) എന്നിവരാണ് പുറത്തായത്.
ദക്ഷിണാഫ്രിക്കയെ 197 ല്‍ ഒതുക്കി; ഇന്ത്യ മൂന്നിന് 95
12:51 AM Feb 21, 2019 | Deepika.com